ജയിച്ചാലും തോറ്റാലും പി ജയരാജന്റെ ഭാവി? ഉദയസൂര്യന്‍ അസ്തമിക്കുമോ... ഐആര്‍പിസിയും നഷ്ടമാകും?
കണ്ണൂര്‍: തോറ്റാലും ജയിച്ചാലും പി ജയരാജനു സിപിഎമ്മില്‍ ഇനി പഴയഅപ്രമാദിത്വമില്ല. ഫലത്തില്‍ പാര്‍ട്ടി പടിക്കുപുറത്തായിരിക്കുകയാണ് ഈ ജനകീയനേതാവ്. വടകരയില്‍ ജയരാജന്‍ ജയിക്കുമെന്നു പാര്‍ട്ടി ഉറച്ചുവിശ്വസിക്കുന്നുണ്ടെങ്കിലും വെറുമൊരു എംപിയും സംസ്ഥാനകമ്മിറ്റി അംഗവുമായി ജയരാജന്‍ ഒതുങ്ങേണ്ടി വരും.
ലോകത്തിലെ അപകടകരമായ രാഷ്ട്രം പാകിസ്താൻ; ഭീകരസംഘടനകളെ ഇന്ത്യക്കെതിരായ ആയുധമാക്കുന്നു; സിഐഎ മുൻ തലവൻ!!
നേരത്തെ കണ്ണൂര്‍ ജില്ലാസെക്രട്ടറി സ്ഥാനത്തു നിന്നും മാറ്റുമ്പോള്‍ ജയരാജനെ ഒഴിവുള്ള സംസ്ഥാനസെക്രട്ടറിയേറ്റു സ്ഥാനത്തേക്കു കൊണ്ടുവരുമെന്ന അഭ്യൂഹമുണ്ടായിരുന്നെങ്കിലും ഈക്കാര്യത്തില്‍ ഉടന്‍ തീരുമാനമുണ്ടാകുമെന്നു പ്രതീക്ഷയില്ല. മുഖ്യമന്ത്രി പിണറായി വിജയന്റെ കടുത്ത അപ്രീതിക്കിരയായ ജയരാജന്‍ മൊയ്തുപാലത്തിനു ഇപ്പുറത്തേക്കുള്ള വരവും കോരപ്പുഴ പാലത്തിനു അപ്പുറത്തേക്കുള്ള പോക്കും ഇനിയുണ്ടാകുമെന്നു തോന്നുന്നില്ല.
ജയരാജന് വേദിയില്ല?
ഇതോടെ ഒരുകാലത്ത് കണ്ണൂര്‍ ജില്ലയില്‍ ഐആര്‍പിസിയുടെ സാന്ത്വനപരിപാടികളിലും പാര്‍ട്ടി പൊതുയോഗങ്ങളിലും ജയരാജന് വേദിലഭിക്കാതെ പോവുകയാണ്. ജയരാജന്റെ പഴയ തട്ടകമായ തലശ്ശേരിയില്‍ എഎന്‍ ഷംസീര്‍ എംഎല്‍എയാണ് ഔദ്യോഗികപക്ഷത്തിന്റെ കാര്യക്കാരന്‍. സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മന:സാക്ഷി സൂക്ഷിപ്പുകാരന്‍കൂടിയാണ് ഷംസീര്‍.
പിണറായിയുടെ വലം കൈ
കണ്ണൂരില്‍ ഇപ്പോള്‍ പിണറായിയുടെ കാര്യങ്ങള്‍ നോക്കി നടത്തുന്നത് കെകെ രാഗേഷ് എംപിയാണ്. കണ്ണൂര്‍ നഗരത്തില്‍ തന്നെ വീടുവച്ചു താമസം മാറ്റിയ കെകെ രാഗേഷ് ജില്ലയിലെ പ്രവര്‍ത്തനങ്ങളില്‍ നിറഞ്ഞു നില്‍ക്കുകയാണ്. സംസ്ഥാനകമ്മിറ്റിയെന്ന നിലയില്‍ പാര്‍ട്ടി പരിപാടികളില്‍ പങ്കെടുക്കണമെങ്കില്‍ അവസരങ്ങളും വളരെ കുറവാണ്.
അപ്രഖ്യാപിത വിലക്കോ?
ഡോ.ടി ശിവദാസന്‍, ഷംസീര്‍, രാഗേഷ്, കെപി സഹദേവന്‍, എംവി ജയരാജന്‍, എംവി ഗോവിന്ദന്‍, പികെ ശ്രീമതി എന്നിവരാണ് പാര്‍ട്ടി പരിപാടികളില്‍ കൂടുതലായി പങ്കെടുക്കുന്നത്. ഇവരെ കൂടാതെ മന്ത്രിമാരായ ഇപി ജയരാജന്‍, കെകെ ശൈലജ എന്നിവര്‍ക്കും യഥേഷ്ടം പാര്‍ട്ടി വേദികളുണ്ട്. പി ജയരാജനെ പാര്‍ട്ടി പരിപാടികളില്‍ പങ്കെടുപ്പിക്കരുതെന്ന അപ്രഖ്യാപിത വിലക്കുണ്ടെന്ന തോന്നലുളവാക്കി കൊണ്ടാണ് അദ്ദേഹത്തിന്റെ അസന്നാന്നിധ്യം അണികള്‍ക്കു അനുഭവപ്പെടുന്നത്.
ഉദയസൂര്യന്‍ അസ്തമിക്കുമോ...?
ചെഞ്ചോര കതിരായും വിപഌവത്തിന്റെ ഉദയസൂര്യനായും അണികള്‍ വാഴ്ത്തിപ്പാടിയ ജയജയരാജനെന്ന ജനകീയ നേതാവിനു വിനയായത് അദ്ദേഹത്തിനു ലഭിച്ച ജനപ്രീതി തന്നെയാണ്. പിണറായിക്കും കോടിയേരിക്കും മുകളിലായി പറന്ന ജയരാജന്റെ ചിറകുകള്‍ കഴിഞ്ഞ സമ്മേളനക്കാലത്തു തന്നെ വെട്ടിയരിയാന്‍ സംസ്ഥാന നേതൃത്വം തീരുമാനിച്ചിരുന്നുവെങ്കിലും പാര്‍ട്ടിക്കുള്ളില്‍ പൊട്ടിത്തെറിയുണ്ടാകുമെന്നു ഭയന്നു ചെയ്തില്ല. എന്നാല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പു വന്നപ്പോള്‍ ആരു നിന്നാലും വെള്ളം കുടിക്കുന്ന വടകരയില്‍ സ്ഥാനാര്‍ഥി കുപ്പായമണിയിച്ചു അങ്കത്തിനിറക്കുകയും ചെയ്തു.
ജയിച്ചാൽ നേട്ടം പാർട്ടിക്ക്, ഇല്ലെങ്കിൽ...
വടകരപിടിച്ചാല്‍ നേട്ടം പാര്‍ട്ടിക്കും പിടിച്ചില്ലെങ്കില്‍ പഴി ജയരാജനുമായിരിക്കുമെന്നകാര്യം ഉറപ്പാണ്. വടകരയില്‍ തോറ്റാല്‍ ജയരാജനു താല്‍ക്കാലികമായി ആശ്വസിക്കാം. വെറുമൊരു എംപിയായി ഇട്ടാവട്ടത്തില്‍ ഒതുങ്ങി കൂടേണ്ടി വരുമെങ്കിലും തനിക്കു നേരെ വരുന്ന സിബിഐ കേസുള്‍പ്പെടെ നേരിടാന്‍ ജനപ്രതിനിധിയെന്ന പരിരക്ഷ ഉപയോഗപ്പെടുത്താം. തോറ്റാല്‍ ജയരാജന്‍ നേതൃത്വം നല്‍കുന്ന ഐ ആര്‍പിസിയെന്ന ജീവകാരുണ്യ സംഘടന പരിപാലിക്കുന്ന രോഗികളെക്കാള്‍ കഷ്ടമാവും അദ്ദേഹത്തിന്റെ സ്ഥിതി. ജയരാജനെതിരെ കഴിഞ്ഞ കാലചെയ്തികള്‍ ചൂണ്ടിക്കാട്ടി പാര്‍ട്ടിക്കുള്ളില്‍ നിന്നു തന്നെ കുന്തമുന ഉയര്‍ന്നേക്കാം.കോടിയേരിയും പിണറായിയും കൈവിട്ട സ്ഥിതിക്കു അതിനു മൂര്‍ച്ചകൂടുമെന്ന കാര്യം തീര്‍ച്ചയാണ്.
ഐആര്‍പിസിയെന്ന ഊന്നുവടിയും നഷ്ടമാവും
വടക്കന്‍ കേരളത്തില്‍ ജയരാജനു പാര്‍ട്ടിക്കു പുറത്തുപ്പോലും ജനപ്രീതി നേടിക്കൊടുത്തത് അദ്ദേഹം ഐആര്‍പിസിയിലൂടെ സാന്ത്വനരോഗീപരിചരണത്തിലൂടെ നടത്തിയ ഇടപെടലുകളാണ്. സംഘടനയുടെ മുഖ്യ ഉപദേശകനായ ജയരാജന്‍ സി.പി. എം പാര്‍ട്ടി സംവിധാനമുപയോഗിച്ചു സാന്ത്വനപരിചരണ രംഗത്തു മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തി.
നട്ടുനനച്ച് വളർത്തിയ സംഘടന
ഇന്ന് വടക്കന്‍ കേരളത്തില്‍ തന്നെ ഐആര്‍പിസി മറ്റേതു സംഘടനകളെക്കാളും മികച്ച സംവിധാനങ്ങളിലൊന്നാണ്. എന്നാല്‍ താന്‍ നട്ടുനനച്ചു വളര്‍ത്തിയ സംഘടനയുടെ കടിഞ്ഞാണും ജയരാജനു നഷ്ടമാവുമെന്നാണ് സൂചന. തെരഞ്ഞെടുപ്പു കഴിഞ്ഞാല്‍ ഐആർപിസിയുടെ പൂര്‍ണ നിയന്ത്രണം സിപിഎം കണ്ണൂര്‍ ജില്ലാകമ്മിറ്റിയേറ്റെടുക്കും. വെറുമൊരു ഉപദേശക സമിതി അംഗമായി ജയരാജന്‍ ഒതുക്കപ്പെടും. നിലവിലുള്ള ജില്ലാസെക്രട്ടറിക്കായിരിക്കും പിന്നെ ഐ.ആര്‍.പി.സിയുടെ ചുമതല. ഇതോടെ കണ്ണൂര്‍ രാഷ്ട്രീയത്തില്‍ നിന്നും പി.ജയരാജനെന്ന ജനകീയ നേതാവ് പൂര്‍ണമായും തഴയപ്പെടും.
പോംവഴി മൗനം മാത്രം...
കണ്ണൂരിലെ പാര്‍ട്ടിയെന്നു പറഞ്ഞാല്‍ പണ്ടുകാലത്ത് എം.വി രാഘവനായിരുന്നു. പാര്‍ട്ടിക്കുമുകളിലേക്കു വളര്‍ന്ന പൊന്‍മരമായി എംവിആര്‍ വളര്‍ന്നപ്പോള്‍ മുറിച്ചു മാറ്റപ്പെട്ടു. കരുത്തനായ എംവിആര്‍ പാളയം മാറി പിടിച്ചു നിന്നെങ്കിലും അന്ത്യനാളുകള്‍ക്കൊടുവിലാണ് സിപിഎം കാര്‍ക്കശ്യം അയഞ്ഞത്. എംവിആറും ജയരാജനും തമ്മില്‍ അജഗജാന്തരം വ്യത്യാസമുണ്ട്.രാഘവനാകാന്‍ ഒരിക്കലും ജയരാജന്‍ തയാറാവില്ല. അതു കൊണ്ടുതന്നെ പാറപ്പോലെ കരുത്തറ്റ പാര്‍ട്ടി ഉഗ്രശാസനകള്‍ക്കു മുന്‍പില്‍ മൗനം പാലിക്കുക മാത്രമാണ് അദ്ദേഹത്തിന്റെ മുന്‍പിലെ ഏകപോംവഴി.