കുടുംബ വഴക്ക് മൂർച്ഛിച്ചു, നഷ്ട പരിഹാര തർക്കം ഭാര്യയുടെ ജീവനെടുത്തു, തളിപ്പറമ്പിൽ സംഭവിച്ചത്...
തളിപ്പറമ്പ്: തളിപ്പറമ്പില്‍ ഭാര്യയെ ഭര്‍ത്താവ് മൃഗീയമായി വെട്ടിക്കൊന്നത് കുടുംബവഴക്കിനെ തുടര്‍ന്ന്. ഏറെ നാളായി ഇരുവര്‍ക്കുമിടയില്‍ പൊട്ടിപ്പുറപ്പെട്ട തര്‍ക്കം ഒടുവില്‍ ഒരു ജീവനെടുക്കുകയായിരുന്നു. വിവാഹബന്ധം ഒഴിയണമെങ്കില്‍ പത്തുലക്ഷം രൂപ നഷ്ടപരിഹാരം വേണമെന്ന ഭാര്യ രേഷ്മയുടെ ആവശ്യമാണ് ഭര്‍ത്താവ് സന്തോഷിനെ പ്രകോപിപ്പിച്ചത്.
ഇതു നല്കാന് കഴിയില്ലെന്ന പിടിവാശിയിലായിരുന്നു സന്തോഷ്. എന്നാല്‍ താന്‍ സന്തോഷിന്റെ വീട്ടില്‍ നിന്നുമിറങ്ങില്ലെന്ന നിലപാടില്‍ രേഷ്മയും ഉറച്ചു നിന്നു. ഇതോടെയാണ് പതിവായി തുടരുന്ന മര്‍ദനം രേഷ്മയുടെ കൊലപാതകത്തിലേക്ക് കലാശിച്ചത്. തളിപ്പറമ്പ് കടമ്പേരിയില്‍ ശനിയാഴ്ച രാത്രിയാണ് അരും കൊല നടന്നത്.
ഞെട്ടൽ മാറാതെ ഒരു നാട്
ഇതിന്റെ ഞെട്ടലില്‍ നിന്നും ഇനിയും കടമ്പേരി ഗ്രാമവാസികള്‍ ഉണര്‍ന്നിട്ടില്ല. കാപ്പാടുള്ള പരേതരായ രാഘവന്റെയും ശാന്തയുടെയും ഏക മകളായ പി. രേഷ്മ (35) നാട്ടുകാരില്‍ തന്റേടത്തിന്റെ കൂടി പ്രതീകമായിരുന്നു. മാതാപിതാക്കള്‍ നേരത്തെ മരിച്ച രേഷ്മയെ ബന്ധുക്കളാണ് അഞ്ചു വര്‍ഷം മുന്‍പ് കടമ്പേരിയിലെ എമ്പ്രോന്‍ ഹൗസില്‍ സന്തോഷി (45) ന് വിവാഹം ചെയ്തു കൊടുത്തത്.
വഴിവിട്ട ജീവിതം
എന്നാല്‍ മദ്യപാനവും ധൂര്‍ത്തും വഴിവിട്ട ജീവിതവും നയിച്ച സന്തോഷ് രേഷ്മയെ നിരന്തരം പീഡിപ്പിച്ചു. ഒടുവില്‍ ഉപേക്ഷിക്കാന്‍ തയ്യാറായതോടെ രണ്ടു വര്‍ഷം മുമ്പ് പോലീസില്‍ പരാതി നല്കി. പിന്നീട് നടന്ന ചര്‍ച്ചയില്‍ നഷ്ടപരിഹാരമായി 10 ലക്ഷം രൂപ രേഷ്മയ്ക്കു നല്‍കണമെന്ന് തീരുമാനമുണ്ടായി.
ക്രൂരമായി വേദനിപ്പിക്കാറുണ്ടെന്ന് അയൽവാസികൾ
എന്നാല്‍ പണം നല്കാന് കൂട്ടാക്കാതെ സന്തോഷ് പീഡനം തുടര്‍ന്നു. 10 ലക്ഷം രൂപ ലഭിച്ചാല്‍ മാത്രമേ കടമ്പേരിയിലെ വീട്ടില്‍ നിന്നും ഇറങ്ങുകയുള്ളൂവെന്ന് രേഷ്മയും തറപ്പിച്ചു പറഞ്ഞു. ഇതോടെ എന്നും ഇവര്തമ്മില് വഴക്കും വക്കാണവുമായി. മക്കളില്ലാത്തതിനാല്‍ രേഷ്മയെ പലപ്പോഴും സന്തോഷ് ക്രൂരമായി വേദനിപ്പിക്കാറുണ്ടെന്ന് അയല്‍വാസികള്‍ പറയുന്നു. പലപ്പോഴും സന്തോഷിനെ ഭയന്ന് അയല്‍വീട്ടിലാണ് അന്തിയുറങ്ങിയത്.
മാതാപിതാക്കളില്ല... എങ്ങോട്ട് പോകണമെന്നറിയില്ല!
മാതാപിതാക്കള്‍ ഇല്ലാത്തതിനാല്‍ എങ്ങോട്ടു പോകണമെന്നറിയാതെ രേഷ്മ സന്തോഷിന്റെ വീട്ടില്‍ തന്നെ കഴിഞ്ഞു കൂടുകയായിരുന്നു. ഇതിനിടയില്‍ ചെങ്ങളായിയിലെ വാടക വീട്ടിലേക്ക് സന്തോഷ് താമസം മാറ്റി. പലപ്പോഴും മദ്യപിച്ചെത്തി രേഷ്മയെ വഴക്കു പറഞ്ഞു. ഇതൊക്കെ തരണം ചെയ്തായിരുന്ന രേഷ്മ ജീവിച്ചു വന്നത്. ഒടുവില്‍ കൊലക്കത്തിയുമായി സന്തോഷ് എത്തുകയായിരുന്നു. ഇന്നലെ രാത്രി 8.15 ഓടെയായിരുന്നു സംഭവം നടന്നത്. സ്വകാര്യ ബസ്സുകളില്‍ ക്ലീനറായി ജോലി ചെയ്യുന്ന സന്തോഷ് നേരത്തെ വിദേശത്തായിരുന്നു. കൊലയ്ക്കു ശേഷം കടന്നു കളഞ്ഞ ഇയാളെ നാട്ടുകാരുടെയും പോലീസിന്റെയും നേതൃത്വത്തില്‍ രാത്രി തന്നെ പിടികൂടി.
പ്രതിയെ കോടതി റിമാൻഡ് ചെയ്തു
തളിപ്പറമ്പ് പോലീസ് അറസ്റ്റു രേഖപ്പെടുത്തിയ പ്രതിയെ തളിപ്പറമ്പ് കോടതി റിമാന്‍ഡ് ചെയ്തു. കഴുത്തിനേറ്റ ആഴത്തിലുള്ള വെട്ടാണ് രേഷ്മയുടെ മരണത്തിനു കാരണമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്. ശനിയാഴ്ച രാത്രി 10.30ഓടെയാണ് രേഷ്മ മരിക്കുന്നത്. മരണ വിവരം അറിയുമ്പോഴും സന്തോഷ് കൂസലില്ലാതെ പോലീസ് സ്റ്റേഷനില്‍ ഇരിക്കുകയായിരുന്നു. കണ്ണൂര്‍ എ.കെ.ജി ആശുപത്രിയില്‍ നിന്നും മൃതദേഹം പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം സംസ്കരിച്ചു.