കൊറോണ ബാധയെന്ന് സംശയം: കണ്ണൂരിൽ വയോധികയെ മെഡിക്കൽ കോളേജിലേക്ക് മാറ്റി
കണ്ണൂര്‍: കൊറോണ വൈറസ് രോഗബാധയുണ്ടെന്ന സംശയത്തില്‍ രണ്ട് പേരെ കണ്ണൂർ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരിൽ വയോധികയെ പരിയാരത്തുള്ള കണ്ണൂർ മെഡിക്കൽ കോളേജാശുപത്രിയിലേക്ക് മാറ്റി. കണ്ണൂരിന്റെ സമീപപ്രദേശത്തുള്ളവരാണ് രണ്ട് പേരും. ഉംറ കഴിഞ്ഞെത്തിയ 70 കാരിയെയും മലേഷ്യയില്‍ നിന്നെത്തിയ യുവാവിനെയുമാണ് ജില്ലാ ആശുപത്രിയില്‍ പ്രത്യേകം സജ്ജമാക്കിയ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചിട്ടുള്ളത്.
ചെറുപുഴ- വള്ളിത്തോട് മലയോര ഹൈവെ ആദ്യ റീച്ച് പൂർത്തിയായി: മാർച്ച് 21 ന് മുഖ്യമന്ത്രി ഉദ്ഘാടനം!!
ആദ്യപരിശോധനയില്‍ ഇവര്‍ക്ക് കൊറോണയില്ലെന്നാണ് കരുതുന്നതെങ്കിലും ഇവര്‍ പ്രത്യേക നിരീക്ഷണത്തിലാണുള്ളത്. കൂടുതല്‍ പരിശോധനക്ക് ശേഷമേ ഇവരെ ആശുപത്രിയില്‍ നിന്നും വിട്ടയയ്ക്കുകയുള്ളൂ. ഇതിനിടെ ഗൾഫ് രാജ്യങ്ങളിൽ കൊറോണ വൈറസ് പരന്നുവെന്ന റിപ്പോർട്ടിനെ തുടർന്ന് ഉംറ കഴിഞ്ഞെത്തിയ വൃദ്ധയെ ബുധനാഴ്ച്ച ഉച്ചയോടെ പരിയാരം കണ്ണൂര്‍ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി.
വിദേശ രാജ്യങ്ങളിൽ നിന്ന് കേരളത്തിലെത്തുന്നവരെ ശക്തമായ പരിശോധനക്ക് വിധേയമാക്കിയാണ് വിമാനത്താവളങ്ങളില്‍ നിന്നും പുറത്ത് വിടുന്നത്. അതിനിടെ കോവിഡ് രോഗ ലക്ഷണമുള്ളവര്‍ പള്ളിയില്‍ പോകരുതെന്നും വീട്ടില്‍ തന്നെ തുടരണമെന്നും ചൂണ്ടിക്കാണിച്ച് യുഎഇ ശരീഅ ഇഫ്ത കൗണ്‍സിലിന്റെ ഫത്‌വ പുറത്തിറങ്ങിയിട്ടുണ്ട്. കോവിഡ് ബാധിതര്‍ മറ്റുള്ളവരുമായി ഇടപഴകുന്നതെന്നും ഫത്‌വ നിര്‍ദേശിച്ചു.
ശ്വാസകോശ സംബന്ധമായ അസുഖങ്ങുള്ളവര്‍ പള്ളിയില്‍ പോകരുത്. അവര്‍ക്ക് വീട്ടില്‍ നിന്ന് നിസ്‌കരിക്കാം. വെള്ളിയാഴ്ച ജുമൂഅക്കും ഈദ് നമസ്‌കാരത്തിനും ഇവര്‍ പങ്കെടുക്കേണ്ടതില്ല. പ്രതിരോധ ശേഷി കുറവുള്ളവരും പള്ളിയില്‍ പോകരുത്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഇത് ബാധകമാണ്.
ഹജ്, ഉംറ വിഷയങ്ങളില്‍ സൗദി അറേബ്യയുടെ നിര്‍ദേശങ്ങളാണ് അനുസരിക്കേണ്ടത്. അല്ലാത്ത പക്ഷം തീര്‍ത്ഥാടകരുടെയും സന്ദര്‍ശകരുടെയും ആരോഗ്യ സുരക്ഷയെ ബാധിക്കുമെന്നും ഫത്‌വയില്‍ നിര്‍ദേശിച്ചിട്ടുണ്ട്.