ആന്തൂർ സംഭവം; ഒടുവില്‍ സാജന്റെ പാര്‍ത്ഥാസ് കണ്‍വെന്‍ഷന്‍ സെന്ററിന് ആന്തൂര്‍ നഗരസഭയുടെ പ്രവര്‍ത്തനാനുമതി
കണ്ണൂര്‍: ആന്തൂരില്‍ പ്രവാസിവ്യവസായിയുടെ ആത്മാഹുതിക്കിടയാക്കിയ ചുവപ്പുനാടയഴിച്ച് നഗരസഭ, ആത്മഹത്യ ചെയ്ത പ്രവാസി വ്യവസായി കൊറ്റാളിയില്‍ സാജന്‍ പാറയിലിന്റെ ബക്കളത്തുള്ള പാര്‍ത്ഥാസ കണ്‍വെന്‍ഷന്‍ സെന്ററിനാണ് തിങ്കളാഴ്ച മുതല്‍ പ്രവര്‍ത്തനാനുമതി നല്‍കിയത്. പാര്‍ത്ഥാസ് കണ്‍വെന്‍ഷന്‍ സെന്ററിന് സമീപമുള്ള വാട്ടര്‍ടാങ്ക് ആറ് മാസത്തിനകം പൊളിച്ച് നീക്കണമെന്ന ഉപാധിയോടെയാണ് ആന്തൂര്‍ നഗരസഭാസെക്രട്ടറി അനുമതി നല്‍കിയത്.
ആന്തൂര്‍ നഗരസഭ കണ്ടെത്തിയ ആറ് ചട്ടലംഘനങ്ങളില്‍ ഒന്നൊഴികെ ബാക്കിയെല്ലാം പരിഹരിച്ചതിനെ തുടര്‍ന്നാണ് കണ്‍വെന്‍ഷന്‍ സെന്ററിന് പ്രവര്‍ത്തനാനുമതി നല്‍കിയതെന്ന് നഗരസഭാ സെക്രട്ടറി പറഞ്ഞു. ഓഡിറ്റോറിയത്തിന് സമീപം നിര്‍മിച്ച വാട്ടര്‍ടാങ്ക് ആറ് മാസത്തിനകം പൊളിച്ചുമാറ്റാമെന്ന ഉപാധിയോടെയാണ് അനുമതി. ബാല്‍ക്കണിയുടെ വലിപ്പം കുറക്കുക, റാമ്പിന്റെ ചെരിവ് ക്രമപ്പെടുത്തുക, കൂടുതല്‍ ടോയ്‌ലറ്റുകളും വാഷ്‌ബേസിനുകളും നിര്‍മിക്കുക എന്നിവയായിരുന്നു മറ്റ് നിര്‍ദേശങ്ങള്‍.

ഇതിനിടെ പാറയില്‍ സാജന്‍ ജീവനൊടുക്കിയ സംഭവവുമായി ബന്ധപ്പെട്ടു ആന്തൂര്‍ നഗരസഭാ അധ്യക്ഷ പി.കെ ശ്യാമളയില്‍ നിന്ന് അന്വേഷണസംഘം തിങ്കളാഴ്ച രാവിലെ മൊഴിയെടുത്തു. അന്വേഷണ ഉദ്യോഗസ്ഥനായ ഡി.വൈ.എസ്.പി വി.എ കൃഷ്ണദാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ആന്തൂര്‍ നഗരസഭാ ഓഫീസിലെത്തി മൊഴിയെടുത്തത്. സസ്‌പെന്‍ഷനിലുള്ള ആന്തൂര്‍ നഗരസഭാ സെക്രട്ടറി ഗിരീഷടക്കമുള്ള നാല് പേരുടെ മൊഴി നേരത്തെ തന്നെ അന്വേഷണസംഘം രേഖപ്പെടുത്തിയിരുന്നു.
പി.കെ ശ്യാമളയുടെ പീഡനവും പ്രേരണയുമാണ് സാജനെ ആത്മഹത്യയിലേക്ക് നയിച്ചതെന്നും ഇവര്‍ക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി കേസെടുക്കണമെന്നും സാജന്റെ ഭാര്യ ബീന മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നല്‍കിയിരുന്നു. സംഭവത്തില്‍ പി.കെ ശ്യാമളക്ക് വീഴ്ചപറ്റിയിട്ടില്ലെന്നായിരുന്നു സി.പി.എം സംസ്ഥാന നേതൃത്വത്തിന്റെ കണ്ടെത്തല്‍. എന്നാല്‍ ഇതിനു കടക വിരുദ്ധമായ നിലപാടാണ് സി.പി. എം കണ്ണൂര്‍ ജില്ലാമ്മിറ്റിയും തളിപ്പറമ്പ് ഏരിയാകമ്മിറ്റിയും സ്വീകരിച്ചത്. ഇതു ഏറെ രാഷ്ട്രീയ വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു.












Click it and Unblock the Notifications