കെ സുധാകരന് വർക്കിങ് പ്രസിഡന്റ് സ്ഥാനം ലഭിച്ചില്ലെങ്കിൽ യുഡിഎഫിൽ കലാപമുറപ്പ്: സ്ഥിതിഗതികൾ ഇങ്ങനെ..
കണ്ണൂർ: കെപിസിസി പുനഃസംഘടന പട്ടികയിൽ വർക്കിംഗ് പ്രസിഡന്റുമാരുടെ എണ്ണം കൂടിയതിൽ ഹൈക്കമാൻഡിനുള്ള അതൃപ്തി എംപിമാരായ കെ.സുധാകരനും കൊടിക്കുന്നിൽ സുരേഷിനും നിലവിലുള്ള സ്ഥാനത്തിന് ഭീഷണിയാകുമെന്ന് ആശങ്ക. ഇരട്ടപ്പദവി വേണ്ടെന്ന് ഹൈക്കമാൻഡ് നിർബന്ധം പിടിച്ചാൽ സുധാകരനും കൊടിക്കുന്നിലും വിഡി സതീശനുമൊക്കെ പുറത്തു പോകും. തനിക്ക് പാർട്ടിയിൽ സ്ഥാനം വേണ്ടെന്നും എംപി സ്ഥാനം മാത്രം മതിയെന്നുമുള്ള വടകര എംപി കെ മുരളീധരന്റെ നിലപാട് ഹൈക്കമാൻഡ് പരിഗണിക്കുകയാണെങ്കിൽ കാര്യങ്ങൾ കുഴഞ്ഞുമറിയും.
ഡ്രൈവിങ് ലൈസൻസിലെ ആ ഡയലോഗ് തെറ്റ്; കോടതിയിൽ ഖേദം പ്രകടിപ്പിച്ച് പൃഥ്വിരാജ്!
നേരത്തെ പാർട്ടി പ്രവർത്തനവും സംഘടനാ സ്ഥാനവുമാണ് വലുതെന്ന് കെ സുധാകരൻ കണ്ണൂരിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞിരുന്നു. ഇതിനായി എം പി സ്ഥാനം പോലും താൻ രാജി വയ്ക്കുമെന്നും അദ്ദേഹം തുറന്നു പ്രഖ്യാപിച്ചിരുന്നു. ഈ പശ്ചാത്തലത്തിൽ ഇരട്ടപദവി വേണ്ടെന്ന നിലപാട് ഹൈക്കമാൻഡ് സ്വീകരിച്ചാൽ സുധാകരനെന്ത് ചെയ്യുമെന്ന് ഉറ്റുനോക്കുകയാണ് കോൺഗ്രസിലെ അദ്ദേഹത്തെ അനുകൂലിക്കുന്ന വിഭാഗം. എന്നാൽ സുധാകരനെ വർക്കിങ് പ്രസിഡന്റാക്കിയില്ലെങ്കിൽ കടുത്ത പ്രതിഷേധമാരംഭിക്കാനുള്ള തീരുമാനത്തിലാണ് കണ്ണൂരിലെ കോൺഗ്രസ് ഘടകം. ഈക്കാര്യങ്ങൾ കെപിസിസി യെ അറിയിച്ചിട്ടുണ്ടെന്ന് ജില്ലയിലെ നേതാക്കൾ പറഞ്ഞു.
നിലവിൽ സുധാകരനടക്കമുള്ളആറ് പേരുടെ പട്ടികയാണ് വർക്കിംഗ് പ്രസിഡന്റ് സ്ഥാനത്തേക്ക് കെപിസിസി നൽകിയത്. പട്ടിക നൽകിയ ശേഷവും നേതാക്കളെ വീണ്ടും ഹൈക്കമാൻഡ് ചർച്ചക്ക് വിളിച്ചിട്ടുണ്ട്. കേരളം പോലുള്ള ചെറിയ സംസ്ഥാനത്ത് ഇത്രയും വർക്കിംഗ് പ്രസിഡന്റുമാർ എന്തിനാണെന്ന് ഹൈക്കമാൻഡ് സംസ്ഥാന നേതൃത്വത്തോട് ചോദിച്ചിട്ടുണ്ട്. ഹൈക്കമാൻഡ് എതിർപ്പറിയിച്ച പശ്ചാത്തലത്തിൽ ഡൽഹിയിൽ ഇനിയും ചർച്ച നീളും.
കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ബുധനാഴ്ച രാത്രി കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി മുകുൾ വാസ്നിക്കിന് 120 പേരുടെ അന്തിമ പട്ടിക യാ ണ്സമർപ്പിച്ചത്. പ്രസിഡന്റിനും ട്രഷറർക്കും ആറ് വർക്കിംഗ് പ്രസിഡന്റുമാർക്കും പുറമേ 13 വൈസ് പ്രസിഡന്റുമാർ, 36 ജനറൽ സെക്രട്ടറിമാർ, 70 സെക്രട്ടറിമാർ എന്നിവർ അവസാന പട്ടികയിലുണ്ടെന്നാണു സൂചന. ഇതോടെജനപ്രതിനിധികൾക്ക് പാർട്ടിയിലും ഭാരവാഹിത്വം വേണ്ടെന്ന കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന്റെ നിർദ്ദേശം ഇക്കുറിയും കാറ്റിൽ പറന്നിരിക്കുകയാണ്. കെ.പി.സി.സി ഭാരവാഹികളുടെ എണ്ണം കുറയ്ക്കണമെന്ന തീരുമാനവും നടപ്പിലായില്ല
ഒരാൾക്ക് ഒരു പദവി മാത്രമെന്ന മുല്ലപ്പള്ളിയുടെ തീരുമാനത്തോട് കണ്ണൂരിൽ നിന്നും കെ സുധാകരൻ എം പിയാണ് ആദ്യമായി ശക്തമായ വിയോജിപ്പ് പ്രകടിപ്പിച്ചു മുൻപോട്ട് വന്നത്. നിലവിൽ വർക്കിങ് പ്രസിഡന്റായ സുധാകരനോടൊപ്പം മറ്റൊരു വർക്കിങ് പ്രസിഡന്റായകൊടിക്കുന്നിൽ സുരേഷ് എംപി ഉൾപ്പെടെയുള്ളവർ അണിചേർന്നു. പാർട്ടിയിൽ അർഹമായ സ്ഥാനം ലഭിച്ചില്ലെങ്കിൽ എംപി സ്ഥാനം രാജിവയ്ക്കുമെന്നായിരുന്നു സുധാകരന്റെ ഭീഷണി. എന്നാൽ ഇത് കുറിക്ക് കൊണ്ടുവെന്നാണ് പുതിയ ജംബോ ലിസ്റ്റ് പുറത്തുവന്നതിലൂടെ വ്യക്തമാവുന്നത്.
ഭാരവാഹികളുടെ എണ്ണം കുറയ്ക്കണമെന്ന മുല്ലപ്പള്ളി രാമചന്ദ്രന്റെ ആവശ്യം തള്ളിയാണ് ജംബോ പട്ടികയ്ക് ധാരണയായത്. ആറ് വർക്കിങ് പ്രസിഡന്റുമാരും 36 ജനറൽ സെക്രട്ടറിമാരും 70 സെക്രട്ടറിമാരും 13 വൈസ് പ്രസിഡന്റുമാരും ട്രഷററും പട്ടികയിലുണ്ട്. ഇരട്ടപ്പദവി ഇല്ലാതാക്കാനുള്ള മുല്ലപ്പള്ളിയുടെ നീക്കങ്ങൾ ദയനീയമായി പരാജയപ്പെടുകയായിരുന്നു.
ഉമ്മൻചാണ്ടിയുടെ ആവശ്യപ്രകാരം ടി സിദ്ദിഖിനെ വർക്കിങ് പ്രസിഡന്റാക്കി. കെ വി തോമസ്, കൊടിക്കുന്നിൽ സുരേഷ്, കെ സുധാകരൻ, വി ഡി സതീശൻ, പി സി വിഷ്ണുനാഥ് എന്നിവരും വർക്കിങ് പ്രസിഡന്റുമാരാകും. ശൂരനാട് രാജശേഖരൻ, അടൂർ പ്രകാശ്, വി എസ് ശിവകുമാർ, സി പി മുഹമ്മദ്, എ പി അനിൽകുമാർ, ജോസഫ് വാഴയ്ക്കൻ, കെ പി ധനപാലൻ, തമ്പാനൂർ രവി, മോഹൻ ശങ്കർ, എഴുകോൺ നാരായണൻ, ഒ അബ്ദുറഹ്മാൻകുട്ടി, കെ സി റോസക്കുട്ടി, ടി എൻ പ്രതാപൻ എന്നിവരാകും വൈസ് പ്രസിഡന്റുമാർ.
ഭാരവാഹികളുടെ എണ്ണം കുറയ്ക്കണമെന്നും ഇരട്ടപ്പദവി വഹിക്കുന്നവരെ ഒഴിവാക്കണമെന്നും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ നേരത്തെ ഹൈക്കമാൻഡിനോട് ആവശ്യപ്പെട്ടിരുന്നു. ഗ്രൂപ്പുകൾ നൽകിയ പട്ടികയിലെ പേരുകൾ വെട്ടാൻ അദ്ദേഹം ദിവസങ്ങളോളം ഡൽഹിയിൽ തങ്ങുകയായിരുന്നു. തന്റെ നിലപാട് അംഗീകരിച്ചില്ലെങ്കിൽ കെപിസിസി പ്രസിഡന്റ് സ്ഥാനം ഒഴിയുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും വാർത്തകൾ വന്നു. 115 പേരുള്ള പട്ടികയിലെ എണ്ണം 75 ആയി കുറയ്ക്കാൻ നീക്കമുണ്ടായി. എന്നാൽ, രമേശ് ചെന്നിത്തലയും ഉമ്മൻചാണ്ടിയും അവരുടെ നിലപാടിൽ ഉറച്ചുനിന്നതോടെ ഭാരവാഹികളുടെ എണ്ണം വീണ്ടും ഉയരുകയായിരുന്നു.