കൊറഗ വിഭാഗത്തിലെ ആദ്യ എംഫില്‍ ബിരുദധാരി; ബിരുദത്തിന് രാഷ്ട്രപതിയുടെ വിരുന്ന് സല്‍ക്കാരം, ഇന്ന് ഈ യുവതി ജീവിക്കുന്നത് ബീഡി തെറുത്ത്
കാസര്‍കോട്: ആദിവാസി വിഭാഗമായ കൊറഗ വിഭാഗത്തില്‍ നിന്നുള്ള ആദ്യ എംഫില്‍ ബിരുദധാരിയുടെ ഉപജീവന മാര്‍ഗം ഇന്ന് ബീഡി തെറുപ്പ്. കാസര്‍കോട് ജില്ലയിലെ വോര്‍ക്കാടി സ്വദേശി മീനാക്ഷിക്കാണ് ഈ ദുരനുഭവം. ബീഡി തെറുപ്പ് പത്താം ക്ലാസ് മുതല്‍ ആരംഭിച്ചതാണ്. ഇങ്ങനെ ബീഡി തെറുത്ത് കഷ്ടപ്പെട്ടാണ് ഉയര്‍ന്ന ബിരുദമെല്ലാം കരസ്ഥമാക്കിയതും. ലക്ഷ്യം ഉയര്‍ന്ന വിദ്യാഭ്യാസം മാനദണ്ഡമാകുന്ന ഒരു ജോലി നേടുക എന്നതും. എന്നാല്‍ പഠനം പൂര്‍ത്തിയാക്കിയിട്ടും ബീഡി തെറുത്ത് ഉപജീവനം കണ്ടെത്തേണ്ടി വരികയാണ് സംവരണ വിഭാഗത്തില്‍ നിന്നുള്ള ഈ യുവതി.
ജോലിയാവശ്യവുമായി ജില്ലാ കലക്ടര്‍ അടക്കമുള്ളവരെ പോയി കണ്ട് സംസാരിച്ചിരുന്നു. എന്നാല്‍ പി.എസ്.സി എഴുതിയെടുക്കുക തന്നെ വേണമെന്നാണ് അവരുടെ അഭിപ്രായം. മീനാക്ഷിയെപ്പോലുള്ളവര്‍ മത്സരിക്കേണ്ടിവരിക മറ്റു ഗോത്രവിഭാഗങ്ങളില്‍ നിന്നും വരുന്നവരോടാണ്. സാമൂഹികമായും സാമ്പത്തികമായും കൊറഗരെക്കാള്‍ മെച്ചപ്പെട്ട അവസ്ഥയിലാണ് മറ്റെല്ലാ വിഭാഗങ്ങളും. കൊറഗ വിഭാഗത്തില്‍പ്പെട്ട രണ്ടു പേര്‍ മാത്രമാണ് നിലവില്‍ സര്‍ക്കാര്‍ ജോലിയിലുള്ളത്.

ഒരാള്‍ ക്ലറിക്കല്‍ പോസ്റ്റിലാണ്, മറ്റൊരാള്‍ എല്‍.പി സ്‌കൂളിലെ അധ്യാപകനും. കേരളത്തില്‍ ഏഴോളം പഞ്ചായത്തുകളിലായി ആയിരത്തിനാന്നൂറില്‍ താഴെ മാത്രം അംഗങ്ങളുള്ള പ്രാക്തനഗോത്രവിഭാഗമാണ് കൊറഗ വംശം. തങ്ങളുടെ വിഭാഗത്തില്‍ ആരും സ്വപ്നംപോലും കാണാന്‍ കഴിയാത്ത ബിരുദങ്ങള്‍ മകള്‍ ഓരോന്നായി നേടി മുന്നേറിയപ്പോള്‍, കൂലിപ്പണിക്കാരായ മീനാക്ഷിയുടെ മാതാപിതാക്കള്‍ ശേഖരയും തുക്കുറുവും ഏറെ പ്രതീക്ഷയോടെയാണ് അത് നോക്കി കണ്ടിരുന്നത്.
കാസര്‍കോട് ഗവണ്‍മെന്റ് കോളേജില്‍ നിന്നും കന്നഡയില്‍ എം.എ നേടിയ ശേഷം, കണ്ണൂര്‍ സര്‍വകലാശാലയില്‍ നിന്നും എം.ഫില്‍ നേടിയത് കൊറഗരുടെ ഭാഷയേയും സംസ്‌കാരത്തേയും കുറിച്ചു പഠിച്ചാണ്. പഠിച്ച വിഷയത്തില്‍ ഗവേഷണം ചെയ്യാന്‍ അതിയായ താല്‍പര്യമുണ്ടെങ്കിലും, തനിക്കിപ്പോള്‍ ആവശ്യം ഒരു ജോലിയാണെന്ന് മീനാക്ഷി പറയുന്നു. പഠനകാലത്ത് ബി.എഡ് ഒരു വര്‍ഷത്തെ കോഴ്‌സായിരുന്നെങ്കിലും, പിന്നീട് തൊട്ടടുത്ത അധ്യയന വര്‍ഷം മുതല്‍ രണ്ടു വര്‍ഷത്തെ കോഴ്‌സാക്കി മാറ്റിയിരുന്നു.
ഒരാള്‍ക്കു വേണ്ടി ഒരു പരീക്ഷ മാത്രം വീണ്ടും നടത്താനാകില്ലെന്നാണ് സര്‍വകലാശാലയുടെ പക്ഷം. ഇതോടെ അധ്യാപികയായി ജീവിക്കാനുള്ള വഴിയും അടഞ്ഞു. 2014 ല്‍ എംഫില്‍ പൂര്‍ത്തിയാക്കിയപ്പോള്‍ അന്നത്തെ രാഷ്ട്രപതി പ്രണബ് മുഖര്‍ജി രാഷ്ട്രപതി ഭവനില്‍ നടക്കുന്ന വിരുന്ന് സത്കാരത്തിനായ് മീനാക്ഷിയെ ക്ഷണിച്ചിരുന്നു. അപ്പോഴൊക്കെയും തനിക്കര്‍ഹിക്കുന്ന ജോലി ലഭിക്കുമെന്നായിരുന്നു മീനാക്ഷിയുടെ വലിയ പ്രതീക്ഷയുണ്ടായിരുന്നത്. മീനാക്ഷിയുടെ അവസ്ഥ ചൂണ്ടിക്കാട്ടി അധികൃതരുമായി ചര്‍ച്ച ചെയ്യാനുള്ള ഒരുക്കത്തിലാണ് സുഹൃത്തുകളും അധ്യാപകരുമടക്കമുള്ളവര്‍.












Click it and Unblock the Notifications