16കാരി മരിച്ച സംഭവം: ആൽബിനെ കുരുക്കിയത് ഡോക്ടർമാരുടെ നിർണായക കണ്ടെത്തൽ, ബെന്നിയുടെ നില ഗുരുതരം!!
കാസർഗോഡ്: വീട്ടിലുണ്ടാക്കിയ ഐസ്ക്രീം കഴിച്ച് 16 കാരി മരിച്ച സംഭവത്തിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നതോടെയാണ് സംഭവത്തിലെ ദുരൂഹത മറനീക്കി പുറത്തുവരുന്നത്. വീട്ടിലുണ്ടാക്കിയ ഐസ്ക്രീമിൽ എലിവിഷത്തിന്റെ സാന്നിധ്യവും വീട്ടിലെല്ലാവർക്കും വിഷബാധയേറ്റിട്ടും ഐസ്ക്രീമുണ്ടാക്കിയ ആൽബിന് വിഷബാധയേൽക്കാത്തതും സംശയത്തിന് ഇടനൽകി ഇതിനകം തന്നെ വെള്ളരിക്കുണ്ട് ബെന്നിയുടെ വീട് സീൽ ചെയ്ത് വിശദമായി പരിശോധന നടത്തുകയും ചെയ്തിരുന്നു. എന്നാൽ സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണവും കേസിൽ വഴിത്തിരിവായി മാറുകയായിരുന്നു.

നിർണായക കണ്ടെത്തൽ
ഐസ്ക്രീമിൽ വിഷം നൽകി കുടുംബത്തെ മുഴുവൻ കൊലപ്പെടുത്താൻ ശ്രമിച്ച ആൽബിൻ കുടുക്കിയത് ഡോക്ടർമാരുടെ നിർണായക കണ്ടെത്തൽ. ഐസ്ക്രീം കഴിഞ്ഞ് വയറിളക്കറവും ഛർദ്ദിയും ഉണ്ടായതിനെത്തുടർന്ന് മരിച്ച ആൻമേരിയുടെ ശരീത്തിൽ എലിവിഷത്തിന്റെ അംശം കണ്ടെത്തിയെങ്കിലും സഹോദരൻ ആൽബിന് വിഷബാദയേറ്റിട്ടില്ലെന്ന കണ്ടെത്തലാണ് കേസിൽ നിർണായകമായിത്തീർന്നിട്ടുള്ളത്. മരണം സംഭവിച്ചിട്ടുള്ളത് എലിവിഷം ഉള്ളിച്ചെന്നാണെന്ന് ആൻമേരിയുടെ പോസ്റ്റ്മോർട്ട് റിപ്പോർട്ടിൽ വ്യക്തമായിരുന്നു. ഇത് സംബന്ധിച്ച് കൂടുതൽ സ്ഥിരീകരണം ലഭിക്കുന്നതിനായി ആൻമേരിയുടെ ആന്തരീകാവയവങ്ങൾ പരിശോധനയ്ക്കായി അയയ്ക്കുകയും ചെയ്തിരുന്നു. ഇതെല്ലാമാണ് കുടുംബത്തെ മുഴുവൻ കൊലപ്പെടുത്താൻ പദ്ധതിയിട്ട ആൽബിൻ എന്ന 22 കാരനെ കുടുക്കാൻ സഹായിച്ചത്.

മൂന്നുപേർക്ക് ആരോഗ്യ പ്രശ്നങ്ങൾ
ഛർദ്ദിയെത്തുടർന്ന് ആഗസ്റ്റ് അഞ്ചിനാണ് ആൻമേരിയെ ചെറുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. ആൻമേരിക്കൊപ്പം വീട്ടിലുണ്ടാക്കിയ ഐസ്ക്രീം കഴിച്ച പിതാവ് ബെന്നിയും അമ്മ ജെസിയും ഇതേ ആശുപത്രിയിൽ ഛർദ്ദി അനുഭവപ്പെട്ടതിനെ തുടർന്ന് ചികിത്സ തേടുകയും ചെയ്തിരുന്നു. തൊട്ടടുത്ത ദിവസമായിരുന്നു ഇത്. എല്ലാവർക്കും ഛർദ്ദി ഉണ്ടായതോടെ ഭക്ഷ്യവിഷബാധയേറ്റതാണെന്നായിരുന്നു പ്രാഥമിക നിഗമനം. ഇതോടെ തനിക്കും ഭക്ഷ്യവിഷബാധയാണെന്ന പേരിൽ ആൽബിനും ചികിത്സ തേടിയെന്നും റിപ്പോർട്ടുകളുണ്ട്. ആൽബിന് വിഷബാധയേറ്റിട്ടില്ലെന്ന് ഡോക്ടർമാർ തന്നെ പിന്നീട് കണ്ടെത്തുകയും ചെയ്തിരുന്നു. ഇതിനിടെ വെള്ളരിക്കുണ്ട് പോലീസ് നടത്തിയ അന്വേഷണങ്ങൾക്കിടെയാണ് സത്യം പുറത്ത് വരുന്നത്.
Recommended Video

ബെന്നി ഗുരുതരാവസ്ഥയിൽ
എലിവിഷം അടങ്ങിയ ഐസ്ക്രീം കഴിച്ച ആൽബിന്റെ പിതാവ് ബെന്നി ഇരു വൃക്കകളും തകരാറിലായതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞുവരികയാണ്. ഇദ്ദേഹത്തിന്റെ നില അതീവ ഗുരുതരമാണ്. കുറഞ്ഞ അളവിൽ ഐസ്ക്രീം കഴിച്ചതുകൊണ്ട് മാത്രമാണ് അമ്മ ജെസിയ്ക്ക് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുണ്ടായില്ല. ഇവരും കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ് വരികയാണ്. വെള്ളരിക്കുണ്ട് പോലീസ് അറസ്റ്റ് ചെയ്ത ആൽബിനെ നാളെ കാഞ്ഞങ്ങാട് മജിസ്ട്രേറ്റ് കോടതിയിൽ ഹാജാരാക്കും. സംഭവത്തിൽ ആദ്യം ചെറുപുഴ പോലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. ദിവസങ്ങൾക്ക് മുമ്പ് കേസ് വെള്ളരിക്കുണ്ട് പോലീസിന് കൈമാറുകയും ചെയ്തിരുന്നു. സൈബർ സെബർ സെല്ലിന്റെ സഹായത്തോടെ ആൽബിനെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കേസിന്റെ ചുരുളഴിഞ്ഞത്. കൃത്യം നടപ്പാക്കുന്നതിനായി ആൽബിൻ ഇന്റർനെറ്റിൽ തിരഞ്ഞ കാര്യങ്ങൾ സൈബർ സെൽ തന്നെയാണ് കണ്ടെത്തിയത്.

പ്ലാൻ തയ്യാറാക്കി
കുടുംബാംഗങ്ങളെ മുഴുവനായും വിഷം നൽകി കൊലപ്പെടുത്താനായിരുന്നു ആൽബിൻ പദ്ധതിയിട്ടിരുന്നതാണ് പോലീസ് വെളിപ്പെടുത്തിയത്. ഇതിന് വേണ്ടിയായിരുന്നു മുൻകൂട്ടി തയ്യാറാക്കിയത് പ്രകാരം ഐസ്ക്രീമിൽ എലിവിഷം കലർത്തിയത്. ആൽബിന്റെ മൊബൈൽ ഫോൺ ഫോൺ ഉപയോഗത്തെക്കുറിച്ച് രക്ഷിതാക്കൾ പറയുന്നതും ജോലിയ്ക്ക് പോകാൻ നിർബന്ധിക്കുന്നതുമാണ് കുറ്റകൃത്യത്തിന് ആൽബിനെ പ്രേരിപ്പിച്ചതെന്നാണ് പോലീസ് നൽകുന്ന വിവരം. ഐടിഐ കഴിഞ്ഞ ആൽബിൻ ഒരു കമ്പനിയിൽ ജോലിയ്ക്ക് ചേർന്നെങ്കിലും ട്രെയിനി ജോലി ഉപേക്ഷിച്ച് കോട്ടയത്ത് ഹോട്ടലിൽ ജോലിയിൽ പ്രവേശിക്കുകയും ചെയ്തു. ലോക്ക്ഡൌൺ പ്രഖ്യാപനത്തോടെ വീട്ടിലെത്തിയെങ്കിലും പിന്നീട് ജോലിക്ക് പോയിരുന്നില്ല. വീട്ടുകാരെ ഇല്ലാതാക്കി സ്വത്തുക്കൾ കൈവശപ്പെടുത്തി ജീവിക്കുകയായിരുന്നു ആൽബിന്റെ ലക്ഷ്യമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.

ആദ്യം ശ്രമം പരാജയം
വീട്ടിൽ വെച്ച് സഹോദരിക്കൊപ്പം ഐസ്ക്രീം ഉണ്ടാക്കിയതിന്റെ രണ്ട് ദിവസം മുമ്പ് വീട്ടിലുണ്ടാക്കിയ ചിക്കൻ കറിയിലും ആൽബിൻ വിഷം കലർത്തിയിരുന്നു. ആദ്യം ദിവസം കഴിച്ചതിന്റെ ബാക്കിയായി ഫ്രിഡ്ജിൽ വെച്ച കറിയിലാണ് എലിവിഷം കലർത്തിയത്. എലിവിഷം കലർന്ന ചിക്കൻ കലർന്ന ചിക്കൻ കറി ആൽബിൻ ഒഴികെ എല്ലാവരും കഴിക്കുകയും ചെയ്തിരുന്നു. ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ച് പരാതി പറഞ്ഞാണ് ആൽബിൻ ഭക്ഷണം കഴിക്കുന്നതിൽ നിന്ന് ഒഴിഞ്ഞുമാറിയത്. കുടുംബാംഗങ്ങൾക്ക് ചെറിയ വയറുവേദന മാത്രമാണ് ഇതോടെ അനുഭവപ്പെട്ടത്. എന്നാൽ അന്ന് ഭക്ഷണത്തിൽ കലർത്തിയത് പഴയ എലിവിഷമായതിനാൽ അത് ജീവഹാനിയിലേക്ക് എത്തിയില്ല. ആദ്യ ശ്രമം പരാജയപ്പെട്ടതോടെ പിന്നീട് ജൂലെ 29ന് വീണ്ടും വെള്ളരിക്കുണ്ട് ടൌണിൽ പോയി എലിവിഷം വാങ്ങിയാണ് വീട്ടിലുണ്ടാക്കിയ ഐസ്ക്രീമിൽ കലർത്തിയത്.

രണ്ടാം തവണയും നടപ്പിലാക്കി
ജൂൺ 30നാണ് ആൻമേരിയും ആൽബിനും ചേർന്ന് വീട്ടിൽ വെച്ച് ഐസ്ക്രീം ഉണ്ടാക്കിയത്. ഇതിന്റെ ഫോട്ടോ ഇരുവരും ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. രണ്ട് പാത്രങ്ങളിലായാണ് ഐസ്ക്രീം ഉണ്ടാക്കിയതെങ്കിലും ഇവയിൽ ഒന്നിലൊന്നിലാണ് ആൽബിൻ വിഷം കലർത്തിയത്. ആൻമെരിയും പിതാവ് ബെന്നിയും അന്നേ ദിവസം തന്നെ ഐസ്ക്രീം കഴിച്ചിരുന്നു. അച്ഛനും സഹോദരിയും വിഷമടങ്ങിയ ഐസ്ക്രീം കഴിക്കുന്നതെല്ലാം ആൽബിൻ അവസാനം വരെയും നോക്കി നിൽക്കുകയും ചെയ്തു. അമ്മ ജെസിയാണ് തീരെ കുറച്ച് ഐസ്ക്രീം കഴിച്ചത്. ബുദ്ധിപരമായി അപ്പോഴും ആൽബിൻ ഐസ്ക്രീം കഴിച്ചിരുന്നില്ല എന്നതാണ് ഇതിൽ ശ്രദ്ധിക്കപ്പെടേണ്ട മറ്റൊരു കാര്യം.

ചെറുപുഴയിൽ വെച്ച്
ആഗസ്റ്റ് ഒന്നിന് രാവിലെയോടെയാണ് ഐസ്ക്രീം കഴിച്ച ആൻമേരിയുടെ ആരോഗ്യനില വഷളായിത്തുടങ്ങിയത്. ആദ്യം ഛർദ്ദിയും വയറിളക്കവുമാണ് അനുഭവപ്പെട്ടത് ഇതോടെ പയ്യന്നൂരിലെ ആശുപത്രിയിൽ ചികിത്സ തേടി. തൊട്ടടുത്ത ദിവസം പിതാവ് ബെന്നിക്കും ഇതേ പ്രശ്നങ്ങൾ തന്നെ അനുഭവപ്പെട്ടു. ഇദ്ദേഹത്തെയും തൊട്ടുപിന്നാലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചെറുപുഴയിലെ ബന്ധുവിന്റെ വീട്ടിലേക്ക് പോയ ശേഷം അവിടത്തെ ആശുപത്രിയിലാണ് ആൻമേരിയെ പ്രവേശിപ്പിച്ചത്. ഇവിടെ വെച്ച് ആൻമേരി മരണത്തിന് കീഴടങ്ങുകയും ചെയ്തിരുന്നു. ആരോഗ്യ പ്രശ്നങ്ങൾ അനുഭവപ്പെട്ട അമ്മ ജെസിയും ഇതിനിടെ ചികിത്സ തേടിയിരുന്നു. ഭക്ഷ്യ വിഷബാധയാണ് കാരണമെന്നാണ് ആദ്യം വിലയിരുത്തിയിരുന്നത്. എന്നാൽ ആൻമേരിയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടാണ് കാര്യങ്ങൾ തകിടം മറിച്ചത്.












Click it and Unblock the Notifications