ആന്‍മേരിയെ കൊലപ്പെടുത്താന്‍ ആല്‍ബിന് വഴിപറഞ്ഞു കൊടുത്തത് യൂട്യൂബ്?
ചെറുപുഴ: സഹോദരി ആന്‍മേരിയെ ആല്‍ബിന്‍ കൊലപ്പെടുത്തിയത് യൂട്യൂബ് ചാനലില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലെന്ന് പോലീസ് അന്വേഷണത്തില്‍ തെളിഞ്ഞു. മനുഷ്യരെ വിഷം കൊടുത്തു കൊല്ലപ്പെടുത്തുന്ന രീതികള്‍ ഇന്റർനെറ്റിൽ നിന്ന് പഠിച്ച് ഈ യുവാവ് ആദ്യം പ്രയോഗിച്ചത് സ്വന്തം അച്ഛനും അമ്മയ്ക്കും സഹോദരിക്കും നേരെയാണെന്ന് പോലീസ് പറയുന്നു.
ആൻമേരിയെ കൊന്നതിൽ കുറ്റബോധമില്ല: മയക്കുമരുന്നിനും അടിമ, പോലീസിന് ലഭിച്ചത് ഞെട്ടിക്കുന്ന വിവരം!!
ഇയാള്‍ കൂട്ടക്കൊല നടത്താനിറങ്ങിയത് ആര്‍ഭാട ജീവിതം നയിക്കാനാണെന്ന് അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്. ബളാല്‍ അരിങ്കല്ലിലെ ബെന്നി- ബസി ദമ്പതകളുടെ മകള്‍ ആന്‍മേരിയുടെ മരണവുമായി ബന്ധപ്പെട്ട് പൊലിസ് അറസ്റ്റു ചെയ്ത സഹോദരന്‍ ആല്‍ബിന്‍ ബെന്നി പോലീസിനു നല്‍കിയ മൊഴികളിലാണ് ഞെട്ടിക്കുന്ന വിവരങ്ങളുള്ളത്. ഈ മാസം അഞ്ചിനാണ് ആന്‍മേരി(16) എലിവിഷം ഉള്ളില്‍ ചെന്നു മരിച്ചത്. യൂട്യൂബ് നോക്കി വീട്ടിലുണ്ടാക്കിയ ഐസ്‌ക്രീം കഴിച്ച പിതാവ് ബെന്നിയും ഗുരുതരാവസ്ഥയില്‍ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
ആന്‍മേരിയുടെ ആമാശയത്തില്‍ കണ്ടെത്തിയ എലിവിഷത്തിന്റെ അംശമാണ് പൊലിസിനെ കൂടുതല്‍ അന്വേഷണത്തിനു പ്രേരിപ്പിച്ചത്. വെള്ളരിക്കുണ്ട് സി. ഐ പ്രേംസദന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം നടത്തിയ അന്വേഷണമാണ് ക്രൂരമായ കുറ്റകൃത്യം തെളിയാക്കാനിടയാക്കിയത്. കഞ്ചാവും മയക്കുമരുന്നും ഉപയോഗിക്കുന്ന ശീലം ആല്‍ബിനുണ്ടായിരുന്നുവെന്നാണ് കണ്ടെത്തല്‍. ഐസക്രീം ഉണ്ടാക്കുന്നതിന മുന്‍പ് കോഴിക്കറിയില്‍ ആല്‍ബിന്‍ എലിവിഷം പ്രയോഗിച്ചിരുന്നു. എന്നാല്‍ അതിന്റെ അളവ് കുറഞ്ഞിരുന്നതിനാല്‍ ബെന്നിയും ഭാര്യ ബെസിയും മകള്‍ ആന്‍മേരിയും അന്നു രക്ഷപ്പെടുകയായിരുന്നു.
പിന്നീട് വീണ്ടും യൂട്യൂബില്‍ നിന്ന് കൂടുതല്‍ കൊലപാതക രീതികള്‍ പഠിച്ച ആല്‍ബിന്‍ വെള്ളരിക്കുണ്ടിലെ ഒരു കടയില്‍ നിന്ന് കൂടുതല്‍ അപകടകാരിയായ എലിവിഷം വാങ്ങി കൈയില്‍ സൂക്ഷിച്ചു. കഴിഞ്ഞ 30-നാണ് ഇവരുടെ വീട്ടില്‍ ഐസക്രീമുണ്ടാക്കിയത്. ഇവരണ്ടുപാത്രങ്ങളിലാക്കി ആദ്യദിവസം സഹോദരി ആന്‍മേരിക്കൊപ്പം ആല്‍ബിനും കഴിച്ചു. അടുത്ത ദിവസമാണ് ബാക്കിയുള്ള ഐസ്‌ക്രീമില്‍ എലിവിഷം ചേര്‍ത്തത്. ഇത് ആന്‍മേരിയും ബെന്നിയും മാത്രം കഴിക്കുകയും ചെയ്തു. അമ്മ ബെസി പൊതുവേ ഐസ്‌ക്രീം കഴിക്കാറില്ല അതുകൊണ്ടു തന്നെ ഇവര്‍ രക്ഷപെടുകയും ചെയ്തു. ആന്‍മേരിക്ക് ഐസ് ക്രീം കഴിച്ചതിനു ശേഷമുണ്ടായ ചര്‍ദിയെ തുടര്‍ന്ന് ബാക്കി വന്ന ഐസ്‌ക്രീം അമ്മ ബെസി വളര്‍ത്തു പട്ടികള്‍ക്ക് നല്‍കുവാന്‍ ആല്‍ബിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഐസ്‌ക്രീം പട്ടികള്‍ക്ക് നല്‍കാതെ ആല്‍ബിന്‍ ഇതു നശിപ്പിച്ചു കളയുകയായിരുന്നു. പട്ടികള്‍ ഇതു കഴിച്ചാല്‍ ചത്തുപോകുമെന്ന് അറിയാമായിരുന്നതു കൊണ്ടാണ് ആല്‍ബിന്‍ ഇങ്ങനെ ചെയ്തതെന്നാണ് പോലീസ് പറയുന്നത്.
മകന്റെ ദുര്‍നടപ്പ് പിതാവായ ബെന്നിയെന്നും എതിര്‍ത്തിരുന്നു. ഇതുമായി ബന്ധപ്പെട്ടു വീട്ടില്‍ നിരന്തരം വഴക്കുകയും നടന്നിരുന്നു. സഹോദരി ആന്‍മേരിയും പിതാവിനെ പിന്‍തുണച്ചുകൊണ്ടു ആല്‍ബിനെയും വഴിവിട്ട നീക്കങ്ങളെയും എതിര്‍ത്തിരുന്നു. മറ്റൊരു അനുജനുള്ളത് സെമിനാരിയിലായതിനാല്‍ ആല്‍ബിന് അനുജന്‍ ഒരു തടസമായിരുന്നില്ല. ഇടയ്ക്കു തമിഴ്‌നാട്ടില്‍ ജോലി ചെയ്ത പോയ ആല്‍ബിന്‍ ഇവിടെ നിന്നുമാണ് കൂടുതല്‍ ക്രിമിനല്‍ സ്വഭാവമുള്ള ആളായിമാറിയതെന്നു പോലീസ് പറയുന്നു. കൂട്ട ആത്മഹത്യയ്ക്കു കളമൊരുക്കി കുടുംബത്തെയാകെ വകവരുത്തിയതിനു ശേഷം അഞ്ചേക്കറോളം വരുന്ന പറമ്പും വീടും വിറ്റുകിട്ടുന്ന പണം കൊണ്ടു പുറത്തെവിടെയെങ്കിലും പോയി ആര്‍ഭാടമായിജീവിക്കാനായിരുന്നു ആല്‍ബിന്റെ പദ്ധതിയെന്ന് ഇയാള്‍ മൊഴിനല്‍കിയതായി പോലീസ് പറഞ്ഞു.