ആൻമേരിയെ കൊന്നതിൽ കുറ്റബോധമില്ല: മയക്കുമരുന്നിനും അടിമ, പോലീസിന് ലഭിച്ചത് ഞെട്ടിക്കുന്ന വിവരം!!
കാസർഗോഡ്: വിഷം കലർത്തിയ ഐസ്ക്രീം നൽകി സഹോദരിയെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി കുറ്റം സമ്മതിച്ചതിന് പിന്നാലെ കേസിന്റെ കുടുതൽ വിവരങ്ങൾ പുറത്ത്. 16 കാരിയായ പെൺകുട്ടിയുടെ പോസ്റ്റ് മോർട്ട് റിപ്പോർട്ടിൽ എലിവിഷത്തിന്റെ സാന്നിധ്യം കണ്ടെത്തിയതോടെയാണ് സംഭവത്തിന്റെ ചുരുളഴിയുന്നത്. സംഭവത്തിൽ ആദ്യം ചെറുപുഴ പോലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. പിന്നീട് ദിവസങ്ങൾക്ക് മുമ്പ് കേസ് വെള്ളരിക്കുണ്ട് പോലീസിന് കേസ് കൈമാറുകയും ചെയ്തിരുന്നു. സൈബർ സെബർ സെല്ലിന്റെ സഹായത്തോടെ പെൺകുട്ടിയുടെ സഹോദരൻ 22 കാരനായ ആൽബിനെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കേസിന്റെ ചുരുളഴിഞ്ഞത്. കൃത്യം നടപ്പാക്കുന്നതിനായി ആൽബിൻ ഇന്റർനെറ്റിൽ തിരഞ്ഞ കാര്യങ്ങളും ആൻമേരിയെ ചികിത്സിച്ച ഡോക്ടർമാരുടെ കണ്ടെത്തലുമാണ് നിർണായകമായത്.

കുറ്റബോധമില്ലെന്ന്
സ്വന്തം കുടുംബത്തെ ഇല്ലാതാക്കാൻ ഐസ്ക്രീമിൽ വിഷം കലർത്തിയ ആൽബിന് കുറ്റകൃത്യം നടത്തിയതിൽ കുറ്റബോധമില്ലെന്ന് പോലീസ്. എലിവിഷം ഉള്ളിൽ ചെന്നതിനെത്തുടർന്ന് മരിച്ച സഹോദരി ആൻമേരിയുടെ മരണാനന്തര ചടങ്ങിലും ആൽബിൻ ഒരു കൂസലുമില്ലാതെയാണ് പങ്കെടുത്തിട്ടുള്ളത്. ഇതോടെ ഇയാൾക്ക് മാനസിക പ്രശ്നങ്ങൾ ഒന്നും തന്നെയില്ലെന്ന് വ്യക്തമായതായി പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. ആൽബിൻ മയക്കുമരുന്നിന് അടിമയായിരുന്നുവെന്നും വെള്ളരിക്കുണ്ട് ബളാൽ സ്വദേശിയായ 22 കാരൻ നാട്ടിൽ ആരുമായും വലിയ അടുപ്പങ്ങളോ ബന്ധങ്ങളോ സൂക്ഷിച്ചിരുന്നില്ലെന്നും പോലീസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

ക്രൂരത വെളിവാക്കുന്നത്
ക്രൂരത വെളിവാക്കുന്ന ഒരു ചിത്രമാണ് ആൽബിൻ വാട്സ്ആപ്പിന്റെ പ്രൊഫൈൽ ചിത്രമായി ഉപയോഗിച്ചിരുന്നത്. കൊലപാതകം ആസൂത്രണം ചെയ്ത ഘട്ടത്തിൽ ഇതുമായി ബന്ധപ്പെട്ടാണ് ആൽബിൻ ഇന്റർനെറ്റിൽ നിന്ന് ഇത് ഡൌൺലോഡ് ചെയ്ത് സൂക്ഷിച്ചിട്ടുള്ളതെന്നാണ് കണ്ടെത്തിയിട്ടുള്ളത്. പോലീസ് പ്രതിയിൽ നിന്ന് കണ്ടെത്തിയ തെളിവുകളിൽ പ്രതി കുറ്റകൃത്യത്തിലേക്ക് നീങ്ങിയതിന്റെ തെളിവായിട്ടാണ് ഇതിനെ കണക്കാക്കുന്നത്.

പ്രണയ ബന്ധത്തിന് വേണ്ടി
നാട്ടിലുള്ള ഒരു യുവതിയുമായി പ്രണയത്തിലായ ആൽബിന് ഈ ബന്ധം തുടരാൻ വീട്ടുകാർ തടസ്സമാണെന്ന് മനസ്സിലായതോടെയാണ് വീട്ടുകാരെ മുഴുവൻ ഇല്ലാതാക്കി കുടുംബ സ്വത്ത് ഇല്ലാതാക്കുക എന്ന ആശയത്തിലേക്ക് എത്തുന്നത്. ഇതും ആൽബിനെ കൊലപാതകത്തിന് പ്രേരിപ്പിച്ചിട്ടുണ്ടെന്ന് പോലീസ് കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. ആൽബിന്റെ സ്വഭാവത്തിലെ മാറ്റങ്ങളെക്കുറിച്ച് അധികമാർക്കും അറിയുകയും ഇല്ലായിരുന്നു. ഇയാൾ സഹോദരിയോട് പോലും മോശമായി പെരുമാറിയെന്ന റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്. ആൽബിന് ഒരു തരത്തിലുമുള്ള മാനസിക പ്രശ്നങ്ങളുമില്ലെന്ന് സ്ഥിരീകരിച്ചതായി വെള്ളരിക്കുണ്ട് സിഐ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. വൈദ്യപരിശോധനയുടെ അടിസ്ഥാനത്തിലാണ് ഇക്കാര്യം അറിയിച്ചിട്ടുള്ളത്.

ലോക്ക്ഡൌണിൽ ജോലി പോയി
കോട്ടയത്ത് വെച്ച് ഓട്ടോ മൊബൈൽ കോഴ്സ് പൂർത്തിയാക്കിയ ആൽബിൻ തമിഴ്നാട്ടിൽ ട്രെയിനിംഗിന് പോകുന്നുവെന്ന പേരിലാണ് വീട്ടിൽ നിന്ന് പോയത്. എന്നാൽ ആൽബിനിൽ നിന്ന് ശേഖരിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് പറയുന്നത് ഇയാൾ അവിടെ ഹോട്ടൽ ജീവനക്കാരനായിരുന്നുവെന്നാണ്. ലോക്ക്ഡൌൺ പ്രഖ്യാപനത്തോടെ ജോലി നഷ്ടമായതോടെയാണ് ആൽബിൻ വീണ്ടും വീട്ടിലേക്ക് തിരിച്ചെത്തിയത്.

രണ്ടാം തവണയും എലിവിഷം
സഹോദരിക്കൊപ്പം ഐസ്ക്രീം ഉണ്ടാക്കിയതിന്റെ രണ്ട് ദിവസം മുമ്പ് വീട്ടിലുണ്ടാക്കിയ കോഴിക്കറിയിലും ആൽബിൻ വിഷം കലർത്തിയിരുന്നു. ആദ്യം ദിവസം കഴിച്ചതിന്റെ ബാക്കിയായി ഫ്രിഡ്ജിൽ വെച്ച കറിയിലാണ് എലിവിഷം കലർത്തിയത്. വിഷം കലർന്ന ചിക്കൻ കറി ആൽബിൻ ഒഴികെ എല്ലാവരും കഴിക്കുകയും ചെയ്തിരുന്നു. ഒഴിവുകഴിവ് പറഞ്ഞാണ് ആൽബിൻ ഭക്ഷണം കഴിക്കുന്നതിൽ നിന്ന് ഒഴിഞ്ഞുമാറിയത്. കുടുംബാംഗങ്ങൾക്ക് ചെറിയ വയറുവേദന മാത്രമാണ് എലിവിഷം അടങ്ങിയ ഭക്ഷണം കഴിച്ചതോടെ അനുഭവപ്പെട്ടത്. എന്നാൽ അന്ന് ഭക്ഷണത്തിൽ കലർത്തിയത് പഴയ എലിവിഷമായതിനാൽ അത് ജീവഹാനിയിലേക്ക് എത്തിയില്ല. ആദ്യ ശ്രമം പരാജയപ്പെട്ടതോടെ പിന്നീട് ജൂലെ 29ന് വീണ്ടും വെള്ളരിക്കുണ്ട് ടൌണിൽ പോയി എലിവിഷം വാങ്ങിയാണ് വീട്ടിലുണ്ടാക്കിയ ഐസ്ക്രീമിൽ കലർത്തിയത്.












Click it and Unblock the Notifications