കാസർഗോഡ് വിവാഹസംഘം സഞ്ചരിച്ച ബസ് അപകടത്തിൽ പെട്ടു; 7മരണം, നിരവധി പേർക്ക് പരിക്ക്
കാസർകോട്; പാണത്തൂരിൽ ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ 7 പേർ മരിച്ചു.വിവാഹ സംഘം സഞ്ചരിച്ച ബസ് ആണ് അപകടത്തിൽപ്പെട്ടത്. സുള്ള്യ സ്വദേശി രവിചന്ദ്രൻ (40 ), ജയലക്ഷ്മി ( 39) , പുത്തൂർ സ്വദേശി സുമതി (50) വൾനാട് സ്വദേശി രാജേഷ് (45) അർധമൂലയിലെ നാരായണൻ്റെ മകൻ ശ്രേയസ് (13), ബണ്ട്വാളിലെ ശശിധര പൂജാരി (43), പുത്തൂരിലെ രാജേഷിൻ്റെ മകൻ ആദർശ് (12) എന്നിവരാണ് മരിച്ചത്. ആദർശിൻ്റെ മൃതദേഹം ജില്ലാ ആശുപത്രിയിലുണ്ട്. മറ്റ് അഞ്ചു പേരുടെ മൃതദേഹം പൂടങ്കല്ല് താലൂക്ക് ആസ്പത്രിയിലാണ്. ശശിധര മംഗളൂരുവിൽ വെച്ചാണ് മരിച്ചത്.31 പേർക്ക് പരിക്കുണ്ട്.
ഞായറാഴ്ച ഉച്ചയ്ക്ക് 12.30 ഓടെയാണ് അപകടം നടന്നത്. കർണാടകയിലെ സുള്ള്യയിൽ നിന്നും പാണത്തൂരിലേക്കു കല്ല്യാണ പാർട്ടിയുമായി വന്ന ബസ് ആണ് അപകടത്തിൽപെട്ടത്.കുത്തനെയുള്ള ഇറക്കത്തിൽ വച്ച് നിയന്ത്രണം നഷ്ടപ്പെട്ട ബസ് വീടിന് മുകളിലേക്ക് മറിയുകയായിരുന്നുവെന്നാണ് വിവരം.
വധുവിന്റെ വീട്ടുകാർ സഞ്ചരിച്ച ബസാണ് അപകടത്തിൽ പെട്ടത്. 30 ഓളം യാത്രക്കാരായിരുന്നു ബസിൽ ഉണ്ടായിരുന്നത്.നിരവധി പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. മരിച്ചവരുടെ മൃതദേഹങ്ങള് പൂടംകല്ല് സര്ക്കാര് ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റവരെ കാഞ്ഞങ്ങാട്ടെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
പാണത്തൂർ ബസ് അപകടത്തെ കുറിച്ച് അന്വേഷിക്കാൻ കാഞ്ഞങ്ങാട് സബ് കളക്ടർ ഡി ആർ മേഘശ്രീയ ചുമതലപ്പെടുത്തിയതായി ജില്ലാ കളക്ടർ ഡോ.ഡി.സജിത് ബാബു അറിയിച്ചു.അപകടത്തെ കുറിച്ച് അന്വേഷിക്കാൻ ജില്ലാ കളക്ടറോട് ആവശ്യപ്പെട്ടതായും അടിയന്തര റിപ്പോർട്ട് സമർപ്പിക്കാൻ റീജ്യണൽ ട്രാൻസ്പോർട്ട് ഓഫീസർക്ക് നിർദ്ദേശം നൽകിയതായും ഗതാഗത വകുപ്പ് മന്ത്രി അറിയിച്ചു..വാഹനാപകടത്തിൽ പരിക്കേറ്റവർക്ക് അടിയന്തര ചികിത്സ ലഭ്യമാക്കാൻ എല്ലാ സംവിധാനങ്ങളും കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലും പുടങ്കല്ല്താലൂക്ക് ആശുപത്രിയിലും ഒരുക്കിയതായി റവന്യു വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരൻ അറിയിച്ചു. ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ജില്ലാ കളക്ടർക്കും നിർദ്ദേശം നൽകിയിട്ടുണ്ട്.