കൊവിഡ് രോഗിയുമായി ഇടപെട്ടത് മറച്ചുവെച്ചു; കൊവിഡ് സ്ഥിരീകരിച്ച സിപിഎം നേതാവിനെതിരെ കേസ്
കാസർഗോഡ്; കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ച സിപിഎം നേതാവിനെതിരെ പോലീസ് കേസെടുത്തു. നിരീക്ഷണത്തിലുണ്ടായിരുന്ന വ്യക്തിയുമായി അടുത്ത് ഇടപഴകിയത് മറച്ചുവെച്ചതിനാണ് കേസ്. മഞ്ചേശ്വരം പോലീസാണ് നേതാവിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തത്.
കഴിഞ്ഞ ദിവസമാണ് ഇദ്ദേഹത്തിന് രോഗം സ്ഥിരീകരിച്ചത്. ഇദ്ദേഹത്തിന്റെ ഭാര്യയ്ക്കും രണ്ട് മക്കള്‍ക്കും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ കാൻസർ രോഗിയെ സന്ദർശിക്കാൻ മൂന്ന് തവണ ഇദ്ദേഹം പോയിരുന്നു. സമ്പർക്കം പുലർത്തിയ എല്ലാവരോടും ക്വാറന്റീനിൽ പോകാനും സ്രവപരിശോധന നടത്താനും ആരോഗ്യ വകുപ്പ് നിർദ്ദേശിച്ചു.
മെയ് 4 ന് മഹാരാഷ്ട്രയില്‍ നിന്ന് ഇദ്ദേഹത്തിന്റെ ബന്ധു എത്തിയിരുന്നു. എന്നാൽ കൊവിഡ് പ്രതിരോധ സെല്ലില്‍ അറിയിക്കാതെ വീട്ടില്‍ താമസിക്കുകയായിരുന്നു.ഇയാൾക്ക് മെയ് 11 നാണ് രോഗലക്ഷണങ്ങൾ പ്രകടമായത്. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും കൊവിഡ് സ്ഥിരീകരിക്കുകയുമായിരുന്നു. ഇതിന് തൊട്ട് പിന്നാലെയാണ് സിപിഎം നേതാവിനും കുടുംബത്തിനും രോഗം സ്ഥിരീകരിച്ചത്. ഇദ്ദേഹത്തിന്റെ ഭാര്യ പൈവിളിക പഞ്ചായത്ത് അംഗമാണ്. ഇവര്‍ക്കും രോഗം സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ പഞ്ചായത്ത് പ്രസിഡന്റിനോടും ക്വാറന്റീനില്‍ പ്രവേശിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
അതിനിടെ ജില്ലയിലെ ഒരാൾക്ക് കൂടി ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. അജാനൂർ പഞ്ചായത്തിലെ 39 വയസുള്ള പുരുഷനാണ് കോവിഡ് സ്ഥിരീകരിച്ചത്. കുവൈറ്റില്‍ നിന്ന് കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങിയ ഇദ്ദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.ഇതോടെ ജില്ലയിലെ ആകെ രോഗ ബാധിതരുടെ എണ്ണം 15 ആയി. രോഗ ലക്ഷണങ്ങളുള്ള 16 പേരെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു. 1662 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ വീടുകളില്‍ 1451 പേരും ആശുപത്രികളില്‍ 211 പേരുമാണ് നിരീക്ഷണത്തിലുള്ളത്. 120 സാമ്പിളുകളുടെ പരിശോധന ഫലം ലഭിക്കാനുണ്ട്.
'കുട്ടികളെ സംഘടിപ്പിച്ച് നാടകം കളിച്ച കടകംപള്ളി,ഓടി നടക്കുന്ന സുനിൽ കുമാർ,ഇവർക്കെതിരെ നടപടിയില്ലേ'
വൈറലായ അസഭ്യ കമന്‍റുകള്‍ ആരുടേത്?; വിശദീകരണവുമായി വിഡി സതീശന്‍ എംഎല്‍എ