ബാങ്കിൽ ജീവനക്കാരി വെടിയേറ്റുമരിച്ച സംഭവം: സെക്യൂരിറ്റി ജീവനക്കാരനെതിരെ നരഹത്യാകുറ്റം ചുമത്തി
തലശ്ശേരി: നഗരമധ്യത്തില്‍ സ്വകാര്യബാങ്ക് ജീവനക്കാരി ഓഫീസിനുള്ളില്‍ വെടിയേറ്റു മരിച്ച സംഭവത്തില്‍ അന്വേഷണം പൂര്‍ത്തിയാക്കിയ പൊലിസ് വ്യാഴാഴ്ച്ച കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കും. ലോഗന്‍സ് റോഡിലെ റാണി പ്ലാസയില്‍ പ്രവര്‍ത്തിച്ചിരുന്ന ഐഡിബിഐ ബാങ്ക് തലശ്ശേരി ശാഖയിലെ സെയില്‍സ് സെക്ഷന്‍ ജീവനക്കാരിയായ പുന്നോലിലെ വില്ന (31)യാണ് ബാങ്കിനുള്ളില്‍ വെടിയേറ്റു മരിച്ചത്.
ബിജെപി വിയര്‍ക്കും!! ബംഗാളില്‍ മമതയും പണി തുടങ്ങി.. നേതാക്കള്‍ വീണ്ടും പഴയ തട്ടകത്തിലേക്ക്
സി ഐ കെ സനല്‍കുമാര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ രാജീവന് വളയം എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കേസന്വേഷിച്ചത്. സംഭവം നടന്ന് മൂന്നു വര്‍ഷത്തിനു ശേഷമാണ് കേസന്വേഷണം പൂര്‍ത്തിയാക്കി തലശ്ശേരി ജുഡീഷല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നത്. ബാങ്കിലെ സെക്യൂരിറ്റി ജീവനക്കാരനായിരുന്ന പെരളശേരി പഞ്ചായത്തിലെ കിലാലൂരില്‍ ഹരിശ്രീയില്‍ ഹരീന്ദ്രനാ (51) ണ് കേസിലെ പ്രതി.
ആയുധങ്ങള്‍ ഉപയോഗിക്കുന്നതിന് പ്രത്യേക പരിശീലനം നേടിയ വിമുക്തഭടന് കൂടിയായ ഹരീന്ദ്രന്‍ ശ്രദ്ധമായാണ് തോക്കു കൈകാര്യം ചെയ്തതെന്നും പ്രതി കുറ്റകരമായ നരഹത്യയാണ് നടത്തിയിട്ടുള്ളതെന്നും പോലീസ് കുറ്റപത്രത്തില്‍ പറയുന്നുണ്ട്. കൊലയ്ക്ക് ഉപയോഗിച്ച തോക്കും സംഭവ സ്ഥലത്തു നിന്നും ശേഖരിച്ച സിസിടിവി ഹാര്‍ഡ് ഡിസ്കും ഉള്‍പ്പെടെ 15 തൊണ്ടി മുതലുകളും 25 രേഖകളും കുറ്റപത്രത്തോടൊപ്പം സമര്‍പ്പിക്കും.
കൊലപാതകത്തിന് ഉപയോഗിച്ച തോക്കിന്റെ ലൈസന്‍സ് സംബന്ധിച്ച രേഖകള്‍ കാശ്മീരില്‍ നിന്നുമാണ് തലശ്ശേരി പോലീസ് കണ്ടെടുത്തത്. സംഭവത്തിലെ ഫോറന്‍സിക് റിപ്പോര്‍ട്ടും കഴിഞ്ഞ ദിവസം അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. വെടിവെപ്പ് നടന്ന ബാങ്കില്‍ ഫോറന്‍സിക് സംഘം നടത്തിയ പരിശോധനയില്‍ വെടിയേറ്റ് വില്‍നയുടെ തല ചിതറിയതില്‍ അസ്വാഭാവികത കണ്ടെത്തിയിരുന്നു.
2016 ജൂണ്‍ 2ന് രാവിലെ 9.50 നാണ് വില്ന വിനോദ് ബാങ്കിനുള്ളില്‍ വെടിയേറ്റ് മരിച്ചത്. സംഭവത്തിന് ഒരു മാസം മുമ്പാണു വില്ന ബാങ്കില്‍ താത്കാലിക ജീവനക്കാരിയായി ജോലിക്കു കയറിയത്. വില്ന വെടിയേറ്റ് മരിച്ച കെട്ടിടത്തില്‍ നിന്നും ബാങ്കിന്റെ പ്രവര്‍ത്തനം എന്‍സിസി റോഡിലെ മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റിയിരുന്നു. ബാങ്കിനുള്ളില്‍ ജീവനക്കാരി വെടിയേറ്റു മരിച്ചിട്ടും യാതൊരു നഷ്ടപരിഹാരവും നല്‍കാത്ത ബാങ്ക് അധികൃതരുടെ നടപടി ഏറെ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.