കാസര്‍ഗോഡ് നിന്ന് തിരുവനന്തപുരം ശ്രീ ചിത്രയില്‍ എത്തിച്ച കുട്ടിയുടെ നില ഗുരുതരം
കാസര്‍ഗോഡ്: ഡോക്ടര്‍മാരുടെ കര്‍ശന മുന്നറിയിപ്പ് അവഗണിച്ച് കാസര്‍കോട് നിന്നും തിരുവനന്തപുരം ശ്രീചിത്രയില്‍ എത്തിച്ച കുഞ്ഞിന്റെ നില ഗുരുതരം. ഇത്രയും ദൂരം കുഞ്ഞിനെ കൊണ്ട് പോകുന്നത് ആരോഗ്യനില വഷളാക്കുമെന്ന ഡോക്ടര്‍മാരുടെ മുന്നറിയിപ്പ് നല്‍കിയിട്ടും അവഗണിച്ചതായും ആരോപണമുയര്‍ന്നു. അതേസമയം ശ്രീചിത്രയിലെത്തിച്ചിട്ടും കുഞ്ഞിന് അഡ്മിഷന് കിട്ടാന്‍ അര മണിക്കൂര്‍ കാത്തു നില്‍ക്കേണ്ടി വന്നതായി ആരോപിച്ച് ചൈല്‍ഡ് പ്രൊട്ടക്ട് ടീം ഫേസ്ബുക്ക് പോസ്റ്റുമായി രംഗത്തു വന്നു.
ബംഗാളിൽ ബിജെപിക്ക് തിരിച്ചടി, തൃണമൂലിലേക്ക് നേതാക്കളുടെ ഘർവാപ്പസി, മമതയാണ് ഹൃദയത്തിൽ!
ഉദുമ സ്വദേശി നാസര്‍ മുനീറ ദമ്പതികളുടെ രണ്ടുദിവസം പ്രായമുള്ള കുഞ്ഞാണ് ശ്രീചിത്രയില്‍ ചികില്‍സയില്‍ കഴിയുന്നത്. ഹൃദയ ഭിത്തികളുടെ പ്രവര്‍ത്തനം കാര്യക്ഷമം അല്ലാത്തതിനാല്‍ കൃത്യമായ അളവില്‍ ശരീരത്തിലേക്കുള്ള രക്തം പമ്പ് ചെയ്യാന്‍ ഹൃദയത്തിന് കഴിയാത്ത കാര്‍ഡിയോ മയോപതി എന്ന അസുഖമാണ് കുഞ്ഞിന് ഉള്ളത്. ഹൃദ്യം പദ്ധതിയുമായി ബന്ധപ്പെട്ട മെഡിക്കല്‍ സംഘം കുഞ്ഞ് ചികിത്സയിലുള്ള സ്വകാര്യ ആശുപത്രിയില്‍ വേണ്ട സൗകര്യങ്ങള്‍ നല്‍കാമെന്നു അറിയിച്ചിരുന്നു.
അടിയന്തിരമായി ശസ്ത്രക്രിയ വേണ്ടാത്ത സാഹചര്യം ആയതിനാല്‍ 48 മണിക്കൂര്‍ നിരീക്ഷിച്ച ശേഷം കുഞ്ഞിനെ ഹൃദ്യം പദ്ധതിയില്‍പ്പെടുത്തി കൊച്ചി അമൃതയിലേക്ക് മാറ്റാന്‍ വേണ്ട സജ്ജീകരണങ്ങള്‍ ഒരുക്കാമെന്നും മെഡിക്കല്‍ സംഘം ആശുപത്രി അധികൃതരെ അറിയിച്ചിരുന്നു. ഇതിനിടയിലാണ് ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീം ഭാരവാഹികള്‍ ഡോക്ടര്‍മാരുടെ നിര്‍ദേശം അവഗണിച്ച് കുഞ്ഞിനെ സ്വമേധയാ തിരുവനന്തപുരം ശ്രീചിത്രയിലേക്ക് മാറ്റാന്‍ തീരുമാനിച്ചത്.
ബുധനാഴ്ച രാത്രി ഒന്‍പതുമണിക്ക് കാസര്‍കോട് നിന്നും ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീം സഹകരണത്തോടെ ആംബുലന്‍സ് തിരുവനന്തപുരത്തേക്ക് പുറപ്പെട്ടത്. സംഭവത്തില്‍ സോഷ്യല്‍ മീഡിയയും ഇടപെട്ടതോടെ ഗതാഗത കുരുക്കുകളൊന്നുമില്ലാതെ തിരുവനന്തപുരം ശ്രീചിത്രയിലെത്തി. അറുനൂറ് കിലോമീറ്ററോളം സഞ്ചരിച്ച് തിരുവനന്തപുരത്ത് എത്തിയപ്പോഴേക്കും കുഞ്ഞിന്റെ ആരോഗ്യനില മോശമായി.
ഡോക്ടര്‍മാരുടെ പരിശോധനകള്‍ക്ക് ശേഷം സി.സി.യുവില്‍ പ്രവേശിപ്പിച്ച കുഞ്ഞിന്റെ നില മോശമായി തുടരുകയാണ്. അതേസമയം ഹൃദ്യം പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടും ചികിത്സ കിട്ടിയില്ലെന്ന പ്രചാരണവുമായി ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീം ഫേസ്ബുക്ക് പേജിലൂടെ രംഗത്തെത്തിയിരിക്കുകയാണ്. അഡ്മിഷന് കിട്ടാതെ മണിക്കൂറോളം കാത്തുനില്‍ക്കേണ്ടി വന്നുവെന്നും അവസാനം പലരുടെയും ഇടപെടല്‍ മൂലമാണ് അഡ്മിഷന് കിട്ടിയതെന്നും ചൈല്‍ഡ് പ്രൊട്ടക്ട് ടീം പറയുന്നു. അതേസമയം കുട്ടിയുടെ ആരോഗ്യനിലയില്‍ നേരിയപുരോഗതിയുണ്ടെന്ന് ഉച്ചയോടെ ഡോക്ടര്‍മാര്‍ ബന്ധുക്കളെ അറിയിച്ചിട്ടുണ്ട്.