കൊറോണ വൈറസ്: കാസര്‍കോട് രണ്ട് സ്വകാര്യ ആശുപത്രികള്‍ ഏറ്റെടുക്കാന്‍ തീരുമാനം, കര്‍ശന ജാഗത്ര
കാസര്‍കോട്: ജില്ലയില്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു പറഞ്ഞു. ജില്ലയിലെ മുഴുവന്‍ കടകളും സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച രാവിലെ 11 മുതല്‍ വൈകീട്ട് അഞ്ചു വരെ തുറന്ന് പ്രവര്‍ത്തിക്കണം. കരിഞ്ചന്ത, പൂഴ്ത്തിവെപ്പ് തുടങ്ങിയ സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളിലേർപ്പെടുന്നവർക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ബാങ്കുകളെല്ലാം തുറന്ന് പ്രവര്‍ത്തിക്കണം. അടുത്ത ഒരാഴ്ച ബാങ്കുകള്‍ അടച്ചിടാന്‍ അനുവദിക്കണമെന്ന ബാങ്ക് പ്രതിനിധികളുടെ നിര്‍ദേശം ജില്ലാ കളക്ടര്‍ അധ്യക്ഷനായ കൊറോണ കോര്‍ കമ്മിറ്റി യോഗം അംഗീകരിച്ചില്ല. എന്നാല്‍ അടുത്ത രണ്ടാഴ്ച പുതുതായി അക്കൗണ്ട് ആരംഭിക്കാന്‍ ആരും ബാങ്കില്‍ പോകരുതെന്ന് യോഗം നിർദ്ദേശിച്ചു. ഇതു സംബന്ധിച്ച ബാങ്ക് പ്രതിനിധികളുടെ നിര്‍ദേശം യോഗം അംഗീകരിച്ചു.
ബാങ്കിങ് ഇടപാടുകള്‍
ബാങ്കിങ് ഇടപാടുകള്‍ പരമാവധി ഡിജിറ്റലായി നടത്തണം. പണമിടപാടുകള്‍ക്ക് എ ടി എം,ക്യാഷ് ഡെപ്പോസിറ്റ് മെഷിനുകളെ ആശ്രയിക്കണം. കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം ലഭിക്കുന്നതു വരെ കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളായ സി പി സി ആര്‍ ഐ,എച്ച് എ എല്‍,ഭെല്‍ എന്നിവ അടയ്ക്കുന്നത് സംബന്ധിച്ച് ഇടപെടെണ്ടതില്ലെന്ന് യോഗം തീരുമാനിച്ചു
പ്രതികൂലമായി ബാധിക്കും
പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലും പി എച്ച്സികളിലുംസി എച്ച് സികളിലും,എഫ് എച്ച് സി കളിലും മികച്ച ചികിത്സ ലഭിക്കുന്ന രോഗങ്ങള്‍ക്ക് ചികിത്സ തേടി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിയും കാസര്‍കോട് ജനറല്‍ ആശുപത്രിയിലും എത്തരുതെന്നും യോഗം അഭ്യര്‍ത്ഥിച്ചു. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിയും കാസര്‍കോട് ജനറല്‍ ആശുപത്രിയിലും സാധാരണ അസുഖങ്ങള്‍ക്ക് ചികിത്സ തേടി കൂടുതല്‍ പേരെത്തുന്നത് കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കുമെന്ന് യോഗം വിലയിരുത്തി.
മാസ്‌ക് ധരിക്കണം
കൂടുതല്‍ ആളുകള്‍ എത്തുന്ന സൂപ്പര്‍മാര്‍ക്കറ്റുകള്‍, ബസാറുകള്‍തുടങ്ങിയടങ്ങളില്‍ കൈ ശുചീകരിക്കുന്നതിന് ഉപഭോക്താക്കള്‍ക്ക് ഹാന്റ് വാഷും സാനിറ്ററൈസറും ലഭ്യമാക്കണം. ഇവിടങ്ങളിലെ ജീവനക്കാര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം.സബ്കളക്ടറുടെയും ആര്‍ഡിഒയുടെയും നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന കൊറോണ പ്രതിരോധ പ്രവര്‍ത്തന സ്‌ക്വാഡുകളുടെ പ്രവര്‍ത്തനം ശക്തമാക്കും. വാര്‍ഡ്തല ജാഗ്രതാ സമിതി പ്രവര്‍ത്തനവും ശക്തിപ്പെടുത്താനും യോഗം തീരുമാനിച്ചു.
കണ്‍ട്രോള്‍ സെല്ലില്‍ അറിയിക്കണം
വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവര്‍, സര്‍ക്കാര്‍ നിര്‍ദേശം ലംഘിച്ച് പുറത്ത് സഞ്ചരിച്ചാൽ, ഈ വിവരം വാര്‍ഡ്തല ജാഗ്രതാ സമിതി കൊറോണ കണ്‍ട്രോള്‍ സെല്ലില്‍ അറിയിക്കണം. ഇവരെ പ്രത്യേകം സജ്ജമാക്കിയ കൊറോണ കണ്‍ട്രോള്‍ സെൻ്ററിക്ക് മാറ്റും. പോലീസ് ബന്തവസ്സോടെയാണ് കാസർകോട് ജിഎച്ച്എസ്എസിലും കാഞ്ഞങ്ങാട് ബല്ല ജിഎച്ച്എസ്എസിലും സെൻ്റർ പ്രവർത്തിക്കുക.
സ്വകാര്യ ആശുപത്രികള്‍
കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രോഗബാധിതരെ പാര്‍പ്പിക്കുന്നതിന് വേണ്ടി രണ്ട് സ്വകാര്യ ആശുപത്രികള്‍ ഏറ്റെടുക്കാനും ജില്ലാ ഭരണകൂടം തീരുമാനിച്ചിട്ടുണ്ട്. ഈ ആശുപത്രികള്‍ 22 ബെഡുകള്‍ ഒരുക്കും. കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കാഞ്ഞങ്ങാട് കൊറോണ കണ്‍ട്രോള്‍ സെല്ലില്‍ അഞ്ച് ബി എസ് എന്‍ എല്‍ കണക്ഷന്‍ലഭ്യക്കും.
ഇതില്‍ മൂന്ന് ഫോണുകള്‍ കൺട്രോൾ സെല്ലിലേക്ക് വരുന്ന കോളുകൾക്ക് മറുപടി നൽകുന്നതിനും,രണ്ട് ഫോണുകള്‍ വാര്‍ഡ് ജാഗ്രതാ സമിതികളുടെ പ്രവര്‍ത്തനം ചോദിച്ച് അറിയുന്നതിനും ഉപയോഗിക്കും ഈ ടെലിഫോൺ നമ്പറുകൾ ഞായറാഴ്ച പ്രവർത്തനക്ഷമമാകും.
കര്‍ണാടകയില്‍ കോണ്‍ഗ്രസ് അധികാരം തിരിച്ചു പിടിക്കും; പ്രഖ്യാപിച്ച് ഡികെ ശിവകുമാര്‍,തന്ത്രം മെനയുന്നു
കൊറോണ: കാസര്‍കോട്ടെ രോഗിക്ക് സ്വര്‍ണ്ണക്കടത്തുമായി ബന്ധമെന്ന് സംശയം; അധികൃതര്‍ അന്വേഷിക്കുന്നു