ചക്ക തലയിൽ വീണു പരുക്കേറ്റ കൊവിഡ് രോഗി അതീവ ഗുരുതരാവസ്ഥയിൽ: മുപ്പത് ആരോഗ്യ പ്രവർത്തകർ നിരീക്ഷണത്തിൽ!
കാഞ്ഞങ്ങാട്: കാസർഗോഡ് ജില്ലയിലെ രാജപുരത്ത് ചക്ക തലയിൽവീണ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിലെത്തിച്ചയാൾക്ക് കോവിഡ് 19 സ്ഥിരീകരിച്ചതിനെ തുടർന്ന് ഇയാളെ പരിചരിച്ച മുപ്പതോളം ആരോഗ്യ പ്രവർത്തകരും ക്വാറന്റിനിലായി.ഇതിൽ പരിയാരം മെഡിക്കൽ കോളേജിലെ ഡോക്ടർമാർ, നഴ്സുമാർ, ആരോഗ്യ പ്രവർത്തകർ എന്നിവരുൾപ്പെടുന്നുണ്ട്.
റിമാൻഡ് പ്രതികൾക്ക് കൊവിഡ്: പയ്യന്നൂർ കോടതി രണ്ടാഴ്ചത്തേക്ക് അടച്ചു
കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് കാസർകോട് രാജപുരം സ്വദേശിയായ നാൽപത്തിമൂന്നുകാരനെ ചക്കപറിക്കുന്നതിനിടെ പരിക്കേറ്റ് ആശുപത്രിയിലെത്തിച്ചത്. കൈയും കാലും തളർന്ന നിലയിലായ ഇയാൾക്ക് അടിയന്തര ശസ്ത്രക്രിയ നിശ്ചയിക്കുകയും അതിന്റെ ഭാഗമായ പരിശോധനകൾ നടത്തുകയും ചെയ്തു.
കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലും പയ്യന്നൂരിലെ സ്വകാര്യാശുപത്രിയിലും അടിയന്തരചികിത്സ നൽകിയശേഷമാണ് പരിയാരത്തെത്തിച്ചത്. വിദേശത്ത് പോവുകയോ വിദേശത്തുനിന്നുവന്ന ആളുകളുമായി സമ്പർക്കം പുലർത്തുകയോ ചെയ്തിട്ടില്ല. പരിചരിച്ചവരുൾപ്പെടെ നാൽപതിലേറെപേരുടെ സ്രവം പരിശോധനകൾക്കായി ശേഖരിച്ചിട്ടുണ്ട്. കൂടുതലാളുകൾ ഇടപഴകിയിട്ടുണ്ടോയെന്നും അന്വേഷിച്ചുവരികയാണ്.
ഇയാളുമായി പ്രാഥമിക സമ്പർക്കത്തിലേർപ്പെട്ടവരോടാണ് ഹോം ക്വാറന്റൈനിൽ പോകാൻ ആരോഗ്യ വകുപ്പ് നിർദേശിച്ചിട്ടുള്ളത്. വെന്റിലേറ്ററുടെ സഹായത്തോടെയാണ് രാജപുരം സ്വദേശി ജീവൻ നിലനിർത്തുന്നതെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. ഇതിനിടെ സമൂഹ വ്യാപന സൂചന നൽകി കൊണ്ട് കണ്ണൂര്‍ ജില്ലയില്‍ 10 പേര്‍ക്കു കൂടി തിങ്കളാഴ്ച്ച കോവിഡ് ബാധ സ്ഥിരീകരിച്ചതായി ജില്ലാ കളക്ടര്‍ അറിയിച്ചു. അഞ്ചു പേര് വിദേശരാജ്യങ്ങളില്‍ നിന്നു വന്നവരാണ്. ബാക്കി അഞ്ചു പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ.
മെയ് 17ന് കൊച്ചി വിമാനത്താവളം വഴി അബുദാബിയില്‍ നിന്നുള്ള ഐഎക്സ് 452 വിമാനത്തിലെത്തിയ മാങ്ങാട്ടിടം സ്വദേശി 32കാരന്, പാനൂര്‍ സ്വദേശി 34കാരന്, തലശ്ശേരി കുട്ടിമാക്കൂല്‍ സ്വദേശി 28കാരന്, ദുബൈയില്‍ നിന്നുള്ള ഐഎക്സ് 434 വിമാനത്തിലെത്തിയ പാനൂര്‍ കരിയാട് സ്വദേശി 49കാരന്, മെയ് 12ന് ദുബൈയില്‍ നിന്നുള്ള ഐഎക്സ് 814 വിമാനത്തില്‍ കണ്ണൂര്‍ വിമാനത്താവളം വഴിയെത്തിയ ചൊക്ലി സ്വദേശി 73കാരന് (ഇപ്പോള്‍ താമസം പന്ന്യന്നൂര്‍) എന്നിവരാണ് വിദേശത്ത് നിന്നെത്തിയവര്‍.
ധര്‍മടം സ്വദേശികളായ 35 വയസ്സുള്ള ഒരു സ്ത്രീ, 36 വയസ്സുള്ള രണ്ടു സ്ത്രീകള്‍, ചെറുകുന്ന് സ്വദേശി 33കാരന്, ചെറുപുഴ സ്വദേശി 49കാരന് എന്നിവര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ വൈറസ് ബാധയുണ്ടായിരിക്കുന്നത്. ഇതോടെ ജില്ലയില്‍ കോവിഡ് ബാധിതരുടെ എണ്ണം 188 ആയി. ഇതില്‍ 119 പേര് രോഗം ഭേദമായി ആശുപത്രി വിട്ടു.
നിലവില്‍ 10975 പേര് ജില്ലയില്‍ നിരീക്ഷണത്തിലുണ്ട്. ഇവരില്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 54 പേരും, അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്മെന്റ് സെന്ററില്‍ 43 പേരും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ 22 പേരും കണ്ണൂര്‍ ജില്ലാശുപത്രിയില്‍ 18 പേരും വീടുകളില്‍ 10838 പേരുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇതുവരെ 5750 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 5526 എണ്ണത്തിന്റെ ഫലം വന്നു. ഇതില്‍ 5221 എണ്ണം നെഗറ്റീവാണ്. 224 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.