കാസർഗോഡ് സ്ഥിതി അതീവ ഗുരുതരം; 17 മുതൽ പൊതുഗതാഗതത്തിന് നിയന്ത്രണം
കാസർഗോഡ്; ജില്ലയുടെ നിലവിലെ സ്ഥിതി അതീവ ഗുരുതരമാണെന്നും സമ്പര്‍ക്കത്തിലൂടെ കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിക്കുന്ന സാഹചര്യത്തില്‍ വ്യാപന സാധ്യതയും വര്‍ധിക്കുകയാണെന്നുംജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു അറിയിച്ചു. കളക്ടറേറ്റില്‍ ചേര്‍ന്ന കോറോണ കോര്‍കമ്മിറ്റിയോഗത്തില്‍ സംസാരിക്കുകയായിരുന്നു കളക്ടര്‍.
ജില്ലയില്‍ വെന്റിലേറ്ററുകളുടെ എണ്ണം കുറവാണ്. . ഗുരുതരമാകുന്നതോടെ കോവിസ് രോഗികൾ ശ്വാസതടസ്സം വന്ന് മരണപ്പെടാവുന്ന സ്ഥിതിവിശേഷമാണ് ലോകത്താകെയുള്ളത്. വെന്റിലേറ്ററില്‍ പ്രവേശിപ്പിക്കപ്പെട്ടവരുടെ രോഗമുക്തി നിരക്ക് വളരെ കുറവാണ്. അതീവ ജാഗ്രത ആവശ്യമായ സമയമാണിത്. ഏത് പ്രായത്തിലുള്ള ആളുകളെയും രോഗം ബാധിക്കാമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇത് ജനങ്ങള്‍ തിരിച്ചറിയണം. ഒരു കാരണവശാലും ആളുകള്‍ കൂട്ടംകൂടാന്‍ അനുവദിക്കില്ല. അനാവശ്യ യാത്ര അനുവദിക്കില്ല. ശാരീരിക അകലം നിർബന്ധമായും പാലിക്കണം. മാസ്ക് ധരിച്ചില്ലെങ്കിൽ കർശന നടപടിയുണ്ടാകും.
കോവിഡ് രോഗവ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ജൂലൈ 17 മുതല്‍ ജില്ലയില്‍ കാസർകോട് മുതൽ തെക്കോട്ട് ജില്ലാ അതിർത്തി വരെ പൊതുഗതാഗതം നിര്‍ത്തി വെയ്ക്കാന്‍ തിരുമാനമാ.യി. കെ എസ് ആർടിസി ബസുകളും സ്വകാര്യ ബസുകളും ഉൾപ്പെടെ സർവീസ് നടത്തരുത്.
Recommended Video
കുമ്പള മുതല്‍ തലപ്പാടി വരെ ദേശീയ പാതയിലെ ഇരുവശങ്ങളിലുമുള്ള ടൗണുകള്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങള്‍, മധുര്‍ ടൗണ്‍, ചെര്‍ക്കള ടൗണ്‍ തുടങ്ങിയ പ്രദേശങ്ങള്‍ കൂടി കണ്ടെയ്ന്‍മെന്റ് സോണായി ജില്ലാ കളക്ടർ ഡോ.ഡി.സജിത് ബാബു പ്രഖ്യാപിച്ചു. രോഗികള്‍ കൂടുതലുള്ളതും രോഗവ്യാപന സാധ്യത കൂടുതലുള്ളതുമായ പ്രദേശങ്ങളാണിവ. കണ്ടെയന്‍മെന്റ് സോണുകളില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തും. ഇവിടെ ഒന്നിടവിട്ട ദിവസങ്ങളില്‍ രാവിലെ 11 മുതല്‍ വൈകിട്ട് അഞ്ച് വരെ അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്ക് മാത്രമാകും തുറക്കാന്‍ അനുമതി നല്‍കുക. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ബാങ്കുകള്‍ക്ക് പ്രവര്‍ത്തിക്കാം. എന്നാല്‍ ജനങ്ങൾക്ക് പ്രവേശനം അനുവദിക്കില്ല. സേവനങ്ങള്‍ മുഴുവന്‍ ഓണ്‍ലൈനായി മാത്രമേ നല്‍കാവു. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ കൂടുതല്‍ പോലീസിനെ വിന്യസിപ്പിക്കും. ഇവിടെ അനാവശ്യ സഞ്ചാരം അനുവദിക്കില്ല. നിര്‍ദ്ദേശം ലംഘിച്ചാല്‍ കര്‍ശന നിയമനടപെടിയെടുക്കും.
ജില്ലയിലെ കടകള്‍ ഇന്ന് (ജൂലൈ 16) മുതല്‍ രാവിലെ എട്ട് മുതല്‍ വൈകിട്ട് ആറുവരെ മാത്രമേ തുറക്കാന്‍ അനുവദിക്കു. വ്യാപാര സംഘടനകള്‍ തന്നെ ആവശ്യപ്പെട്ടതനുസരിച്ചാണ് തിരുമാനം.കടകളില്‍ ആളുകള്‍ കൂട്ടം കൂടുന്ന സാഹചര്യം അനുവദിക്കില്ല. കടകളിലെ ജീവനക്കാര്‍ ഗ്ലൗസും മാസ്‌കും സാനിറ്റൈസറും നിര്‍ബന്ധമായും ഉപയോഗിക്കണം. ഇതിന് വിരുദ്ധമായി പ്രവര്‍ത്തിച്ചാല്‍ കടകള്‍ ഏഴ് ദിവസത്തേക്ക് അടപ്പിയ്ക്കും.പിന്നീട് അണുവിമുക്തമാക്കിയതിന് ശേഷം മാത്രമേ തുറക്കാന്‍ അനുവദിക്കു. പഴം, പച്ചക്കറി വാഹനങ്ങള്‍ ജൂലൈ 31 വരെ കര്‍ണ്ണാടകയില്‍ നിന്ന് ജില്ലയിലേക്ക് വാഹനങ്ങള്‍ക്ക് പ്രവേശന അനുമതി നല്‍കില്ല. ഡെയ്‌ലി പാസും നിര്‍ത്തലാക്കികര്‍ണ്ണാടകയില്‍ നിന്നുള്ള പച്ചക്കറി വാഹനങ്ങള്‍ നിയന്ത്രിച്ചതോടെ ജില്ലയില്‍ പച്ചക്കറി ലഭ്യത ഉറപ്പാക്കാന്‍ കൃഷി വകുപ്പ് മുഖേന കര്‍ഷകരില്‍ നിന്ന് പച്ചക്കറി ശേഖരിച്ച് വിപണനം നടത്തുമെന്നും കളക്ടർ അറിയിച്ചു.