കാസർകോട് അതീവ ജാഗ്രത, ചില മാധ്യമപ്രവർത്തകർക്ക് കൊവിഡ് 19 എന്ന് സംശയം
കാസര്‍കോട്: സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം ഉയര്‍ന്ന് കൊണ്ടിരിക്കുകയാണ്. ഇന്ന് 21 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കാസര്‍കോട് ജില്ലയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇന്ന് 8 പേര്‍ക്ക് ജില്ലയില്‍ രോഗം കണ്ടെത്തി. ഇതോടെ ജില്ലയിലെ കൊവിഡ് രോഗികളുടെ എണ്ണം 128 ആയി ഉയര്‍ന്നിരിക്കുകയാണ്.
കടുത്ത നിയന്ത്രണങ്ങള്‍ തുടരുന്ന ജില്ലയില്‍ ചില മാധ്യമപ്രവര്‍ത്തകര്‍ക്ക് കൊവിഡ് സംശയിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. രണ്ട് മാധ്യമപ്രവര്‍ത്തകരുടെ കുടുംബത്തിലെ ചിലര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ജില്ലയിലെ മാധ്യമ പ്രവര്‍ത്തകര്‍ എല്ലാവരും ജാഗ്രത പാലിക്കണം എന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
കാസര്‍കോട് അടക്കമുളള 7 ജില്ലകളെ തീവ്ര ബാധിത പ്രദേശങ്ങളായി പ്രഖ്യാപിച്ചിരിക്കുകയാണ്. കാസര്‍കോട് ജില്ലയില്‍ ഇന്നലെ പുതിയതായി രോഗം സ്ഥിരീകരിച്ച 12 പേരില്‍ 10 പേര്‍ക്കും കൊവിഡ് പകര്ന്നിട്ടുളളത് സമ്പര്‍ക്കത്തിലൂടെയാണ് എന്ന് വ്യക്തമായിട്ടുണ്ട്. ഇവരില്‍ ഭൂരിപക്ഷവും സ്ത്രീകളാണ് എന്നും ആരോഗ്യ വകുപ്പ് അറിയിച്ചു. 11 വയസ്സുളള ആണ്‍കുട്ടിയും 15 വയസ്സുളള പെണ്‍കുട്ടിയും ഉള്‍പ്പെടെ ഉളളവര്‍ക്ക് കാസര്‍കോട് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
256 പേര് സംസ്ഥാനത്തെ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. ഇന്ന് രോഗം സ്ഥിരീകരിച്ച രണ്ട് പേര് നിസാമുദ്ദീനിലെ മത സമ്മേളനത്തില്‍ പങ്കെടുത്തവരാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കണ്ണൂരും കോഴിക്കോടും ഒരാള്‍ക്ക് വീതം കൊറോണ സ്ഥിരീകരിച്ചു. രോഗബാധിതരില്‍ 200 പേര് വിദേശത്ത് നിന്നെത്തിയവരാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. രോഗം സ്ഥിരീകരിച്ച ഏഴ് പേര് വിദേശികളാണ്. സംസ്ഥാനത്ത് സമ്പര്‍ക്കത്തിലൂടെ കൊറോണ സ്ഥിരീകരിച്ചത് 76 പേര്‍ക്കാണ്. സംസ്ഥാനത്തിന് 157 കോടി രൂപയുടെ കേന്ദ്ര സഹായം പ്രഖ്യാപിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. കൊല്ലത്ത് 27 വയസുള്ള ഗര്‍ഭിണിക്ക് കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. 1,65,934 പേരാണ് സംസ്ഥാനത്ത് കൊവിഡ് നിരീക്ഷണത്തിലുളളത്. 643 പേരാണ് വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. 165291 പേര് വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നുണ്ടെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
രാഹുൽ ഗാന്ധിയെ മാസങ്ങൾക്ക് ശേഷം തിരികെ എത്തിച്ച് കൊവിഡ് 19! കോൺഗ്രസിന് ആശ്വാസം!
'തരം താണ രാഷ്ട്രീയം കളിക്കരുത്', സോണിയാ ഗാന്ധിക്ക് മറുപടി നൽകി അമിത് ഷാ, 'രാജ്യത്തെ കുറിച്ചോർക്കൂ'!
'സേവ് കർണാടക ഫ്രം പിണറായി', കേരളത്തിന് വേണ്ടി അതിർത്തി തുറക്കില്ലെന്ന് കർണാടക ബിജെപി അധ്യക്ഷൻ