തുടര്‍ച്ചയായി നാലുമരണം: കൊവിഡിൽ മുങ്ങി കാസർഗോഡ്: അഞ്ചു പോലീസ് സ്‌റ്റേഷനുകളിൽ നിരോധനാജ്ഞ!!
കാഞ്ഞങ്ങാട്: തുടര്‍ച്ചയായി നാലാമത്തെ കൊവിഡ് മരണത്തിന്റെ ഭീതിയിലാണ് കാസർഗോഡ്. അതുകൊണ്ടു തന്നെ സമൂഹസാധ്യത കണക്കിലെടുത്ത് കര്‍ശന നിയന്ത്രണങ്ങളാണ് ജില്ലാഭരണ കൂടം ഏര്‍പ്പെടുത്തിയിട്ടുള്ളത്. ജില്ലയിലെ അഞ്ചു പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. മഞ്ചേശ്വരം, കുമ്പള, കാസര്‍ഗോഡ്, ഹൊസ്ദുർഗ് എന്നിവടങ്ങളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.
സ്വകാര്യ ആശുപത്രികളില്‍ കൊവിഡ് ചികിത്സ; നിരക്ക് നിശ്ചയിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി
കൊവിഡ് സമൂഹ വ്യാപന സാധ്യത വര്‍ധിച്ചതിനാലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചതെന്ന് കലക്ടര്‍ ഡോ.ഡി സജിത്ത് ബാബു അറിയിച്ചു. കാസര്‍ഗോഡ് പടന്നക്കാട് സ്വദേശിനി നഫീസയാണ്(65)കണ്ണൂര്‍ മെഡിക്കല്‍ കോളേജാശുപത്രിയില്‍ ചികിത്സയിലിരിക്കെ ശനിയാഴ്ച പുലര്‍ച്ചെ മരിച്ചത്. കൊവിഡ് സ്ഥിരീകരിച്ച ഇവര്‍നേരത്തെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇവിടെ നിന്നു തന്നെ ഇവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി പറയുന്നു. രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ഇവിടെ നിന്നും മാറ്റുകയായിരുന്നു. വാര്‍ധക്യസഹജമായ പ്രശ്‌നങ്ങളല്ലാതെ മറ്റു ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളൊന്നുമില്ലെന്ന് ബന്ധുക്കള്‍ പറയുന്നു. പടന്നക്കാട്ടെ അബ്ദുള്ളയുടെ ഭാര്യയാണ്. റംല, സുബൈര്‍, മുഹമ്മദ് അന്‍വര്‍, അബ്ദുൾ ഷമീര്‍ എന്നിവരാണ് മക്കള്‍.
ഇതിനിടെ ജില്ലയില്‍ കഴിഞ്ഞ ദിവസം 47- പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 29 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം. ആരോഗ്യ പ്രവര്‍ത്തകന്‍, സിവില്‍ പൊലീസ് ഓഫീസര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍, സ്വകാര്യ മേഖലയിലെ ഫര്‍മസിസ്റ്റ് എന്നിവര്‍ക്ക് രോഗമുണ്ടായി. ഉറവിടമറിയാത്ത എട്ടുപേരുണ്ട്. മൂന്നുപേര്‍ ഇതര സംസ്ഥാനത്തുനിന്നും മൂന്നുപേര്‍ വിദേശത്തുനിന്നും എത്തിയവരാണ്. 41 പേര്‍ രോഗമുക്തി നേടി.
വീടുകളില്‍ 3955 പേരും സ്ഥാപനങ്ങളില്‍ 906 പേരുമുള്‍പ്പെടെ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 4861 പേരാണ്. പുതിയതായി 236 പേരെ നീരിക്ഷണത്തിലാക്കി. 476 പേരുടെ സാമ്പിളുകള്‍ കൂടി പരിശോധനക്ക് അയച്ചു. 1075 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 297 പേര്‍ നിരീക്ഷണകാലയളവ് പൂര്‍ത്തീകരിച്ചു. ഇതിനിടെ കൊവിഡിന്റെ പിടിയിലമര്‍ന്ന മംഗളൂര് കാസര്‍കോട് ജില്ലയിലെ ജനങ്ങളെ ആശങ്കയിലാഴ്ത്തുന്നുണ്ട്. മംഗളൂരിന്റെ അയല്‍പ്രദേശമായ കാസര്‍കോടു നിന്നുള്ള ജനങ്ങള്‍ ചെറുതും വലുതമായി ആവശ്യങ്ങള്‍ക്ക് ബന്ധപ്പെടുന്ന സ്ഥലങ്ങളിലൊന്നാണ് കാസര്‍ഗോഡ്.
കഴിഞ്ഞ ദിവസം എട്ടുപേര്‍ കൂടി മരിച്ചതോടെ ദക്ഷിണ കാനറയില്‍ മരണ സംഖ്യ 107- ആയി ഉയര്‍ന്നു. കഴിഞ്ഞ ദിവസം മരിച്ചവരില്‍ കാസര്‍ഗോഡ് സ്വദേശിയായ വ്യാപാരിയും ഉള്‍പ്പെടുന്നു. ഉപ്പള സ്വദേശിയായ മുഹമ്മദ് ഷഫീഖാ(52)ണ് മരിച്ചത്. കഴിഞ്ഞ ദിവസം മാത്രം കാസര്‍കോട് ജില്ലയില്‍ നൂറിലേറെ പേര്‍ക്കാണ് പുതുതായി രോഗബാധ സ്ഥിരീകരിച്ചത്. അയല്‍ ജില്ലയായ ഉഡുപ്പിയില്‍ വെള്ളിയാഴ്ച്ച മാത്രം 199 പേര്‍ക്ക്് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രോഗബാധിതരുടെ എല്ലം മൂവായിരം കടന്നു.