പരക്കെ അക്രമം പൊട്ടിപ്പുറപ്പെടുമെന്ന് രഹസ്യാന്വേഷണ റിപ്പോര്‍ട്ട്: കാസർഗോഡ് പെരിയയില്‍ നിരോധാനഞ്ജ
കാസര്‍കോട്: ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തു വരാനിരിക്കെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട കാസര്‍കോട്ടെ പെരിയയില്‍ ജില്ലാ കളക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു.ബുധനാഴ്ച രാവിലെ എട്ട് മണി മുതല്‍ രാത്രി എട്ട് മണി വരെയാണ് നിരോധനാജ്ഞ.
എങ്ങനെ? ആരൊക്കെ? എണ്ണും നമ്മുടെ വോട്ടുകള്‍; വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ ആരൊക്കെ
കല്ല്യോട്ട്, പെരിയ ടൗണുകളുടെ അരകിലോമീറ്റര്‍ ചുറ്റളവില്‍ നിരോധനാജ്ഞ ബാധകമായിരിക്കുമെന്ന് നിരോധനാജ്ഞ പുറപ്പെടുവിച്ച് കൊണ്ട് ജില്ലാ കളക്ടര്‍ ഡി. സജിത് ബാബു അറിയിച്ചു. രാഷ്ട്രീയ സംഘര്‍ഷ സാധ്യത മുന്‍കൂട്ടി കണ്ടാണ് നിരോധനജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ്, ശരത്‌ലാല്‍ എന്നിവരെ വെട്ടിക്കൊന്നതിനു ശേഷം പെരിയയില്‍ സി.പി. എം- കോണ്‍ഗ്രസ് സംഘര്‍ഷം നിലനിന്നിരുന്നു. ഇരുവിഭാഗക്കാരുടെയും കടകള്‍ക്കും വീടുകള്‍ക്കും നേരെ വ്യാപകമായ അക്രമം നടന്നു. നിരവധി വീടുകളും സ്ഥാപനങ്ങളും വാഹനങ്ങളും തകര്‍ന്നു. തെരഞ്ഞെടുപ്പ് ദിനവും ഇവിടെ സംഘര്‍ഷമുണ്ടായി.
ഈ സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനു ശേഷം പെരിയ,കല്യോട് പ്രദേശങ്ങളില്‍ വ്യാപകമായ അക്രമം പൊട്ടിപ്പുറപ്പെടുമെന്ന് രഹസ്യാന്വേഷണവിഭാഗം റിപ്പോര്‍ട്ടു നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് കാസര്‍കോട് കലക്ടര്‍ സജിത് ബാബു 144പ്രഖ്യാപിച്ചത്. ഇതു പ്രകാരം സംഘം ചേരുകയോ, പ്രകടനങ്ങള്‍ നടത്തുകയോ ചെയ്യരുത്്.കല്യോട്ട്, പെരിയ ടൗണുകളുടെ അഞ്ഞൂറ് മീറ്റര്‍ ചുറ്റളവിലാണ് നിരോധനാഞ്ജ നിലവില്‍ വരിക. ഈ ഭാഗങ്ങളില്‍ വിജയിച്ച കക്ഷിള്‍ നടത്തുന്ന ആഹഌദപ്രകടനത്തിനും വിലക്കുണ്ട്.
തെരഞ്ഞെടുപ്പില്‍ അക്രമം പൊട്ടിപ്പുറപ്പെട്ട കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലത്തിലെ പിലാത്തറ, ചീമേനി, പയ്യന്നൂര്‍ എന്നിവടങ്ങളിലും പൊലിസ് സുരക്ഷയൊരുക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം പയ്യന്നൂരില്‍ വ്യാപകമായ ബോംബേറു നടന്നിരുന്നു. കോണ്‍ഗ്രസ് ബൂത്ത് ഏജന്റിന്റെയും വോട്ടറായ ഷാലറ്റിന്റെയും വീടിനു നേരെയാണ് ബോംബെറ് നടന്നത്. കണ്ണൂര്‍ ജില്ലയിലെ വിവിധഭാഗങ്ങളില്‍ പൊലിസ് സുരക്ഷ ശക്തമാണ്. ഇരിട്ടിയിലും പാനൂരും പൊലിസ് സര്‍വവകക്ഷികളുടെ പിന്‍തുണയോടെ ആഹ്ലാദപ്രകടനങ്ങള്‍ നിരോധിച്ചു. തലശ്ശേരിയില്‍ പ്രത്യേകസ്ഥലങ്ങളില്‍ മാത്രമേ ആഹ്ലാദപ്രകടനങ്ങള്‍ നടത്തുവാന്‍ പാടുള്ളൂവെന്നു നിഷ്‌കര്‍ഷിച്ചിട്ടുണ്ട്.
ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന വടകര പാര്‍ലമെന്റ് മണ്ഡലത്തില്‍ ഫലപ്രഖ്യാപനത്തിനോടനുബന്ധിച്ച് കടുത്ത അക്രമം പൊട്ടിപുറപ്പെടുന്നു ഇന്റലിജന്‍സ് റിപ്പോര്‍ട്ടു നല്‍കിയിരുന്നു. ഒരാഴ്ച മുന്‍പ് ഇവിടെ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച സി.ഒ.ടി നസീറിനു വെട്ടേല്‍ക്കുകയും ചെയ്തു. ഇൗ സാഹചര്യത്തില്‍ വടകരയില്‍ കനത്ത സുരക്ഷയാണ് പൊലിസ് ഒരുക്കിയിരിക്കുന്നത്.