കോളേജിൽ മയക്കുമരുന്ന് വിൽപ്പന, റാഗിങ്; എസ്എഫ്ഐക്കെതിരെ കാസർഗോഡ് ഗവ കോളേജ് മുൻ പ്രിൻസിപ്പൽ

കാസർഗോഡ്: എസ്എഫ്ഐക്കെതിരെ കാസർഗോഡ് ഗവ മുൻ കോളേജ് പ്രിൻസിപ്പൻ എം രമ. കോളേജിൽ, മയക്കുമരുന്ന് വിൽപ്പന നടക്കുന്നതായും അത് ചോദ്യംചെയ്തതിനാണ് തനിക്കെതിരെ എസ്എഫ്ഐ സമരത്തിനിറങ്ങിയതെന്നും അവർ ആരോപിച്ചു. വിദ്യാർത്ഥികൾക്ക് പഠിക്കാനുള്ള നല്ല അന്തരീക്ഷം ഉണ്ടാക്കാനാണ് താൻ ശ്രമിച്ചതെന്നും അവര്‍ പറഞ്ഞു.
റാഗിങ്ങിനും ലഹരി ഉപയോഗത്തിനും എസ്എഫ്ഐക്കാര്‍ക്കെതിരെ നിരവധി പരാതികൾ ലഭിച്ചിരുന്നു. ഇതിൽ അവർക്കെതിരായ തന്റെ നടപടികളാണ് അവരെ പ്രകോപിച്ചത്. കുടിവെള്ളം മലിനമായ പ്രശ്നം കോളജില്‍ ഉണ്ടായിട്ടില്ലെന്നും രമ പറഞ്ഞു.
അതേസമയം രമയുടെ ആരോപണങ്ങൾക്കെതിരെ എസ്എഫ്ഐ രംഗത്തെത്തി. പ്രിൻസിപ്പലിനെതിരെ പരാതി ഉയർന്നതിന്റെ പേരിലാണ് അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും അവരെ വിദ്യാർത്ഥികൾ ദേഹോപദ്രവം ഏൽപ്പിച്ചെന്ന വാദം തെറ്റാണെന്നും വിദ്യാർത്ഥികൾ ആരോപിച്ചു.
അതിനിടെ പ്രിൻസിപ്പൽ ഇൻ ചാർജായിരുന്ന രമയെ ഉപരോധിച്ച സംഭവത്തിൽ വിദ്യാർത്ഥികൾക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. എസ് എഫ് ഐ നേതാക്കൾ ഉൾപ്പടെ പത്ത് വിദ്യാർത്ഥികൾക്കെതിരേയും കണ്ടാലറിയാവുന്ന മറ്റ് അൻപത് പേർ എന്നിവർക്കെതിരെയാണ് കേസ്. നിയമ വിരുദ്ധമായ സംഘം ചേരൽ, കൃത്യനിർവ്വഹണം തടസപ്പെടുത്തൽ, ദേഹോപദ്രവം ഏൽപ്പിക്കൽ എന്നീ വകുപ്പുകൾ ചേർത്താണ് കേസ് എടുത്തത്.
ക്യാമ്പസിൽ വിതരണം ചെയ്യുന്ന കുടിവെള്ളത്തിൽ മാലിന്യങ്ങളുണ്ടെന്ന പരാതി നൽകാനെത്തിയ വിദ്യാർത്ഥികളെയാണ് പ്രിൻസിപ്പൽ എം രമ പൂട്ടിയിട്ടതെന്നായിരുന്നു ആരോപണം ഉയർന്നത്.വാട്ടർ പ്യൂരിഫയറിളെ വെള്ളത്തിൽ അഴുക്കു കണ്ടതുകൊണ്ട് പരാതിപ്പെടാൻ പോയപ്പോൾ ഈ വെള്ളം കുടിച്ചാൽ മതിയെന്നും ഇതിന് പരിഹാരം കാണാൻ സമയമില്ലെന്ന് പ്രിൻസിപ്പൽ പറയുകയായിരുന്നുവെന്നുമാണ് വിദ്യാർത്ഥികളുടെ പരാതി.പരാതി പരിഹരിക്കാതെ പിന്നോട്ടില്ലെന്ന് വിദ്യാർത്ഥികൾ നിലപാട് എടുത്തതോടെയാണ് പ്രിൻസിപ്പൽ വിദ്യാർത്ഥികളെ ചേംബറിൽ പൂട്ടിയിട്ടതും വിദ്യാർത്ഥികൾ പറയുന്നു.
അതേസമയം പരാതിക്ക് പിന്നാലെ എം രമയെ പ്രിൻസിപ്പൽ സ്ഥാനത്ത് നിന്നും മാറ്റിയിരുന്നു. കോളേജിലെ ഏറ്റവും സീനിയറായ ജിയോളജി വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ. എ എൻ അനന്തപത്മനാഭന് പ്രിൻസിപ്പാളിന്റെ സാമ്പത്തികാധികാരങ്ങളോടു കൂടിയ പൂർണ്ണ അധിക ചുമതല നൽകിയതായി മന്ത്രി ആർ ബിന്ദു അറിയിച്ചിരുന്നു.












Click it and Unblock the Notifications