ശക്തമായ കാറ്റിലും മഴയിലും തകര്‍ന്നുവീഴുന്ന വെെദ്യുതി പോസ്റ്റുകളിൽ ഏറെയും കാലപ്പഴക്കമുള്ളതും ദ്രവിച്ചവായുമാണ്
കാസര്‍കോട്: കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും തകര്‍ന്നുവീണ വെെദ്യുതി പോസ്റ്റുകളിൽ ഏറെയും കാലപ്പഴക്കമുള്ളതും ദ്രവിച്ചവായുമാണ്. കാസര്‍കോട്, കുമ്പള, മഞ്ചേശ്വരം, ബദിയടുക്ക, കാഞ്ഞങ്ങാട്, നീലേശ്വരം, ചെറുവത്തൂര്‍, തൃക്കരിപ്പൂര്‍, ചീമേനി, വെള്ളരിക്കുണ്ട്, രാജപുരം, ചിറ്റാരിക്കാല്‍ തുടങ്ങിയ ഭാഗങ്ങളിലാണ് നിരവധി വൈദ്യുതി പോസ്റ്റുകൾ നിലം പതിച്ചത്. എന്നാൽ മഴവരുന്നതിന് മുമ്പേ തന്നെ അപകടാവസ്ഥയിലുള്ള ഇലക്ട്രിക് പോസ്റ്റുകള്‍ മാറ്റിയിടണമെന്ന് വിവിധ പ്രദേശങ്ങളിലെ ജനങ്ങൾ ബന്ധപ്പെട്ടവരോട് പറഞ്ഞിരുന്നെങ്കിലും അധികൃതരുടെ ഭാഗത്തുനിന്നും ഒരു നീക്കവും ഉണ്ടായിരുന്നില്ല.
വൈദ്യുതി കമ്പികൾ കാറ്റില്‍ മരച്ചില്ലകളിൽ വീണും പലയിടങ്ങളിലും കമ്പികള്‍ പൊട്ടിയിട്ടുണ്ട് മാത്രമല്ല വൈദ്യുതി തൂണുകളും കമ്പികളും റോഡിലേക്ക് വീഴുന്നത് വൻ അപകടങ്ങൾക്ക് വഴിയൊരുക്കുകയാണ്. റോഡിലൂടെ പോകുന്ന വലുതും ചെറുതുമായ സ്കൂൾ വാഹങ്ങളും മറ്റ് സ്വകാര്യ വാഹങ്ങളും കാൽനട യാത്രക്കാരും ഇക്കാരണത്താല്‍ ഭീഷണിയിലാണ്. ഭീമനടി നല്ലോമ്പുഴ കെ.എസ്.ഇ.ബി. സബ്ഡിവിഷന് കീഴില്‍ മാത്രം 66 ഇലക്ട്രിക് പോസ്റ്റുകളാണ് തകര്‍ന്നു വീണത്. വൈദ്യുതി വിതരണം പാടെ നിലച്ച അവസ്ഥയാണ് ഇവിടെ .
അപകടാവസ്ഥ മുൻകൂട്ടി ചൂണ്ടി കാണിച്ചിട്ടും അധികൃതരുടെ ഭാഗത്തുനിന്നും യാതൊരു നടപടിയും ഉണ്ടാവാത്തതാണ് ഇത്തരത്തിലൊരു അവസ്ഥ ഉണ്ടാവാൻ കാരണം. ജില്ലയിലെ പല ഭാഗങ്ങളിലും ഇത് തന്നെയാണ് അവസ്ഥ. തകര്‍ന്നു വീണ വൈദ്യുതി തൂണുകളും പൊട്ടി വീണ കമ്പികളും യഥാസമയം മാറ്റുന്നതില്‍ വരുന്ന കാലതാമസവും ജനങ്ങളുടെ പ്രതിഷേധത്തിന് കാരണമാകുന്നു. കെ.എസ്.ഇ.ബി. ഓഫീസുകളില്‍ ആവശ്യത്തിന് ജീവനക്കാരില്ലാത്തത് അറ്റകുറ്റപ്പണികള്‍ വേഗത്തില്‍ നടത്തുന്നതിന് തടസ്സമാവുകയാണ്. വൈദ്യുതി തൂണുകള്‍ ദ്രവിച്ച നിലയില്‍ ഇപ്പോഴും തുടരുന്നതിനാല്‍ ജീവനും കൈയിൽ പിടിവച്ചാണ് പലരും അന്തിയുറങ്ങുന്നത്. ഇനിയും ശക്തമായ കാറ്റോ മഴയോ ഉണ്ടായാൽ അവയും നിലം പതിക്കും.