വിവാഹ വെബ്സൈറ്റിൽ വ്യാജ പ്രൊഫൈൽ; യുവതിയിൽ നിന്ന് 8 ലക്ഷം തട്ടിയ എഞ്ചിനിയർ അറസ്റ്റിൽ
കാസർഗോഡ്; വിവാഹ വെബ്സൈറ്റിൽ വ്യാജ പ്രൊഫൈലുണ്ടാക്കി യുവതിയിൽ നിന്നും എട്ട് ലക്ഷം രൂപ തട്ടിയ എഞ്ചിനിയർ അറസ്റ്റിൽ. മംഗളൂരു അശോക് നഗർ ചിലമ്പി സെക്കൻഡ് ക്രോസ് ഗ്രോവ് ലേൻ, ശ്രീരക്ഷാ ബിൽഡിങ് ഫ്ലാറ്റിലെ താമസക്കാരൻ ബിനോയ് ഷെട്ടിയാണ് അറസ്റ്റിലായത്. ഇയാളെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.
വിവാഹ വെബ്സൈറ്റിൽ നിന്ന് പരാതിക്കാരിയുടെ നമ്പർ തരപ്പെടുത്തി ബിനോയ് പരിചയപ്പെടുകയായിരുന്നു. ഡോക്ടർ ആണെന്നായിരുന്നു ഇയാൾ യുവതിയോട് പറഞ്ഞത്. വിവരങ്ങൾ പരസ്പരം കൈമാറിയ ഇരുവരും പതിയെ ഫോൺ വിളികൾ ആരംഭിച്ചു. ഇതിനിടെ സ്വന്തമായി ക്ലിനിക് തുടങ്ങാനായി കുറച്ച് പണം ആവശ്യമാണെന്ന് ഇയാൾ യുവതിയോട് പറഞ്ഞു. അങ്ങനെ പലതവണയായി എട്ട് ലക്ഷം രൂപ ഇയാൾ കൈക്കലാക്കുകയായിരുന്നു.
ഇതിനിടയിൽ നേരിൽ കാണാൻ യുവതി പലപ്പോഴായി താത്പര്യം പ്രകടിപ്പിച്ചെങ്കിലും ഇയാൾ പല കാരണം പറഞ്ഞ് ഒഴിഞ്ഞു. ഒടുവിൽ സംശയം തോന്നിയ യുവതി മെഡിക്കൽ രംഗത്തെ വിവിധ വിഷയങ്ങൾ ചോദിച്ചപ്പോൾ പരസ്പര വിരുദ്ധമായ മറുപടി നൽകി ഇയാൾ ഫോൺ കട്ടാക്കി പോയി. പിന്നീട് പലതവണ ബന്ധപ്പെടാൻ നോക്കിയെങ്കിലും ഫോൺ ഓഫായിരുന്നത്ര. സൈറ്റിലെയും മറ്റു നവമാധ്യമങ്ങളിലെയും അക്കൗണ്ടുകളും ഇയാൾ മരവിപ്പിച്ചു.
കബളിക്കപ്പെട്ടെന്ന് തിരിച്ചറിഞ്ഞതോടെ പെൺകുട്ടി സൈബർ പോലീസിൽ പരാതി നൽകുകയായിരുന്നു. അന്വേഷണത്തിൽ ഇയാൾ മുംബൈ, ഹൈദരബാദ്, ബെംഗളൂരു എന്നിവിടങ്ങളിൽ മാറി മാറി കഴിയുകയാണെന്ന് പോലീസ് കണ്ടെത്തി. പിന്നീട് പ്രതിയുടെ ലൊക്കേഷൻ പിന്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
നീന്തല്‍ക്കുളം, ജക്കൂസി, മിനി ബാര്‍; ഫൈവ് സ്റ്റാര്‍ ഹോട്ടലല്ല, ഇത് ഒരു ആര്‍ടിഒയുടെ കൊട്ടാരം