മൂന്നാം ക്ലാസുകാരൻ ഫഹദിനെ വെട്ടി വീഴ്ത്തിയ ശേഷം കഴുത്തറുത്ത് കൊന്നു.. പ്രതിക്ക് ജീവപര്യന്തം തടവ്
കാസര്‍കോഡ്: കാഞ്ഞങ്ങാട് ഫഹദ് വധക്കേസില്‍ പ്രതിക്ക് ജീവപര്യന്തം തടവും അമ്പതിനായിരം രൂപ പിഴയും. മൂന്നാം ക്ലാസുകാരനായ എട്ട് വയസ്സുകാരന്‍ മുഹമ്മദ് ഫഹദിനെ കണ്ണോത്ത് വലിയ വളപ്പില്‍ വിജയകുമാര്‍ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കാസര്‍കോഡ് അഡീഷണല്‍ സെഷന്‍സ് കോടതി (ഒന്ന്) ജഡ്ജി പിഎസ് ശശികുമാറാണ് ശിക്ഷ വിധിച്ചത്.
2015 ജൂലൈ 9ന് ആണ് കേസിന് ആസ്പദമായ സംഭവം നടന്നത്. കല്യോട്ട് സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥി ആയിരുന്ന ഫഹദ് സഹോദരിക്കൊപ്പം സ്‌കൂളില്‍ പോകുന്ന വഴിയിലാണ് ആക്രമിക്കപ്പെട്ടത്. ഫഹദിന്റെ അച്ഛനായ കണ്ണോത്തെ ഓട്ടോ ഡ്രൈവര്‍ അബ്ബാസിനോടുള്ള വിരോധമാണ് കൊലപാതകത്തിന് കാരണം.
വാക്കത്തി ഉപയോഗിച്ചാണ് വിജയകുമാര്‍ ഫഹദിനെ വെട്ടിയത്. ഒരുകാലിന് സ്വാധീനക്കുറവുള്ള കുട്ടി വീഴുകയും തുടര്‍ന്ന് കുട്ടിയെ വിജയന്‍ വാക്കത്തി കൊണ്ട് കഴുത്തിനും പുറത്തും തുരുതുരാ വെട്ടുകയുമായിരുന്നു. മറ്റ് കുട്ടികളെ ഇയാൾ കത്തി കാട്ടി ഭയപ്പെടുത്തി ഓടിച്ചു. തുടർന്ന് വീണു കിടന്ന കുഞ്ഞിന്റെ കഴുത്ത് അറുത്ത് കൊല്ലുകയായിരുന്നു.
നിലവിളി കേട്ട് എത്തിയ നാട്ടുകാര്‍ രക്തത്തില്‍ കുളിച്ച് കിടക്കുകയായിരുന്ന ഫഹദിനെ ഉടന്‍ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയും ചെയ്‌തെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. രക്ഷപ്പെടാൻ ശ്രമിച്ച വിജയകുമാറിനെ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയും ചെയ്തു. ഐപിസി 341, 302 വകുപ്പുകളിലായാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. ജീവപര്യന്തം കഠിന തടവിനും അന്‍പതിനായിരം രൂപ പിഴയ്ക്കും പുറമേ ഒരു മാസം വെറും തടവും ഇയാള്‍ അനുഭവിക്കണം. പിഴത്തുക കുട്ടിയുടെ അച്ഛന് നല്‍കാനും കോടതി ഉത്തരവിട്ടു.