ട്രോളിംഗ് നിരോധനത്തെ തുടർന്ന് രാസമത്സ്യവില്‍പ്പന കൊഴുക്കുന്നു
കാസര്‍കോട്: ട്രോളിംഗ് നിരോധനത്തെ തുടർന്ന് വിപണിയിൽ രാസവസ്തുക്കള്‍ ചേര്‍ത്ത മത്സ്യവില്‍പ്പന കൊഴുക്കുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മൽസ്യങ്ങൾക്ക് പൊള്ളുന്ന വിലയാണ് അതുകൊണ്ട് തന്നെ ആവശ്യക്കാരും കുറവായിരിക്കുന്നു. ഇത് മത്സ്യതൊഴിലാളികുടുംബങ്ങളെ മുഴു പട്ടിണിയിലാക്കിയിരിക്കുകയാണ്.മത്സ്യബന്ധനം ഇവരുടെ ഉപജീവനമാര്‍ഗമായതു കൊണ്ട് തന്നെ ട്രോളിംഗ് നിരോധനം ഇവരെ കടുത്ത ദുരിതത്തിലക്കിയിരിക്കുകയാണ്. അതുകൊണ്ട് തന്നെ സര്‍ക്കാരിൽ നിന്നുള്ള അടിയന്തിര സഹായം ലഭ്യമാക്കണമെന്ന ആവശ്യവും ശക്തമായിരിക്കുകയാണ്.
ട്രോളിംഗ് നിരോധനത്തെ തുടർന്ന് ഇന്ന് വിപണിയിൽ മുമ്പ് കടലില്‍ നിന്നും പിടിച്ച രാസവസ്തുക്കള്‍ ചേര്‍ത്ത് സൂക്ഷിച്ച മത്സ്യമാണ് വില്പന നടത്തുന്നത്. അയല്‍സംസ്ഥാനങ്ങളില്‍ നിന്നാണ് മായം ചേര്‍ത്ത മത്സ്യം നമ്മുടെ നാട്ടിലേക്ക് എത്തുന്നത്. ഇത്തരം മായം ചേർന്ന മത്സ്യം പിടികൂടാനായി ഭക്ഷ്യസുരക്ഷാവകുപ്പ് മഞ്ചേശ്വരം, തിരുവനന്തപുരം അമരവിള, പാലക്കാട് എന്നീ ചെക്ക്‌പോസ്റ്റുകളില്‍ പരിശോധന നടത്തുന്നുണ്ട്. ഗുജറാത്ത്, ആന്ധ്രപ്രദേശ്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളില്‍ നിന്നാണ് കേരളത്തിലേക്ക് മായം ചേർത്ത മത്സ്യം വില്‍പ്പനക്കുകൊണ്ടുവരുന്നത്. അമോണിയയും, ഫോര്‍മാലിനും ചേര്‍ത്ത മത്സ്യങ്ങളായതുകൊണ്ട് തന്നെ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളാണ് ഇവ മൂലം ഉണ്ടാവുന്നത്. ഇത്തരം രാസമത്സ്യങ്ങള്‍ക്ക് രുചിയും കുറവായിരിക്കും.
മൽസ്യത്തിലെ മായം കണ്ടെത്തുന്നതിനായി സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്‌നോളജി (സിഫ്റ്റ്) പറയുന്ന മാർഗം ഇതാണ്. ഇവരുടെ പരിശോധന കിറ്റ് വഴിയാണ് ഭക്ഷ്യസുരക്ഷാവകുപ്പ് മായം കണ്ടെത്തുന്നത്. കിറ്റിലുള്ള പേപ്പര്‍ സ്ലിപ്പ് മത്സ്യത്തില്‍ ഉരച്ചശേഷം റീഏജന്റ് ലായനി ഒരു തുള്ളി സ്ലിപ്പില്‍ പതിപ്പിച്ചു കഴിഞ്ഞാല്‍ കടും നീലനിറം ഉണ്ടാവുകയാണെങ്കില്‍ അമോണിയയോ ഫോര്‍മാലിനോ മത്സ്യത്തില്‍ ചേര്‍ത്തിട്ടുണ്ടെന്ന് മനസ്സിലാകും . എന്നാല്‍ മറ്റു രാസവസ്തുക്കള്‍ ചേര്‍ത്തിട്ടുണ്ടെങ്കില്‍ ഇത്തരം പരിശോധനകളിലൂടെ കണ്ടെത്താൻ കഴിയില്ല ഇത്തരം . മത്സ്യത്തിന്റെ സാമ്പിള്‍ ശേഖരിച്ചശേഷം പരിശോധനയ്ക്കായി ലാബിലേക്ക് അയക്കുക മാത്രമേ സാധിക്കുകയുള്ളൂ. കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം എന്നി സ്ഥലങ്ങളിലായി മൂന്നു മൊബൈല്‍ ലാബുകള്‍ മാത്രമാണ് ഭക്ഷ്യസുരക്ഷാ വകുപ്പിന് കീഴില്‍ ഉള്ളത്.