പുലര്‍ച്ചേ ചുമര്‍ തുരന്ന് വ്യാപാരസ്ഥാപനങ്ങളിൽ കവര്‍ച്ച; രണ്ടാഴ്ചക്കിടേ വടക്കന്‍ ജില്ലകളില്‍ നടത്തിയത് പത്തോളം കവർച്ചകൾ, സംഘം തലവന്‍ തൊരപ്പന്‍ സന്തോഷടക്കം നാലു പേരെ പോലീസ് 'പൊക്കി'!
കാസര്‍കോട്: കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ കഴിഞ്ഞ രണ്ടാഴ്ചക്കിടെ പത്തോളം കടകളുടെ ചുമരു തുരന്ന് പണവും സാധനങ്ങളും കവര്‍ന്ന നാലംഗ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു. കുപ്രസിദ്ധ മോഷ്ടാവ് കുടിയാന്‍മല നടുവില്‍ നെടുമല പുലിക്കുറിമ്പയിലെ സന്തോഷ് എന്ന തൊരപ്പന്‍ സന്തോഷ് (34), ഇരിക്കൂര്‍ തൈക്കണ്ടം പടുവിലാനിലെ വി. പ്രശാന്ത് (34), കണ്ണൂര്‍ എടൂരിലെ റെഞ്ചു (24), കാടാങ്കോട്ടെ മുനീര്‍ എന്ന ബാബു (27) എന്നിവരെയാണ് അമ്പലത്തറ പൊലീസ് അറസ്റ്റ് ചെയ്തത്.
ഞായറാഴ്ച വൈകിട്ട് അമ്പലത്തറ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മൂന്നാം മൈല്‍ സദ്ഗുരു സ്‌കൂളിന് സമീപത്തെ റോഡില്‍ ഗുഡ്‌സ് ഓട്ടോ സംശയ സാഹചര്യത്തില്‍ നാലുപേരെ നാട്ടുകാര്‍ കണ്ടിരുന്നു. ഈ സംഘത്തെ ഏറെ നേരം ഇതേ സ്ഥലത്ത് കണ്ടത് സംശയത്തിന് ഇടയാക്കി. തുടര്‍ന്ന് നാട്ടുകാര്‍ പൊലീസില്‍ വിവരമറിയിച്ചു. പൊലീസിനെ കണ്ടപ്പോള്‍ സന്തോഷ് ഓട്ടോയില്‍ നിന്നും ഇറങ്ങിയോടുകയായിരുന്നു.

ഓട്ടോയില്‍ ഉണ്ടായിരുന്ന മറ്റുള്ളവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കവര്‍ച്ചാ സംഘമാണെന്ന് തിരിച്ചറിഞ്ഞത്. രക്ഷപ്പെട്ട സന്തോഷിനായി ഏറെ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. പിന്നീട് വിവരം വിവിധ സ്റ്റേഷനുകളിലേക്ക് കൈമാറുകയും ചെയ്തിരുന്നു. ദേശീയ പാതയില്‍ വിവിധ കേന്ദ്രങ്ങളില്‍ വാഹന പരിശോധന നടത്തിയിരുന്നു.തിങ്കളാഴ്ച പുലര്‍ച്ചെ ബസില്‍ കാലിക്കടവിലൂടെ കടന്നു പോകുന്നതിനിടയില്‍ സന്തോഷിനെ പോലീസ് കയ്യോടെ പിടികൂടുകയായിരുന്നു.
കാഞ്ഞങ്ങാട് ഗാസി ഗാര്‍മെന്റ്‌സില്‍ നിന്ന് 30,000 രൂപയും, നീലേശ്വരത്തെ മാര്‍ജിന്‍ ഫ്രീ മാര്‍ക്കറ്റും തുരന്ന് ഓഫിസ് മുറിയില്‍ ചാക്കില്‍ കെട്ടി സൂക്ഷിച്ചിരുന്ന 67,100 രൂപയുടെ നാണയങ്ങളും മേശവലിപ്പുകളില്‍ നിന്നെടുത്ത തുകയും ഉള്‍പ്പടെ എണ്‍പതിനായിരം രൂപയും കവര്‍ന്നിരുന്നു. പാലക്കുന്നില്‍ ഭഗവതി ക്ഷേത്രത്തിന് മുന്‍വശത്തെ എംപീസ് കോംപ്ലക്‌സില്‍ പ്രവര്‍ത്തിക്കുന്ന തെക്കില്‍ സ്വദേശി ഖലീല്‍ റഹ്മാന്റെ മാര്‍ജിന്‍ ഫ്രീ സുപ്പര്‍മാര്‍ക്കറ്റില്‍ കഴിഞ്ഞ മാസം 14നു കവര്‍ച്ച നടന്നിരുന്നു.
മേശ വലിപ്പില്‍ ഉണ്ടായിരുന്ന ഏഴായിരം രൂപയും ചില്ലറ സാധനങ്ങളുമാണ് മോഷണം പോയിരുന്നു. ഈ കവര്‍ച്ചയ്ക്ക് പിന്നിലും ഇവരായിരിക്കാമെന്നാണ് പോലിസ് സംശയിക്കുന്നത്. കണ്ണൂര്‍ ജില്ലയിലും ആറോളം കവര്‍ച്ചാ സംഭവങ്ങള്‍ കഴിഞ്ഞ ആഴ്ച അരങ്ങേറിയിരുന്നു. തൊരപ്പന്‍ സന്തോഷിന്റെ പേരില്‍ അമ്പതോളം കവര്‍ച്ചാകേസുകള്‍ നിലവിലുണ്ടെന്ന് പോലീസ് പറയുന്നു. വ്യാപാരസ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചാണ് സന്തോഷ് കവര്‍ച്ച നടത്തുന്നത്.












Click it and Unblock the Notifications