ഐസ്ക്രീം കഴിച്ച് ഗുരുതരാവസ്ഥയിലായ പെൺകുട്ടി മരിച്ചത് വിഷം അകത്തുചെന്ന്: പിതാവിന്റെ നില ഗുരുതരം!!
കാസർഗോഡ്: വീട്ടിൽ തയ്യാറാക്കിയ ഐസ്ക്രീം കഴിച്ച് പെൺകുട്ടി മരിച്ച സംഭവത്തിൽ വഴിത്തിരിവ്. വിഷം ഉള്ളിൽച്ചെന്നതിനെ തുടർന്നാണ് പെൺകുട്ടി മരിച്ചതെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കാസർഗോഡ് വെള്ളരിക്കുണ്ട് ബളാൽ അരീങ്കല്ലിലെ ആൻമേരിയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടാണ് പുറത്തുവന്നിട്ടുള്ളത്. 16കാരിയായ പെൺകുട്ടി മരിച്ചത് എലിവിഷം ഉള്ളിൽച്ചെന്നാണെന്ന് പ്രാഥമിക റിപ്പോർട്ട്. പെൺകുട്ടിയുടെ ശരീരത്തിൽ കണ്ടെത്തിയ വിഷം സംബന്ധിച്ച് സ്ഥിരീകരണത്തിന് പെൺകുട്ടിയുടെ രാസപരിശോധനാ ഫലം കൂടി പുറത്തുവരേണ്ടതുണ്ട്.
കരിപ്പൂരിലേക്ക് മുഖ്യമന്ത്രി പറന്നെത്തി, രാജമലയിലേക്ക് തിരിഞ്ഞ് നോക്കിയോ? ചോദ്യവുമായി ചാമക്കാല
ആൻമേരിക്കൊപ്പം വിഷബാധയേറ്റ പിതാവ് ബെന്നിയും മാതാവ് ബെസിയും സഹോദരനും ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞുവരികയായിരുന്നു. മാതാവും സഹോദരനും ആശുപത്രി വിട്ടെങ്കിലും ബെന്നിയുടെ നില ഗുരുതരമായിത്തന്നെ തുടരുകയാണ്. ഒരാഴ്ച മുമ്പാണ് ഈ കുടുംബം വീട്ടിൽ ഐസ്ക്രീം ഉണ്ടാക്കിക്കഴിച്ചത്. ഇതിന്റെ തൊട്ടടുത്ത ദിവസം ആൻമേരിക്ക് ഛർദ്ദിയും വയറുവേദനയും അനുഭവപ്പെട്ടതോടെയാണ് ആശുപത്രിയിലെത്തിക്കുന്നത്.
ആദ്യം വെള്ളരിക്കുണ്ടിലെ ആശുപത്രിയിലാണ് കുട്ടിയെ പ്രവേശിപ്പിച്ചത്. പിന്നീട് മഞ്ഞപ്പിത്തമുണ്ടെന്ന് സംശയം തോന്നിയതോടെയാണ് ചെറുപുഴയിലെത്തി ചികിത്സ തേടുകയായിരുന്നു. എന്നാൽ ബുധനാഴ്ച വൈകിട്ട് ആറ് മണിയോടെയാണ് ചെറുപുഴയിലെ ആശുപത്രിയിൽ വെച്ച് പെൺകുട്ടി മരണപ്പെടുന്നത്. ബുധനാഴ്ച തന്നെയാണ് ബെന്നിയെയും ബെസിയെയും ഇതേ ലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. ഇതോടെയാണ് സംഭവം ശ്രദ്ധിക്കപ്പെട്ടത്.
ആൻമേരിയും സഹോദരൻ ആൽബിനും ചേർന്നുണ്ടാക്കിയ ഐസ്ക്രീമിന്റെ ഏറിയ പങ്കും ഇരുവരും തന്നെയാണ് കഴിച്ചിട്ടുള്ളതെന്നാണ് വിവരം. ആൻമേരിയുടെ മരണവാർത്ത പുറത്തുവന്നതിന് പിന്നാലെ പോലീസെത്തി ഇവരുടെ വീട് സീൽ ചെയ്തിട്ടുണ്ട്. ചെറുപുഴ പോലീസിൽ നിന്ന് കേസ് കൈമാറി കിട്ടുന്നതോടെ അന്വേഷണവുമായി മുന്നോട്ടുപോകാനാണ് നീക്കമെന്നാണ് വെള്ളരിക്കുണ്ട് പോലീസ് നൽകുന്ന വിവരം.