അരലക്ഷം രൂപ സൂക്ഷിച്ചത് പ്ലാസ്റ്റിക് മാലിന്യത്തിൽ..ഭാര്യ എടുത്ത് ഹരിത കർമ്മ സേനയ്ക്ക് നൽകി, ഒടുവിൽ
കാസർഗോഡ്: വീടുകളിൽ നി്ന് ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യത്തിനുള്ളിൽ കണ്ടെത്തിയ അരലക്ഷം രൂപ വീട്ടുടമയ്ക്ക് തിരിച്ച് നൽകി ഹരതികർമ്മസേന അംഗങ്ങൾ. മലപ്പച്ചേരി മാനാക്കോട്ടെ ചരലിൽ രാജീവൻറെ പണമാണ് ഹരിത കർമ്മ സേനാംഗങ്ങൾ തിരിച്ച് നൽകിയത്.
വീടു പണിക്കായി പഞ്ചായത്തിൽ നിന്ന് ധനസഹായമായി കിട്ടിയ തുക അടച്ചുറപ്പില്ലാത്ത വീടിനകത്തു സൂക്ഷിക്കാൻ ഭയന്നാണ് രാജീവൻ വീടിന്റെ മൂലയിലെ പ്ലാസ്റ്റിക് മാലിന്യത്തിൽ തിരുകി വെച്ചത്. ഇതറിയാതെ രാജീവന്റെ ഭാര്യ രിത കർമസേനയ്ക്കു കൈമാറുകയായിരുന്നു.മടിക്കൈ പഞ്ചായത്ത് ആറാം വാർഡിലാണ് രാജീവിന്റെ വീട്, പി വി ഭവാനി, സി സുശീല എന്നീ പ്രവർത്തകരായിരുന്നു രാജീവിന്റെ വീട്ടിൽ നിന്നും മാലിന്യം ശേഖരിച്ചത്. പണി പൂർത്തിയാക്കി ഇവർ വീട്ടിലേക്ക് മടങ്ങിയ സമയത്താണ് പണം നഷ്ടമായെന്ന് തിരിച്ചറിഞ്ഞ് രാജീവിന്റെ വിളി ഇവർക്കെത്തുന്നത്. തുടർന്ന് മാലിന്യം അരിച്ച് പെറുക്കിയപ്പോള് പണം കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ രാജീവിന് പണം തിരിച്ച് നൽകി.
അതേസമയം ഹരിത സേന പ്രവർത്തകരുടെ നടപടിയെ പ്രശംസിച്ച് തദ്ദേശ വകുപ്പ് മന്ത്രി എംബി രാജേഷ് രംഗത്തെത്തി. മന്ത്രി പ്രവർത്തകരെ അനുമോദിച്ച് കുറിപ്പും പങ്കിട്ടു. വായിക്കാം
'സുശീലയെയും ഭവാനിയെയും ഞാൻ അഭിമാനപൂര്‍വം പരിചയപ്പെടുത്തട്ടെ. കാസര്‍ഗോഡ് ജില്ലയിലെ മടിക്കൈ ആറാം വാര്‍ഡിലെ ഹരിതകര്‍മ്മ സേനാംഗങ്ങളാണ് ഇവര്‍ ഇരുവരും. മാലിന്യത്തിനൊപ്പം ലഭിച്ച അരലക്ഷം രൂപ ഉടമയെ കണ്ടെത്തി തിരിച്ചേല്‍പ്പിച്ച സത്യസന്ധതയ്ക്ക്, ഇവര്‍ ഇരുവരെയും സംസ്ഥാന സര്‍ക്കാരിനും തദ്ദേശ സ്വയം ഭരണ വകുപ്പിനും വേണ്ടി ഹൃദയപൂര്‍വം അഭിവാദ്യം ചെയ്യുകയാണ്.
വാര്‍ഡിലെ നിരവധി വീടുകളില്‍ നിന്ന് ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യം തരംതിരിക്കുന്നതിനിടെയാണ്, പ്ലാസ്റ്റികിനൊപ്പം പണം എന്തെങ്കിലും ഉള്‍പ്പെട്ടിരുന്നോ എന്ന അന്വേഷണവുമായി രാജീവന്‍റെ ഫോൺ വരുന്നത്. കൂലിവേലക്കാരനായ രാജീവൻ വീട് പണിക്കായി സൂക്ഷിച്ച പണമാണ് നഷ്ടമായത് എന്നും ഇവരെ അറിയിച്ചു. ആ നാട്ടില്‍ നിന്ന് ശേഖരിച്ച മാലിന്യമാകെ അരിച്ചുപെറുക്കി, ഒടുവില്‍ അരലക്ഷം രൂപ ഇവര്‍ കണ്ടെത്തുകയായിരുന്നു. പണം സുരക്ഷിതമായി കയ്യിലുണ്ടെന്ന് ഉടമയെ വിളിച്ച് അറിയിച്ച്, സാക്ഷികളുടെ സാന്നിധ്യത്തില്‍ കൈമാറി.
അൻപത് രൂപ പിടിച്ചുപറിക്കുന്നവരെന്ന് ഹരിതകര്‍മ്മസേനാംഗങ്ങളെ ചിത്രീകരിക്കാൻ നടത്തുന്ന ശ്രമങ്ങളെ, അൻപതിനായിരം രൂപ സുരക്ഷിതമായി തിരിച്ചേല്‍പ്പിച്ച് സുശീലയും ഭവാനിയും ഒറ്റ നിമിഷത്തില്‍ തോല്‍പ്പിക്കുകയാണ്. മാലിന്യം ശേഖരിച്ച് മാത്രമല്ല, എല്ലാ രീതിയിലും നാടിനായി സേവനം ചെയ്യുന്ന സന്നദ്ധപ്രവര്‍ത്തകരാണ് ഹരിതകര്‍മ്മ സേനാംഗങ്ങളെന്ന് ഇവര്‍ ഒരിക്കല്‍ക്കൂടി തെളിയിക്കുകയാണ്. സംസ്ഥാനത്തെ 30,890 സേനാംഗങ്ങളുടെയും പ്രതിനിധികളാണിവര്‍. കേരളത്തിന്‍റെ ഈ ശുചിത്വ സേനയെ ചേര്‍ത്തുപിടിക്കാനും സഹായമുറപ്പാക്കാനും സമൂഹമാകെ രംഗത്തിറങ്ങണം. സുശീലയെയും ഭവാനിയെയും ഒരിക്കല്‍ക്കൂടി അഭിനന്ദിക്കുന്നു'