കാസര്‍ഗോഡ് മഞ്ഞപ്പിത്തം പടരുന്നു; 56 പേർക്ക് രോഗം സ്ഥിരീകരിച്ചു, വിവാഹവീട്ടിൽ നിന്ന് പടർന്നതെന്ന്
കാസര്‍ഗോഡ്: നഗരസഭയിലെ അണങ്കൂര്‍ മേഖലയില്‍ 56 പേര്‍ക്ക് മഞ്ഞപ്പിത്തമുള്ളതായി സ്ഥിരീകരണം. 20 പേര്‍ക്ക് മഞ്ഞപ്പിത്ത ബാധയുള്ളതായി ആരോഗ്യവകുപ്പ് പറയുന്നു. കഴിഞ്ഞ ദിവസങ്ങളിലാണ് മഞ്ഞപ്പിത്തം ബാധിച്ചവര്‍ ചികിത്സ തേടിയെത്തിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇവരെല്ലാം ഏതാണ്ട് ഒരു മാസം മുന്‍പ് ഇവിടെ നടന്ന ഒരു വിവാഹ ചടങ്ങില്‍ നിന്ന് ഭക്ഷണം കഴിച്ചിട്ടുണ്ടെന്ന് ആരോഗ്യവകുപ്പ് കണ്ടെത്തിയിരിക്കുകയാണ്.
ഒരൊറ്റ വീഡിയോ കോളില്‍ അമിത് ഷായുടെ പിന്തുണ... വിമതരെ ചേര്‍ത്ത് യെഡ്ഡി മുഖ്യമന്ത്രിയായത് ഇങ്ങനെ
ഒരു മാസം മുന്‍പ് ഇവിടെ നടന്ന ഒരു വിവാഹവീടാണ് മഞ്ഞപ്പിത്തത്തിന്റെ കേന്ദ്രം എന്നാണ് ആരോഗ്യവകുപ്പിന്റെ പ്രാഥമിക നിഗമനം. വിവാഹ വീട്ടില്‍ വിതരണം ചെയ്ത വെള്ളമാണോ, മറ്റെന്തെങ്കിലും പാനീയമാണോ രോഗകാരിയായതെന്ന് അറിയില്ലെന്നാണ് അധികൃതരുടെ പ്രതികരണം. മഞ്ഞപ്പിത്ത ബാധയുണ്ടെന്ന് സംശയിക്കുന്ന 20 പേര്‍ക്കും രോഗബാധ സ്ഥിരീകരിക്കാനാണ് സാധ്യതയെന്നാണ് വിവരം.
അതേസമയം വിവാഹം കഴിഞ്ഞ് ഏറെ നാളുകളായതിനാല്‍ രോഗത്തിന്റെ പ്രഭവകേന്ദ്രം കൃത്യമായി കണ്ടെത്താന്‍ സാധിക്കില്ലെന്നും ചികിത്സയിലുള്ള ആരുടെയും നില ഗുരുതരമല്ലെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ വ്യക്തമാക്കി. പ്രദേശത്ത് രോഗം പടരാതിരിക്കാനുള്ള മുന്‍കരുതലുകള്‍ ആരോഗ്യവകുപ്പ് സ്വീകരിച്ചിട്ടുണ്ട്. ഇതിനായി ഡിഎംഒ യുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ടെന്നും ഡെപ്യൂട്ടി ഡിഎംഒ ഡോ മനോജ് അറിയിച്ചു.