കാസര്‍ഗോഡന്‍ വിജയം; കൊവിഡ് രോഗികളുടെ എണ്ണം 178 ൽ നിന്ന് പൂജ്യമായി!! രോഗമുക്തി നേടിയത് ഇങ്ങനെ
തിരുവനന്തപുരം: ഒരാളേയും മരണത്തിന് വിട്ടുകൊടുക്കാതെ കേരളത്തില്‍ ഏറ്റവും കൂടുതല്‍ കോവിഡ്-19 രോഗികളെ ചികിത്സിച്ച് ഭേദമാക്കിയ ജില്ലയായി കാസര്‍ഗോഡ് മാറി.അവസാനത്തെ രോഗിയുടേയും പരിശോധനാഫലം നെഗറ്റീവായതോടെയാണ് കാസര്‍ഗോഡ് കോവിഡ് വിമുക്ത ജില്ലയായത്. ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ച 178 രോഗികളേയാണ് ചികിത്സിച്ച് ഭേദമാക്കിയത്. ഇതില്‍ വിദേശത്തുനിന്ന് വന്നവര്‍ 108 പേരും സമ്പര്‍ക്കത്തില്‍ കൂടി രോഗം പകര്‍ന്നവര്‍ 70 പേരും ആണ്.
കാസര്‍ഗോഡ് ജില്ലാശുപത്രിയില്‍ 43 പേരെയും ജനറല്‍ ആശുപത്രിയില്‍ 89 പേരെയും കാസര്‍ഗോഡ് മെഡിക്കല്‍ കോളേജില്‍ 24 പേരെയുമാണ് ചികിത്സച്ചത്. അതോടൊപ്പം പരിയാരം മെഡിക്കല്‍ കോളേജില്‍ 20 പേരെയും കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ 2 പേരെയും ചികില്‍സിച്ചിരുന്നു.
ഫെബ്രുവരി മൂന്നിനാണ് കേരളത്തില്‍ മൂന്നാമതായി കാസര്‍കോട് ജില്ലയില്‍ വുഹാനില്‍ നിന്നെത്തിയ വിദ്യാര്‍ഥിക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ജില്ലയിലെ ആശുപത്രികള്‍ കോവിഡ് ചികിത്സയ്ക്കും പ്രതിരോധത്തിനുമായി ശക്തിപ്പെടുത്തി. മാര്‍ച്ച് 12 മുതല്‍ സര്‍ക്കാര്‍ സര്‍ക്കാരിതര ആശുപത്രികളില്‍ കോവിഡ് ഹെല്‍പ്പ് ഡസ്‌ക്കുകള്‍ ആരംഭിച്ച് വിദേശത്തു നിന്നും വരുന്നവരുടെ വിവരശേഖരണം നടത്തി പ്രതിരോധ-അവബോധ മാര്‍ഗങ്ങള്‍ സ്വീകരിച്ചു. മാര്‍ച്ച് 15 മുതല്‍ ജില്ലാ അതിര്‍ത്തികളിലും റെയില്‍വേ സ്‌റ്റേഷനികളിലും ഹെല്‍പ് ഡെസ്‌കുകളും സ്‌ക്രീനിംഗ് ക്യാമ്പുകളും ആരംഭിച്ചു. ബ്രേക്ക് ചെയിന്‍ ദ ക്യാമ്പയിന്‍ ശക്തമായി നടപ്പിലാക്കി.
മാര്‍ച്ച് 17 മുതലാണ് ജില്ലയില്‍ കോവിഡ് കേസുകള്‍ ദിവസേന റിപ്പോര്‍ട്ട് ചെയ്തു തുടങ്ങിയത്. തുടര്‍ന്ന് ടെലി കൗണ്‍സിലിംഗ് 5 ഹെല്‍പ് ഡെസ്‌കുകള്‍ എന്നീ സംവിധാനങ്ങള്‍ ഒരുക്കി കോവിഡ് സെല്‍ വിപുലീകരിച്ചു. കാസര്‍ഗോഡ് ജനറല്‍ ആശുപത്രിയെ കോവിഡ് ആശുപത്രിയാക്കി. സര്‍ക്കാരിന്റെ നിര്‍ദ്ദേശ പ്രകാരം നാല് ദിവസത്തിനുള്ളില്‍ മെഡിക്കല്‍ കോളേജിന്റെ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക് അത്യാധുനിക സൗകര്യങ്ങളുള്ള 200 കിടക്കകളുള്ള കോവിഡ് ആശുപത്രിയായി സജ്ജീകരിച്ചു. മെഡിക്കല്‍ കോളേജിനായി 273 തസ്തികകള്‍ സൃഷ്ടിച്ച് നിയമനം നടത്തി വരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ടീം, കോട്ടയം മെഡിക്കല്‍ കോളേജ് ടീം, ആലപ്പുഴ മെഡിക്കല്‍ കോളേജ് ടീം എന്നിവരുടെ നേതൃത്വത്തില്‍ ചികിത്സാ സേവനങ്ങള്‍ ഉറപ്പുവരുത്തി.
താഴെത്തട്ടില്‍ പൊതുജനങ്ങള്‍ക്ക് ഭക്ഷണലഭ്യത ഉറപ്പു വരുത്തുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മുഖേന കമ്മ്യൂണിറ്റി കിച്ചന്‍ ആരംഭിക്കുകയും കൂടാതെ ആവശ്യമുള്ളവര്‍ക്ക് ഫുഡ് കിറ്റുകള്‍ നല്‍കുകയും ചെയ്തു. അതിഥി ദേശ തൊഴിലാളികളുടെ ക്ഷേമം ഉറപ്പുവരുത്താനും അവരിലേക്ക് രോഗ പകര്‍ച്ച ഇല്ലാതിരിക്കുന്നതിനും വിവിധ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചു.
കേരളത്തിനഭിമാനമായി മികച്ച ചികിത്സ നല്‍കി എല്ലാവരേയും രോഗമുക്തിയാക്കിയ ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍ ഉള്‍പ്പെടെ എല്ലാ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ നന്ദി അറിയിച്ചു.
കോവിഡിനെ തുരത്താന്‍ ഈ 'മന്ത്രം' നടപ്പിലാക്കുവെന്ന് രാഹുല്‍..; ഇല്ലെങ്കില്‍ പരാജയപ്പെടും
'പ്രശസ്തനായ മകന് കാണാൻ കഴിയാതപോയ അമ്മയുടെ മുഖം';കണ്ണുനനയിക്കും വൈറൽ കുറിപ്പ്
അല്ല, പള്ളികളിൽ നിന്ന് സർക്കാർ പണം സ്വീകരിച്ചോ? പ്രതികരണവുമായി ഗോകുൽ സുരേഷ് ഗോപി