നേരിയ സമ്പർക്കം പുലർത്തിയവർക്കും കൊ വിഡ്
കാഞ്ഞങ്ങാട്: അയൽസംസ്ഥാനങ്ങളില്‍ നിന്നും എത്തുന്നവരില്‍ കോവിഡ് സ്ഥിരീകരിച്ചതോടെ കാസര്‍ഗോട്ടെ ആരോഗ്യ പ്രവർത്തകർക്ക് വീണ്ടും വെല്ലുവിളി. മൂന്നാം ഘട്ടത്തില്‍ കൊവിഡ് സ്ഥിരീകരിച്ച 15 പേരില്‍ ഏഴു പേരും ഇതര സംസ്ഥാനങ്ങളില്‍ നിന്നും നാട്ടിലെത്തിയവരാണ്. ഇവരിൽ നാലുപേര്‍ക്ക് കോവിഡ് പകര്‍ന്നത് ഇതര സംസ്ഥാനങ്ങളില്‍ നിന്നും നാട്ടിലെത്തിയവരുടെ സമ്പര്‍ക്കം മൂലമാണ്.
കേരളമുള്‍പ്പടേയുള്ള സംസ്ഥാനങ്ങള്‍ക്ക് അശ്വാസം; കടമെടുപ്പ് പരിധി ഉയര്‍ത്തി കേന്ദ്ര സര്‍ക്കാര്‍
റിപ്പോര്‍ട്ട് ചെയ്ത 178 പോസിറ്റീവ് കേസുകളും ചികിത്സിച്ച് ഭേദമാക്കി ജില്ല കൊവിഡ് മുക്തമായതിന്റെ തൊട്ടടുത്ത ദിവസമാണ് ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരിലൂടെ വീണ്ടും രോഗം റിപ്പോര്‍ട്ട് ചെയ്തത്. മൂന്നാം ഘട്ടത്തില്‍ കൊവിഡ് സ്ഥിരീകരിച്ച 15 പേരില്‍ 2 പേര് ആരോഗ്യ പ്രവര്‍ത്തകരും ഒരാള്‍ കുവൈത്തില്‍ നിന്നും നാട്ടിലെത്തിയ വ്യക്തിയും മറ്റൊരാള്‍ മഞ്ചേരിയില്‍ നിന്നും വന്നയാളുമാണ്. മുംബൈയില്‍ നിന്നും ബംഗളൂരുവില്‍ നിന്നും നാട്ടിലെത്തിയ ഏഴ് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. മുംബൈയില്‍ നിന്നും ചരക്ക് ലോറിയില്‍ നാട്ടിലെത്തിയ വ്യക്തിയുടെ സമ്പര്‍ക്ക പട്ടികയിലുള്ളവരാണ് മറ്റ് നാല് പേര്. ഇതില്‍ രണ്ട് പേര് നേരിട്ട് സമ്പര്‍ക്കവും മറ്റ് രണ്ട് പേര് അനുബന്ധ സമ്പര്‍ക്കവുമാണ്.
ഇതര സംസ്ഥാനങ്ങളിലെ ഹോട്സ്പോട്ടുകളില്‍ നിന്നും നാട്ടിലെത്തുന്നവരുമായി നേരിയ സമ്പര്‍ക്കം പുലര്‍ത്തിയവര്‍ക്ക് പോലും രോഗം പടരുന്നത് ഗൌരവത്തോടെയാണ് ആരോഗ്യ വിഭാഗം കാണുന്നത്. ജില്ലയിലേക്ക് അനധികൃതമായി ആളുകളെത്തുന്നതും കൊവിഡ് പ്രതിരോധത്തെ താളം തെറ്റിക്കുമെന്ന ആശങ്കയുണ്ട്. ജില്ലയിൽ ശനിയാഴ്ച മാത്രം 61 പേരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇതോടെ ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 262 ആയി. 2398 പേരാണ് വീടുകളിൽ നിരീക്ഷണത്തിലുള്ളത്.
നീലേശ്വരം, കാസർകോട് നഗരസഭകളും പൈവളികെ, മംഗൽപാടി, കുമ്പള, കള്ളാർ പഞ്ചായത്തുകളുമാണ് നിലവിൽ ജില്ലയിലെ ഹോട് സ്പോട്ടുകൾ. കാസർഗോഡുമായി അതിർത്തി പങ്കിടുന്ന കർണാടകം കേരളത്തെക്കാൾ കൊ വിഡ് രോഗികളുടെ കാര്യത്തിൽ ഏറെ മുൻപന്തിയിലാണ്. ഈ സാഹചര്യത്തിൽ കേരളത്തിലേക്ക് ഇതര സംസ്ഥാനക്കാർ നുഴഞ്ഞു കയറുന്നതിനെതിരെ ജാഗ്രത ശക്തമാക്കിയിട്ടുണ്ട്.
ഇതിനിടെ കൊ വിഡ് വ്യാപനം ഒഴിവാക്കുന്നതിനായി ജില്ലയിലെ സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികളില്‍ അനാവശ്യ സന്ദര്‍ശനം ഒഴിവാക്കണമെന്നും രോഗികളെ കാണാനെത്തുന്നവരെ പാസിലൂടെ നിയന്ത്രിക്കുമെന്നും ജില്ലാ കളക്ടര്‍ ഡോ. ഡി. സജിത് ബാബു അറിയിച്ചു.
ആശുപത്രികളിലെത്തുന്ന എല്ലാ രോഗികളെയും സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചു പരിശോധിക്കുന്നതിനും ചികിത്സിക്കുന്നതിനും സാഹചര്യമുണ്ടാകും. ആവശ്യമായ സുരക്ഷാമാനദണ്ഡങ്ങളോടെ എല്ലാ സ്വകാര്യ ആശുപത്രികളുടെയും പ്രവര്‍ത്തനം അടിയന്തരമായി പുനരാരംഭിക്കണം. ജില്ലയിലെ മെഡിക്കല്‍ ലാബുകള്‍ക്ക് ഡിഎംഒയുടെ അനുമതിയുടെ അടിസ്ഥാനത്തില്‍ പിപിഇ ഉള്‍പ്പെടെയുള്ള മതിയായ സുരക്ഷാസംവിധാനങ്ങളോടെ പ്രവര്‍ത്തിക്കാമെന്നും കളക്ടര്‍ ഡോ.സജിത്ത് ബാബു അറിയിച്ചു.