ഒരു നിമിഷത്തെ അശ്രദ്ധ മൂലം ഒരുവര്‍ഷത്തിനിടെ പൊലിഞ്ഞത് നിരവധി കുഞ്ഞ് ജീവനുകള്‍
കാസര്‍കോട്: ഒരു നിമിഷത്തെ അശ്രദ്ധ മൂലം ജില്ലയിൽ ഒരുവര്‍ഷത്തിനിടെ പൊലിഞ്ഞത് നിരവധി കുഞ്ഞ് ജീവനുകളാണ്. ഒരു നിമിഷം ഒന്ന് ശ്രദ്ധിച്ചിരുന്നെങ്കിൽ ആ കുരുന്നുകൾ ഇന്നും നമ്മുക്കിടയിൽ ഉണ്ടാവുമായിരുന്നു. കഴിഞ്ഞ ദിവസം മൊഗ്രാലില്‍ സഹോദരങ്ങളായ രണ്ടുകുട്ടികളെ ട്രെയിന്‍ ഇടിച്ചുതെറിപ്പിക്കുകയും അതിൽ ഒരു കുരുന്നിന്റെ ജീവൻ തട്ടിയെടുക്കാൻ ഇടയായതിനുകാരണവും മറ്റൊന്നുമല്ല. രക്ഷിതാവിന്റെ അശ്രദ്ധ തന്നെയാണ്.
ഉമ്മ കുടിവെള്ളം എടുക്കാനായി പുറത്ത് പോയ സമയത്ത് മാതാവിനെ തേടി രണ്ടു പിഞ്ചുമക്കൾ റെയില്‍പാളത്തിലേക്ക് കയറിയതായിരുന്നു.പക്ഷേ മരണം ചീറിപാഞ്ഞ് വരുന്നത് അവർ അറിഞ്ഞില്ല. മറ്റൊരു സംഭവമാണ് മെയ് 7 ന് അഡ്യനടുക്കയില്‍ നടന്നത്. ഒരു കുടുംബത്തിലെ മൂന്നുപെണ്‍കുട്ടികള്‍ മുങ്ങിമരിച്ചത്. കുളത്തിനടുത്തുള്ള മാവില്‍ നിന്ന് മാങ്ങ പറിക്കുമ്പോഴാണ് കുട്ടികള്‍ വെള്ളത്തിൽ വീണ് മുങ്ങി മരിക്കുന്നത് .
വീട്ടുപറമ്പിനോട് ചേര്‍ന്നുള്ള കുളത്തിലാണ് അപകടം നടന്നത്. അതുപോലെ തന്നെ ബദിയടുക്ക പിലാങ്കട്ടയില്‍ ഒരുവര്‍ഷം മുമ്പ് രണ്ടുകുട്ടികൾ കളിച്ച് കൊണ്ടിരിക്കുമ്പോൾ കിണറ്റില്‍ വീണ് മരിച്ചതും ശ്രദ്ധക്കുറവാണ്. ആള്‍മറയുള്ള കിണറിനരികില്‍ കൂട്ടിയിട്ടിരുന്ന കോണ്‍ക്രീറ്റ് ജില്ലിയില്‍ കയറിനിന്ന കുട്ടികള്‍ കിണറ്റില്‍ വീഴുകയായിരുന്നു. കഴിഞ്ഞ ജനുവരിയിൽ മഞ്ചേശ്വരം ഉദ്യാവര്‍ മാടയില്‍ കുളിക്കാനിറങ്ങിയ മൂന്നുകുട്ടികള്‍ മുങ്ങിമരിച്ചതും.
പാണത്തൂരില്‍ ഫാത്തിമ സനയെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തിതും നാടിന് ഇപ്പോഴും നൊമ്പരപ്പെടുത്തുന്ന ഓര്‍മയാണ്. നാട്ടുകാരും പോലീസും ഫയര്‍ഫോഴ്‌സും ദിവസങ്ങളോളം നടത്തിയ തിരച്ചിലിന് ശേഷമാണ് സനയുടെ മൃതദേഹം പുഴയില്‍ കണ്ടെത്തിയത്. സനയുടെ മരണത്തിൽ ഇപ്പോഴും പല സംശയങ്ങളും നിലനിൽക്കുന്നുണ്ട്.അതിന് പിന്നാലെയാണ് കാഞ്ഞങ്ങാട് കുശാല്‍നഗറിൽ താമസിക്കുന്ന പെണ്‍കുട്ടി വീടിനടുത്തുള്ള വെള്ളക്കെട്ടില്‍ വീണ് മരിച്ച സംഭവം. രക്ഷിതാക്കളുടെ ഒരു നിമിഷത്തെ ശ്രദ്ധക്കുറവാണ് ഈ മരണങ്ങളെല്ലാം ഉണ്ടായത്. രക്ഷിതാക്കളുടെ അലംഭാവം മൂലം കുട്ടികളെ മറന്നുപോകുന്ന സംഭവങ്ങളും കുറവല്ല.