സ്വന്തം പറമ്പിലെ തേങ്ങ പറിക്കുന്നതിന് ഊരുവിലക്ക്
കാഞ്ഞങ്ങാട്: നീലേശ്വരം പാലായിയിലെ എം.കെ രാധാമണിക്കാണ് സ്വന്തം പറമ്പിൽ നിന്ന് തേങ്ങ പറിക്കുന്നതിന് ഊരുവിലക്ക്. രാധാമണിയുടെ പറമ്പിലെ തേങ്ങ പറിക്കുന്നത് തടഞ്ഞ പ്രശ്‌നം ചര്‍ച്ച നടത്തി പരിഹരിക്കാനൊരുങ്ങുകയാണ് പൊലീസ്. സി.പി.എം പ്രാദേശിക നേതാക്കളാണ് ഊരുവിലക്ക് ഏര്‍പ്പെടുത്തിയത്.
നീലേശ്വരം പാലായിയിലെ ഷട്ടര്‍ കം ബ്രിഡ്ജിന്റെ അപ്രോച്ച് റോഡിന് വീതികൂട്ടാന്‍, കോടതിവിലക്ക് വകവെക്കാതെ രാധ തന്റെ പറമ്പിലെ തെങ്ങും കവുങ്ങും മറ്റും മുറിച്ചുമാറ്റിയതാണ് പ്രശനങ്ങൾക്ക് കാരണം. രാധയുടെ പറമ്പിൽനിന്നും ആരും തേങ്ങ ഇടാൻ തയ്യാറാവുന്നില്ല ഇതേ തുടർന്ന് രാധ തന്റെ മകളുടെ വീടിനടുത്തുള്ള തെങ്ങ് കയറ്റത്തൊഴിലാളിയെ കൊണ്ട് വന്നു.
ഇവർ മൂന്ന് തെങ്ങുകളില്‍ നിന്ന് തേങ്ങ പറിച്ചു കഴിഞ്ഞപ്പോഴാണ് ഇതറിഞ്ഞ് ഒരു സംഘം സ്ഥലത്തെത്തിയത്. മറ്റ് തെങ്ങുകളിൽ നിന്നും തേങ്ങ പറിക്കുന്നത് ഇവർ സമ്മതിച്ചില്ല . തുടർന്ന് നീലേശ്വരം പൊലീസ് സ്റ്റേഷനില്‍ ചെന്ന് രാധയും മകളും വിവരം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ എസ്.ഐ. എം.വി ശ്രീദാസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും സ്ഥലത്തെത്തി ചർച്ച നടത്തി പക്ഷേ ചർച്ച ഫലം കണ്ടില്ല. രണ്ട് ദിവസത്തിനകം പ്രശ്‌നം ചര്‍ച്ച ചെയ്ത് പരിഹരിക്കാമെന്ന് പൊലീസ് രാധയ്ക്ക് ഉറപ്പ് നല്‍കി.