സിദ്ദിഖ് വധം : പ്രതികളെ സംഭവസ്ഥലത്ത് കൊണ്ട് വന്ന് തെളിവെടുപ്പ് പൂർത്തിയാക്കി
മഞ്ചേശ്വരം: സിപിഎം പ്രവര്‍ത്തകനായ പ്രതാപ് നഗര്‍ സൊങ്കാലിലെ സിദ്ദിഖ്(25)നെ കൊലപ്പെടുത്തിയ രണ്ട് പ്രതികളെ സംഭവസ്ഥലത്ത് കൊണ്ട് പോയി തെളിവെടുപ്പ് പൂർത്തിയാക്കി. പ്രത്യേക സംഘത്തെ രൂപീകരിച്ച് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് പ്രതികളായ ഉപ്പള പ്രതാപ് നഗറിലെ അശ്വത്, കാർത്തിക് എന്നിവർ പോലീസ് സ്റ്റേഷനിൽ നേരിട്ട് ഹാജരായത്. കസ്റ്റഡിയിലെടുത്ത മുഖ്യപ്രതികളെ ഉടൻ തന്നെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് പൂർത്തിയാക്കി.
മദ്യവിൽപനയുമായുണ്ടായ വാക്കുതർക്കമാണ് കൊലയ്ക്ക് പിന്നിലെന്ന് പ്രാഥമിക നിഗമനം. സിദ്ദിഖ് തന്റെ സുഹൃത്തുക്കളുടെ കൂടെ സൊങ്കാലിലെ ഒരു ഇരിപ്പിടത്തിൽ ഇരുന്നു സംസാരിക്കുന്നതിനിടെയായിരുന്നു അശ്വത്തും സംഘവും ഇവിടെ എത്തിയത്. എത്തിയ ഉടനെ അശ്വത്ത് പരാതിയെല്ലാം കൊടുത്തുകഴിഞ്ഞോ എന്ന് ചോദിച്ച് അടുത്തുവരികയായിരുന്നു. സുഹൃത്തുക്കൾക്ക് അശ്വത്തിന്റെ കയ്യിൽ കത്തിയുണ്ടെന്ന് മനസ്സിലാവുകയും സുഹൃത്തുക്കൾ സിദ്ദിഖിന് മുന്നറിയിപ്പ് നൽകും മുമ്പെ സിദ്ദിഖിന്റെ വയറ്റിലേക്ക് അശ്വത്ത് കത്തികുത്തി കയറ്റുകയായിരുന്നു. വയർ കത്തി കുടൽ മാല പുറത്ത് വന്നിരുന്നു.
കൊലനടന്ന സ്ഥലത്തിനു സമീപം ഒരു വീട്ടിൽ സി.സി.ടി.വി ക്യാമറയുണ്ട് ഇത് പരിശോധിക്കാനുള്ള നടപടിയും പൂർത്തിയായി വരികയാണ്. നാളെ ഉച്ചയോടെ പ്രതികളെ കോടതിയിൽ ഹാജരാക്കും. കൊലയാളി സംഘത്തിൽ കൂടുതൽ പേർ ഉണ്ടോയെന്ന് പോലീസ് പരിശോധിച്ച് വരികയാണ്. സംഭസ്ഥലത്തുനിന്നും കൊലയ്ക്ക് ഉപയോഗിച്ച കത്തി കണ്ടെത്തിയിട്ടുണ്ട്. ഇന്നലെ രാത്രിയാണ് ബൈക്കിലെത്തിയ പ്രതികൾ സിദ്ദിഖിനെ കുത്തിയത്. കുത്തിയ ഉടൻ തന്നെ പ്രതികൾ സഞ്ചരിച്ച ബൈക്ക് സംഭവസ്ഥലത്ത് ഉപേക്ഷിച്ച് രക്ഷപെടുകയായിരുന്നു.
സിദ്ദിഖിന്റെ നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാർ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അവിടെ നിന്നും രാത്രിതന്നെ മൃതദേഹം കാസറഗോഡ് ആശുപത്രിയിലേക്ക് എത്തിക്കുകയായിരുന്നു ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയതിന് ശേഷം പോസ്റ്റുമാട്ടത്തിനായി മൃതദേഹം പരിയാരം മെഡിക്കൽ കോളേജിലേക്ക് കൊണ്ട് പോവുകയായിരുന്നു. പോസ്റ്റുമാട്ടം നടപടികൾ പൂർത്തിയാക്കിയതിന് ശേഷം വിലാപയാത്രയായാണ് മൃതദേഹം വീട്ടിലേക്ക് കൊണ്ട് വന്നത്. വിവിധ സ്ഥലങ്ങളിൽ പൊതുദർശനത്തിന് വെച്ച ശേഷം മൃതദേഹം സൊങ്കാൽ ജുമാ മസ്‌ജിദിൽ ഖബറടക്കി.