കാസർകോട് 105 പവന്റെ കവർച്ച: വിരലടയാള വിദഗ്ധർ സ്ഥലത്തെത്തി, 3 യുവാക്കൾ സംശയത്തിന്റെ നിഴലിൽ!
കാഞ്ഞങ്ങാട്: കുശാല്‍ നഗര്‍, നിത്യാനന്ദ പോളിടെക്‌നിക്കിനു സമീപത്തു കമ്പിപ്പാര ഉപയോഗിച്ച് വീടുകുത്തിത്തുറന്ന് 105.5 പവന്‍ സ്വര്‍ണ്ണാഭരണങ്ങളും 35000 രൂപയും കവര്‍ന്ന സംഭവത്തിൽ പ്രദേശത്തെ താമസക്കാരായ ക്രിമിനൽ പശ്ചാത്തലമുള്ള 3 യുവാക്കളെ പോലീസ് സംശയിക്കുന്നു. ആലി മുഹമ്മദിന്റെ മകൻ കുവൈത്ത് ഹോട്ടൽ വ്യാപാരിയായ എം.പി സലീമിന്റെ വീട്ടിലാണ് മോഷണം നടന്നത്.
സലീമും ഭാര്യയും മാതാവുമാണ് ഈ വീട്ടിൽ താമസിക്കുന്നത്. രണ്ട് ദിവസം മുമ്പ് സലീമിന്റെ മാതാവ് നഫീസത്ത് തൈക്കടപ്പുറത്തുള്ള സഹോദരിയുടെ മകളുടെ വീട്ടിലേക്ക് പോയിരുന്നു. ശനിയാഴ്‌ച രാത്രിയില്‍ സലീമിന്റെ ഭാര്യ സുൽഫാന സ്വന്തം വീട്ടിലേയ്‌ക്കും പോയി. ശനിയാഴ്ച്ച രാത്രി 11 മണിവരെ സലീം വീട്ടിൽ തനിച്ചായിരുന്നു. അത് കഴിഞ്ഞ് സലീം വീട് പൂട്ടി ഭാര്യ വീട്ടിലേക്കും പോയി. ഞായറാഴ്ച്ച വൈകുന്നേരം നാലു മണിയോടെ തിരിച്ചെത്തിയപ്പോഴാണ് കവര്‍ച്ച നടന്ന വിവരം അറിഞ്ഞത്.

മുന്‍വശത്തെ വാതില്‍ തുറക്കാന്‍ ശ്രമിച്ചുവെങ്കിലും നടന്നില്ല. സംശയം തോന്നി അടുക്കള ഭാഗത്ത് എത്തിയപ്പോഴാണ് വാതില്‍ തകര്‍ത്ത നിലയില്‍ കാണപ്പെട്ടത്. അകത്തു കയറി നോക്കിയപ്പോള്‍ ആഭരണങ്ങളും പണവും സൂക്ഷിച്ച ലോക്കര്‍ തകര്‍ത്ത നിലയില്‍ കാണപ്പെട്ടു. ഉടന്‍ തന്നെ പോലീസില്‍ അറിയിക്കുകയായിരുന്നു.

പോലീസ് നായയും വിരലടയാള വിദഗ്‌ദ്ധരും ഇന്ന് സ്ഥലത്തെത്തി പരിശോധന നടത്തി. ഗള്‍ഫുകാരനായ എം പി സലീമിന്റെ വീട്ടിലാണ് കവര്‍ച്ച. സംഭവത്തില്‍ സലീമിന്റെ മാതാവ് നഫീസത്തിന്റെ പരാതിപ്രകാരമാണ് കേസെടുത്തത്. കവർച്ച നടന്ന പോളി-ഇട്ടമ്മൽ റോഡിൽ പുലർച്ചെ മൂന്ന് മണിയോടെ ഒരു ഇരുചക്രവാഹനത്തിൽ മൂന്ന് യുവാക്കൾ കടന്നുപോകുന്നത് പ്രദേശത്തെ ഒരു വീടിന്റെ സി.സി.ടി.വി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. വീടിന്റെ അടുക്കളഭാഗത്ത് പാന്മസാലയുടെ ഒഴിഞ്ഞ പാക്കറ്റുകൾ കണ്ടെത്തിയിട്ടുണ്ട്.കുടുംബത്തിന്റെ ഓരോ കാര്യവും കൃത്യമായി അറിയുന്നവരാണ് കവർച്ചയ്ക്ക് പിന്നിലെന്ന് പോലീസ് വ്യക്തമാക്കി












Click it and Unblock the Notifications