കാസർകോട് നാട് വിറപ്പിച്ച് ഒരു കള്ളൻ; ലക്ഷ്യം സ്ത്രീകൾ... രണ്ടാഴ്ചക്കിടെ രണ്ട് മോഷണം!!
കാസറഗോഡ്: ബദിയടുക്ക വിദ്യാനഗർ പോലീസ് സ്റ്റേഷൻ പരിധിയിലാണ് രണ്ടാഴ്ച്ചയിക്കിടയിൽ രണ്ട് കവർച്ച നടന്നത്. സ്‌ത്രീകളെ മാത്രം ലക്ഷ്യം വെച്ചാണ് കവർച്ച നടക്കുന്നത്. ജൂൺ 30 ന് ചെർക്കള എതിർത്തോട് കുണ്ടോളം മൂല ബദർനഗറിലെ മുഹമ്മദ് കുഞ്ഞിയുടെ ഭാര്യ സുഹ്‌റ(40)യെ ബൈക്കിൽ ഹെൽമെറ്റ് ധരിച്ചെത്തിയ സംഘം ആക്രമിച്ച് സ്വർണം കവർന്നിരുന്നു.
ഇതിന് തൊട്ട് പിന്നാലെയാണ് നെല്ലിക്കട്ട ചൂരിപ്പള്ളയിൽ ജനാല തകർത്ത് അകത്ത് കടന്ന മോഷ്ട്ടാവ് വീട്ടമ്മയുടെയും മരുമകളുടെയും കണ്ണിൽ മുളക്‌പൊടി വിതറി കവർച്ച നടത്തിയത്. അടുക്കള ജനാല തകർത്ത് അകത്ത് കടന്ന കള്ളൻ പാന്റും ജാക്കറ്റുമാണ് ധരിച്ചിരുന്നത്. ഇയാൾ അടുക്കളയിൽ നിന്ന് മുളക്‌പൊടി എടുത്ത് വീട്ടമ്മ ആമിനയുടെ കണ്ണിൽ എറിയുകയായിരുന്നു. ആമിനയുടെ ബഹളം കേട്ടാണ് മരുമകൾ മറിയംബീ അരികിലെത്തിയപ്പോൾ ഇവരെയും ആക്രമിക്കുകയായിരുന്നു.
ഇരുവരോടും കൈയ്യിലുള്ള സ്വർണം നൽകാൻ ആവശ്യപ്പെട്ടെങ്കിലും ഇവർ തയ്യാറായില്ല ഇതേ തുടർന്ന് മോഷ്ട്ടാവ് കുഞ്ഞിന്റെ കഴുത്തിൽ കത്തി വെച്ച് ഭീഷണി പെടുത്തുകയായിരുന്നു. തുടർന്ന് ഇരുവരും കയ്യിലുണ്ടായിരുന്ന വളയും മാലയും കമ്മലും ഊരിക്കൊടുക്കുകയായിരുന്നു. പുലർച്ചെ ആയിരുന്നു സംഭവം മാത്രമല്ല കനത്ത മഴയായത് കൊണ്ട് ഇവർ ബഹളം വെച്ചെങ്കിലും ആരും കേട്ടില്ല.
ആമിനയും മറിയംബീയും കുട്ടിയും മാത്രമാണ് വീട്ടിൽ ഉള്ളത് മറിയംബീയുടെ ഭർത്താവ് ഗൾഫിലാണ് ഒരുപക്ഷെ ഈ വിവരങ്ങളൊക്കെ അറിയുന്ന ആരെങ്കിലും തന്നെയായിരിക്കും കവർച്ചയ്ക്ക് പിന്നിലെന്ന് പോലീസ് പറഞ്ഞു. കവർച്ച നടത്തിയ ആളെ കണ്ടാൽ അറിയാമെന്ന് ആമിനയും മറിയംബീയും പോലീസിനോട് പറഞ്ഞു. രണ്ട് സ്ഥലങ്ങളിലും ഒരേ കള്ളാനാണ് കവർച്ച നടത്തിയതെന്നാണ് പോലീസ് നിഗമനം. മഴക്കാലങ്ങളിൽ ഒറ്റപെട്ട സ്ഥലങ്ങളിൽ സ്ത്രീകൾ മാത്രം താമസിക്കുന്ന വീടുകളിൽ ഇത്തരം സംഭവം പതിവാണ്.