തണല്‍ മരങ്ങൾ പലതും അപകടഭീഷണി ഉയര്‍ത്തുന്നു... എപ്പോൾ വേണമെങ്കിലും വീഴാവുന്ന അവസ്ഥയിൽ മരങ്ങൾ...
കാസര്‍കോട്: താലൂക്ക് ഓഫീസ് വളപ്പിലെ തണല്‍ മരം, പഴയ ബസ് സ്റ്റാന്റ് പരിസരത്തുള്ള തണല്‍മരം എന്നിവ ഏത് നിമിഷവും കടപുഴകി വീഴാവുന്ന രീതിയാലാണ്. ദിവസേന നൂറുകണക്കിന് കാൽനടയാത്രക്കാരും വാഹങ്ങളുമാണ് ഈ വഴി കടന്ന് പോകുന്നത്. താലൂക്ക് ഓഫീസിന് മുന്‍വശത്തെ ആല്മരത്തിന് ഏകദേശം 50 വര്‍ഷത്തെ പഴക്കമുണ്ട്.
ഇതിന് സമീപമാണ് ഓട്ടോ - ടാക്സികളുടെ സ്റ്റാന്റും മാത്രമല്ല വില്ലേജ് ഓഫീസ്, സബ് ജയില്‍, നാര്‍കോട്ടിക് സെല്‍ ഓഫീസ്, സബ്ട്രഷറി, രജിസ്ട്രാര്‍ ഓഫീസ് എന്നിവ ഇവിടെയാണ് പ്രവര്‍ത്തിക്കുന്നതും. ഇത്തരം മരങ്ങളുടെ ശിഖിരങ്ങള്‍ വളര്‍ന്ന് വാഹനങ്ങള്‍ക്ക് തടസമാവുന്നതിന് പുറമേ വൈദ്യുതികമ്പികളില്‍ തട്ടി വൈദ്യുതി വിതരണം മുടങ്ങുന്നതും പതിവാണ്. കഴിഞ്ഞ വർഷത്തിലെ മഴയ്ക്കാണ് ഇവിടെയുണ്ടായിരുന്ന മറ്റൊരു ആൽമരം പൊളിഞ്ഞ് വീണത്. പക്ഷേ അത് പുലർച്ചെ ആയതുകൊണ്ട് അപകടം ഒന്നും സംഭവിച്ചില്ല.
കാസറഗോഡ് പഴയ ബസ്റ്റാന്റിലും വലിയൊരു തണൽ മരണം ഏതുനിമിഷവും പൊട്ടി വീഴാം എന്ന നിലയിലാണ്. വിവിധ പ്രദേശങ്ങളിലേക്കുള്ള ബസ്സുകൾക്കായി യാത്രക്കാർ മഴക്കാലത്തും വേനൽക്കാലത്തും നിൽക്കുന്നത് ഈ മരത്തിന്റെ ചോട്ടിലാണ്. മാത്രമല്ല ഈ മരത്തിനോട് തൊട്ട് തന്നെ വിരവധി വലുതും ചെറുതുമായ കടകൾ പ്രവർത്തിക്കുന്നുണ്ട്. പകൽ സമയങ്ങളിലാണ് ഇത്തരത്തിൽ മരം പൊട്ടി വീഴുന്നതെങ്കിൽ വലിയൊരു അപകടം തന്നെ സംഭവിക്കും.
ശിഖിരങ്ങള്‍ മുറിച്ച് മാറ്റിയാല്‍ തന്നെ ഇപ്പോഴുള്ള അപകട സാധ്യത കുറയ്ക്കാനാവും. ഇതിന് പുറമേ ഹൈവേകളിലുമുള്ള തണല്‍ മരങ്ങളും വാഹനയാത്രക്ക് ഭീഷണിയാവുന്നുണ്ട്. കറന്തക്കാട് മുതല്‍ തലപ്പാടിവരേയും പുതിയ ബസ്സ്റ്റാന്റ് മുതല്‍ ആറങ്ങാടി വരെയുള്ള ദേശീയ പാതയിലുള്ള വലിയ മരങ്ങളും അപകട സാധ്യത വര്‍ധിപ്പിക്കുന്നു.
പല മരങ്ങളുടെയും ശിഖരങ്ങള്‍ റോഡിലേക്കാണ് തളളി നില്‍ക്കുന്നത്. ഇത് മുറിച്ച് നീക്കേണ്ടത് പൊതുമരാമത്ത് റോഡ്സ് വിഭാഗമാണ്. മഴക്കാലം തുടങ്ങുന്നതിന് മുമ്പ് ഇത്തരം മരങ്ങളുടെ ശിഖിരങ്ങള്‍ മുറിച്ച് മാറ്റുന്നത് പതിവാണ് എന്നാൽ ഇപ്രാവശ്യം അധികൃതര്‍ മുറിച്ച് നീക്കിയിട്ടില്ല.