‘ആരാണ് പിണങ്ങിയത്? എന്ത് പിണക്കം, നേരിട്ട ബുദ്ധിമുട്ടാണ് പറഞ്ഞത്'; മുഖ്യമന്ത്രി
കാസര്‍കോഡ് നടന്ന പരിപാടിക്കിടെ താൻ പിണങ്ങിപ്പോയതെന്നത് മാധ്യമസൃഷ്ടി മാത്രമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വേദിയിൽ വെച്ച് തനിക്ക് ഉണ്ടായ ബുദ്ധിമുട്ട് പറയുക മാത്രമാണ് താൻ ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. കാസർഗോഡ് തന്നെ നടന്ന മറ്റൊരു പരിപാടിക്കിടെയായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം.
'ഇത് ഇന്നത്തെ തന്റെ രണ്ടാമത്തെ പരിപാടിയാണ്. ആദ്യത്തെ പരിപാടി ഒരു സഹകരണബാങ്കിന്റെ ഉദ്ഘാടനമായിരുന്നു. സഹകരണമേഖലയില്‍ സംസ്ഥാനം നേരിടുന്ന പ്രശ്‌നവും ആ മേഖലയെ അപകടപ്പെടുത്താനുള്ള നീക്കങ്ങളുമാണ് ഞാന്‍ അവിടെ സംസാരിച്ചത്. ഞാൻ പറഞ്ഞ് അവസാനിപ്പിക്കുന്നതിനിടെ അനൗണ്‍സ്‌മെന്റ് ഉണ്ടായി. എന്റെ വാചകം തീരണ്ടേ, എന്നിട്ടല്ലേ അനൗൺസ്മെന്റ് നടത്താൻ പാടുള്ളൂ. അപ്പോള്‍ അയാള്‍ അത് കേക്കുന്നില്ല. പിന്നേയും ആവേശത്തോടെ ഇത് പറയുകയാണ്. ഞാന്‍ ചോദിച്ചു നിങ്ങള്‍ക്ക് ചെവിട് കേള്‍ക്കുന്നില്ലേയെന്ന്. അത് പറഞ്ഞ് ഞാന്‍ അവിടെ നിന്ന് ഇറങ്ങി ഇങ്ങ് പോന്നു.

ആ സമയത്ത് ചാനല്‍ കൊടുത്തത് മുഖ്യമന്ത്രി ഇറങ്ങിപ്പോയി എന്നാണ്. ആ കൊടുത്തയാള്‍ ഇവിടെയുണ്ടോയെന്നറിയില്ല. എന്താണ് അതെല്ലാം കൊണ്ട് അവര്‍ക്ക് കിട്ടുന്നത്. അവിടെ എനിക്ക് എന്ത് പിണക്കമാണ് ഉളളത. ഒരാള്‍ ശരിയല്ലാത്ത കാര്യം ചെയ്യുമ്പോള്‍ അത് പറയേണ്ടത് എന്റെ ബാധ്യതയാണ്. അത് പറഞ്ഞു. നിങ്ങള്‍ അങ്ങനെ പറഞ്ഞതു കൊണ്ട് ഞാന്‍ അത് നാളെ പറയാതിരിക്കുമോ?, നിങ്ങളുടെ ഉദ്ദേശ്യം വല്ലാത്തൊരു ചിത്രമുണ്ടാക്കാന്‍ പറ്റുമോയെന്നാണ്. പക്ഷെ അതുകൊണ്ടൊന്നും ആ ചിത്രം ജനങ്ങളിലുണ്ടാകില്ലെന്ന് മനസിലാക്കണം'- പിണറായി പറഞ്ഞു.
ഇന്ന് രാവിലെ ബേഡഡുക്കയിൽ സഹകരണ ബാങ്ക് കെട്ടിടം ഉദ്ഘാടനം ചെയ്യുന്നതിനിടെ അനൗൺസ്മെന്റ് നടത്തിയതായിരുന്നു മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്. 'ഞാൻ സംസാരിച്ച് കഴിഞ്ഞില്ല, ചെവി കേട്ടുകൂടെന്നാണ് തോന്നുന്നത്. ഇതൊന്നും മര്യാദയല്ല', എന്ന് മൈക്കിലൂടെ പറഞ്ഞ മുഖ്യമന്ത്രി വേദി വിട്ട് പുറത്തേക്ക് പോവുകയായിരുന്നു.
സർക്കാർ മേഖലയെ തകർക്കാൻ ചിലർ ശ്രമിക്കുന്നു-മുഖ്യമന്ത്രി
സഹകരണ മേഖലയിലെ ഓരോ ചില്ലിക്കാശും സുരക്ഷിതമായിരിക്കുമെന്ന് സംസ്ഥാന സർക്കാർ ഉറപ്പ് നൽകുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സഹകരണ മേഖലയെ തകർക്കാൻ ദുഷ്‌ടലാക്കോടെ ചിലർ രംഗത്ത് വരികയാണ്. എല്ലാ നല്ല കാര്യങ്ങളിൽ നിന്നും മാറി നടക്കുന്ന ചിലരുണ്ടാവും. അവരുടെ പ്രചാരണത്തിൻ്റെ ഭാഗമായി സഹകരണ മേഖലയിൽ ആകെ കുഴപ്പമാണെന്ന് പറയാൻ കഴിയുമോ? വാണിജ്യ ബാങ്കുകളിലും ഇത്തരം സംഭവങ്ങൾ ഉണ്ടാവാറുണ്ട്. അതോടെ വാണിജ്യ ബാങ്കുകളിലാകെ കുഴപ്പമാണെന്ന് പറയാനാവുമോയെന്നും മുഖ്യമന്ത്രി ചോദിച്ചു. കേരളത്തെ തകർക്കണം എന്ന് ചിന്തിക്കുന്നവർ കേളത്തിന്‍റെ വളർച്ചയുടെ ഭാഗമായ സഹകരണ മേഖലയെ ലക്ഷ്യമിടുകയാണ്. അന്വേഷണമെന്ന് പറഞ്ഞ് പുകമറ സൃഷ്ടിക്കുന്നു. ചിലയിടങ്ങളിൽ പാതിര വരെ കുത്തിയിരുന്ന് പരിശോധന നടത്തുന്നു. സഹകരണ മേഖലയിൽ അവതിപ്പും സംശയവുമുണ്ടാക്കാനാണ് ശ്രമം. സഹകരണമേഖലയുടെ വിശ്വാസ്യത തകർക്കാൻ നേരത്തെയുണ്ടായ നീക്കങ്ങളുടെ ഭാഗമാണിത്.












Click it and Unblock the Notifications