കാസർഗോഡെ ടാറ്റയുടെ കൊവിഡ് ആശുപത്രി ബുധനാഴ്ച പ്രവർത്തിക്കും; എല്ലാം ഒരുങ്ങിയതായി ആരോഗ്യമന്ത്രി
കാസർഗോഡ്; ടാറ്റാ ഗ്രൂപ്പ് നിർമ്മിച്ച് നൽകിയ കൊവിഡ് ആശുപത്രി 28 ന് പ്രവർത്തനം ആരംഭിക്കുമെന്ന് മന്ത്രി കെകെ ശൈലജ. ഒന്നാം ഘട്ടത്തിൽ മെഡിക്കല്‍, പാരാമെഡിക്കല്‍, അഡ്മിനിസ്‌ട്രേറ്റീവ് വിഭാഗത്തിലായി 191 പുതിയ തസ്തികകള്‍ അടുത്തിടെ സൃഷ്ടിച്ചിരുന്നു.നിയമനങ്ങൾ നടന്നു വരികയാണെന്നും മന്ത്രി വ്യക്തമാക്കി.
കൊവിഡ് ആശുപത്രിയായാണ് പ്രവർത്തനം തുടങ്ങുകയെങ്കിലും പിന്നീട് സാധാരണ ആശുപത്രിയായി പ്രവർത്തിക്കാനാകുമെന്നും മന്ത്രി പറഞ്ഞു. അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ആശുപത്രി തെക്കില്‍ വില്ലേജിലാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.
128 യൂണിറ്റുകളിലായി (കണ്ടെയ്‌നറുകള്‍) 551 കിടക്കകളാണ് ആശുപത്രിയിലുള്ളത്. ഒരു യൂണിറ്റിന് 40 അടി നീളവും 10 അടി വീതിയുമുണ്ട്. 81000 സ്‌ക്വയര്‍ ഫീറ്റിലാണ് ആശുപത്രി നിര്‍മ്മിച്ചിട്ടുള്ളത്. തെക്കില്‍ വില്ലേജില്‍ അഞ്ച് ഏക്കര്‍ സ്ഥലത്ത് റോഡ്, റിസപ്ഷ്ന്‍ സംവിധാനം,ക്യാന്റീന്‍, ഡോക്ടര്‍മാര്‍ക്കും നേഴ്‌സുമാര്‍ക്കും പ്രത്യേകം മുറികള്‍ തുടങ്ങി എല്ലാവിധ സംവിധാനങ്ങളോടും കൂടിയാണ് ആശുപത്രി .
ഏപ്രില്‍ 28, 29 തിയ്യതികളിലാണ് ആശുപത്രി നിര്‍മ്മാണം ആരംഭിച്ചത്. ആഗസ്റ്റ് അവസാനത്തോടെ പൂര്‍ത്തീകരിച്ചു. തൊഴിലാളികളിലേറെയും ഇതര സംസ്ഥാനക്കാരാണ്. പ്രതികൂലമായ കാലാവസ്ഥയും കോവിഡ് രൂക്ഷമായ സാഹചര്യങ്ങളില്‍ തൊഴിലാളികള്‍ തിരികെ മടങ്ങിയതുമെല്ലാം വലിയ പ്രതിസന്ധിയായിരുന്നു. എന്നിരുന്നാലും നിര്‍മ്മാണ പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കാന്‍ സാധിച്ചു.തുടക്കത്തില്‍ കോവിഡ് ആശുപത്രിയായാണ് പ്രവർത്തനമാരംഭിക്കുക. അതിന് ശേഷം ഇത് എങ്ങനെ ഉപയോഗിക്കണമെന്ന് തിരുമാനിക്കേണ്ടത് സംസ്ഥാന സര്‍ക്കാരാണെന്ന് ടാറ്റാ ഗ്രൂപ്പ് പ്രൊജക്ട് അഡ്മിനിസ്‌ട്രേറ്റര്‍ ആന്റണി പ്രതികരിച്ചിരുന്നു.