കാസര്‍കോഡ് അപകടത്തില്‍ മരിച്ചത് ഗൃഹപ്രവേശനം കഴിഞ്ഞ് മടങ്ങിയവര്‍: ഒരേ കുടുംബത്തിലെ അഞ്ച് പേര്‍!!
ഉപ്പള: ഉപ്പള നയബസാർ ദേശീയ പാതയില്‍ ചരക്ക് ലോറി ട്രാവലർ ജീപ്പിലിടിച്ച് അഞ്ച് പേർ മരിച്ച സംഭവം നാടിനെ നടുക്കി. 13 പേരാണ് ജീപ്പില്‍ ഉണ്ടായിരുന്നത്. ഇതില്‍ അഞ്ച് പേര്‍ തല്‍ക്ഷണം മരിച്ചു. മരിച്ചവർ അഞ്ച് പേരും ഒരു കുടുംബത്തിലെ ആൾക്കാരാണെന്നാണ് വിവരം. രാവിലെ നടന്ന അപകടത്തിൽ ഉള്ളാള്‍ സ്വദേശികളായ മൂന്ന് സ്ത്രീകളും രണ്ട് പുരുഷന്‍മാരുമാണ് മരിച്ചത്. മംഗളൂരു കെ.സി റോഡ് അജ്ജിനടുക്കയിലെ ബീഫാത്തിമ(65), നസീമ(38), മുഷ്താഖ്(41), ഇംത്യാസ്(40), ഭാര്യ മഞ്ചേശ്വരം തൂനിനാട് സ്വദേശിനി അസ്മ(30), എന്നിവരാണ് മരിച്ചത്. ബീഫാത്തിമയുടെ പാലക്കാട്ടുള്ള മകളുടെ പുതിയ വീടിന്റെ ഗൃഹപ്രവേശന ചടങ്ങ് കഴിഞ്ഞുള്ള യാത്രയിലാണ് അപകടം സംഭവിച്ചത്.
മംഗലാപുരം ഭാഗത്ത് നിന്നും കാസര്‍കോട് ഭാഗത്തേക്ക് പോകുകയായിരുന്നു ചരക്ക് ലോറി. ലോറിയുടെ ടയര്‍ ഊരിതെറിച്ചതിനെ തുടർന്ന് നിയന്ത്രണം വിട്ട് ജീപ്പിലിടിക്കുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. ഇടിയില്‍ ജീപ്പിനകത്ത് കുടുങ്ങിയവരെ ഓടികൂടിയ നാട്ടുകാരും വിവരമറിഞ്ഞെത്തിയ ഫയര്‍ഫോഴ്‌സും ചേര്‍ന്ന് ജീപ്പ് വെട്ടിപൊളിച്ചാണ് പുറത്തെടുത്തത്.അപകടത്തെ തുടര്‍ന്ന് ദേശീയ പാതയില്‍ ഗതാഗതം തടസ്സപ്പെട്ടു.മൃതദേഹങ്ങള്‍ മംഗല്‍പ്പാടി ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. മറ്റുള്ളവരുടെ പേര് വിവരം ലഭിച്ചിട്ടില്ല. സംഭവത്തിൽ ലോറി ഡ്രൈവർക്കെതിരെ മഞ്ചേശ്വരം പോലീസ് കേസെടുത്തു.
Comments
English summary
kasargode local news accidental death.