കാലവർഷം കനത്തു; കാസർഗോഡ് ജില്ലയിൽ വ്യാപക നാശനഷ്ടം
കാഞ്ഞങ്ങാട്: കാലവർഷം ശക്തി പ്രാപിച്ചതോടെ വീശിയടിച്ച കാറ്റിൽ മരങ്ങൾ കടപുഴകി വീണ് വൻ നാശനഷ്ടം. പുലർച്ചെ വീശിയടിച്ച കാറ്റിൽ മേലാങ്കോട്ട് ഏ.സി.കണ്ണൻ നായർ സ്മാരക ഗവ.യു.പി.സ്കൂളിലെ ചുറ്റുമതിലിന് മുകളിൽ വൻ മരം മുറിഞ്ഞ് വീണ് അഞ്ചു മീറ്റർ അകലത്തിലുള്ള മതിൽ പൂർണമായും തകർന്നു.സ്കൂൾ ബസ് പാർക്ക് ചെയ്യുന്ന ഷെൽട്ടറിന് ചേർന്നാണ് അപകടം സംഭവിച്ചത്. എതിർ ഭാഗത്തേക്ക് മറിഞ്ഞു വീണതു മൂലം വലിയ ദുരന്തം ഒഴിവായി.
തൊട്ടടുത്ത ലയൺസ് ഹാളിന് സമീപത്ത് പറമ്പിലെ മരം മറിഞ്ഞ് വീണ് ഇലക്ട്രിക് പോസ്റ്റ് തകർത്തു. വൈദ്യുതി കമ്പികൾ മരച്ചില്ലകളിൽ കെട്ടുപിണഞ്ഞ് കിടന്ന് പ്രദേശത്ത് വൈദ്യുതി മുടക്കം തുടരുകയാണ്. ചെമ്മട്ടംവയൽ, ബെല്ല 1 തോയമ്മൽ ഭാഗത്തും കാലവർഷം നാശനഷ്ടം വരുത്തിയിട്ടുണ്ട്. ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ കടലാക്രമണം രൂക്ഷമായി തുടരുന്നു. ഉപ്പള, മുസോടികടപ്പുറത്തും കടലാക്രമണം രൂക്ഷമായി തുടരുന്നു. മീറ്ററുകളോളം പ്രദേശം കടലെടുത്തു.

30 തെങ്ങുകള്‍ കടപുഴകി വീണു. കടല്‍ വെള്ളം ഏതു സമയത്തും എത്തിയേക്കുമെന്ന ഭീതിയില്‍ മുഹമ്മദ്, നബീസ എന്നിവരുടെ കുടുംബങ്ങളെ മാറ്റി. എല്ലാ വർഷവും ഈ ഭാഗത്ത് കടലാക്രമണം പതിവാണ് അതുകൊണ്ട് തന്നെ മഴക്കാലം തുടങ്ങുന്നതിന് മുമ്പ് തന്നെ കടലാക്രമണം തടയാനുള്ള മാർഗം അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടാവേണ്ടതായിരുന്നു.
ഈ വർഷം ഏറ്റവും ശക്തമായ രീതിയിലാണ് കടലാക്രമണം ഉണ്ടായിരിക്കുന്നത് . ശക്തമായ കാറ്റും മഴയും ഉള്ളത് കാരണം കടലിൽ പോയി മീൻപിടിക്കാൻ കഴിയാത്ത അവസ്ഥയാണ്. മൽസ്യബന്ധനം ഉപജീവനമായി നയിക്കുന്ന ഒരുപാട് കുടുംബങ്ങൾ ഇവിടെ ഉണ്ട്. ഇനിയും ശക്തമായി മഴ തുടർന്നാൽ ഇങ്ങോട്ടും പോകും എന്ന ഭയത്തിലാണ് തീരദേശവാസികൾ.












Click it and Unblock the Notifications