ഉദുമയിൽ കെ കുഞ്ഞിരാമനില്ല, തൃക്കരിപ്പൂരിൽ രാജഗോപാൽ, കാസർകോട് സിപിഎം സ്ഥാനാര്‍ത്ഥി സാധ്യതാ പട്ടികയായി
കാസര്‍കോട്: നിയമസഭാ തിരഞ്ഞെടുപ്പില്‍ കാസര്‍കോട് ജില്ലയില്‍ സിപിഎം മത്സരിക്കുന്ന സീറ്റുകളിലേക്കുളള സ്ഥാനാര്‍ത്ഥി സാധ്യതാ പട്ടികയായി. തൃക്കരിപ്പൂര്‍, ഉദുമ, മഞ്ചേശ്വരം സീറ്റുകളില്‍ ആണ് സിപിഎം മത്സരിക്കുന്നത്. കാഞ്ഞങ്ങാട് സീറ്റ് സിപിഐക്കും കാസര്‍കോട് സീറ്റ് ഐഎന്‍എല്ലിനുമാണ് നല്‍കിയിരിക്കുന്നത്
ഉദുമയും തൃക്കരിപ്പൂരും സിപിഎമ്മിന്റെ സിറ്റിംഗ് സീറ്റുകളാണ്. ഉദുമയില്‍ നിലവിലെ എംഎല്‍എ ആയ കെ കുഞ്ഞിരാമന് ഇക്കുറി സിപിഎം സീറ്റ് നല്‍കിയേക്കില്ല. പകരം സിപിഎം സംസ്ഥാന കമ്മിറ്റി അംഗമായ സിഎച്ച് കുഞ്ഞമ്പുവിനെ ആണ് മണ്ഡലത്തില്‍ ഇക്കുറി സ്ഥാനാര്‍ത്ഥിയായി പരിഗണിക്കുന്നത്.
സിപിഎം കാസര്‍കോട് ജില്ലാ കമ്മിറ്റി അംഗം ഇ പത്മാവതിയേയും ഉദുമയില്‍ സ്ഥാനാര്‍ത്ഥിയായി പരിഗണിക്കുന്നുണ്ട്. തൃക്കരിപ്പൂരില്‍ നിലവിലെ എംഎല്‍എ ആയ എം രാജഗോപാലിന് തന്നെ സിപിഎം ഇത്തവണ ടിക്കറ്റ് നല്‍കിയേക്കും. മഞ്ചേശ്വരത്ത് ശങ്കര്‍ റെയുടെ പേരിനാണ് പ്രാഥമിക പരിഗണന. 2016ല്‍ ശങ്കര്‍ റെ ആയിരുന്നു മഞ്ചേശ്വരത്ത് മത്സരിച്ചിരുന്നത്. പാര്‍ട്ടി ജില്ലാ സെക്രട്ടേറിയറ്റ് അംഗമായ ജയാനന്ദനേയും മഞ്ചേശ്വരത്ത് ഇടതുമുന്നണി പരിഗണിക്കുന്നുണ്ട്.
Recommended Video
അസ്സമിലെ വനിതാ തൊഴിലാളികള്‍ക്കൊപ്പം പ്രിയങ്കാഗാന്ധി, ചിത്രങ്ങള്‍ കാണാം
5 നിയമസഭാ മണ്ഡലങ്ങളുളള കാസര്‍കോട് ജില്ലയില്‍ മൂന്നെണ്ണം ഇടത് മുന്നണിക്കൊപ്പവും രണ്ടെണ്ണം യുഡിഎഫിനൊപ്പവും ആണ്. എംസി കമറുദ്ദീന്‍ വിജയിച്ച മഞ്ചേശ്വരവും എന്‍എ നെല്ലിക്കുന്ന് വിജയിച്ച കാസര്‍കോടുമാണ് മുസ്ലീം ലീഗ് വിജയിച്ച സീറ്റുകള്‍. സിപിഐയുടെ സീറ്റായ കാഞ്ഞങ്ങാട് നിന്ന് മത്സരിച്ച് ജയിച്ചത് നിലവിലെ റവന്യൂ വകുപ്പ് മന്ത്രിയായ ഇ ചന്ദ്രശേഖരനാണ്. ഇക്കുറി ഇ ചന്ദ്രശേഖരന് അവസരം ലഭിച്ചേക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.