അധികാരത്തിൽ വന്നാൽ പ്രഥമ പരിഗണന കാസർഗോഡ് മെഡിക്കൽ കോളേജിന്: രമേശ് ചെന്നിത്തല
കാഞ്ഞങ്ങാട്: യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ പ്രഥമ പരിഗണ കാസര്‍ഗോഡ് മെഡിക്കല്‍ കോളജിന് നല്‍കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യുഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവന്ന കാസര്‍കോട് മെഡിക്കല്‍ കോളജിന്റെ പ്രവര്‍ത്തനം ഒച്ചിന്റെ വേഗതിയിലാണ് മുന്നോട്ടു പോകുന്നത്. കഴിഞ്ഞ ബജറ്റില്‍ ഒരുരൂപ പോലും ഈ മെഡിക്കല്‍ കോളജിനു വേണ്ടി സര്‍ക്കാര്‍ മാറ്റിവച്ചില്ല. ഐശ്വര്യ കേരള യാത്രയുടെ ഭാഗമായി കാസര്‍കോടെത്തിയ പ്രതിപക്ഷ നേതാവിനെ കാണാന്‍ എത്തിയ കാസര്‍കോട്ടെ സന്നദ്ധ പ്രവര്‍ത്തകര്‍ക്കും എന്‍ഡോസള്‍ഫാന്‍ സെല്ലിന്റെ പ്രതിനിധികളുമായി ചര്‍ച്ച നടത്തിയ ശേഷം മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
തലസ്ഥാനത്ത് കെഎസ്ആർസിടി സർവീസിൽ പരിഷ്കാരം: ഫാസ്റ്റ് പാസഞ്ചർ സർവീസ് പ്രഖ്യാപിച്ചു
കാസര്‍ഗോഡ് വികസനത്തിനു വേണ്ടി കഴിഞ്ഞ അഞ്ച് വര്‍ഷമായി ഇടതുസര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല. കാസര്‍കോട്ടെ പിന്നോക്കാവസ്ഥ പരിഹരിക്കാന്‍ രൂപം നല്‍കിയ പ്രഭാകരന്‍ കമ്മിറ്റി റിപ്പോര്‍ട്ട് അവഗണിച്ചു. കെപിസിസി പ്രസിഡന്റായിരിക്കെ താന്‍ നടത്തിയ സ്‌നേഹ സന്ദേശ യാത്രയാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെക്കൊണ്ട് ഇത്തരത്തില്‍ ഒരു കമ്മിറ്റിയുണ്ടാക്കാന്‍ പ്രേരിപ്പിച്ചത്. അതിന്റെ ഭാഗമായി ഒരു പാക്കേജും പ്രഖ്യാപിച്ചു. എന്നാല്‍ അഞ്ച് വര്‍ഷമായിട്ടും സര്‍ക്കാര്‍ ഒന്നും ചെയ്തില്ല. ആരോഗ്യമന്ത്രി കെ കെ ശൈലജ ശിലാസ്ഥാപനം നടത്തിയ റിഹാബിലിസ്റ്റേഷന്‍ സെന്ററിന്റെ കല്ല് മുളച്ചിട്ടും പദ്ധതി തുടങ്ങാന്‍ പോലും സാധിച്ചിട്ടില്ലെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
തെരഞ്ഞെടുപ്പ് ജയിക്കാനായി എന്ത് ഹീനമായ പ്രവര്‍ത്തനവും നടത്തുന്ന ഒരു പാര്‍ട്ടിയായി സിപിഎം മാറിയെന്ന് ചെന്നിത്തല. ആരോപിച്ചു. ബിജെപി പോലും പറയാന്‍ മടിക്കുന്ന പച്ചയായ വര്‍ഗീയതയാണ് ഇപ്പോള്‍ സിപിഎം നേതാക്കള്‍ പറയുന്നത്. ഈ സര്‍ക്കാരിന്റെ യഥാര്‍ഥ മുഖം എന്താണെന്ന് ജനങ്ങള്‍ തിരിച്ചറിഞ്ഞതാണ്. ജനങ്ങളോട് യാതൊരുവിധ ബഹുമാനവുമില്ലാത്ത ഭരണകൂടമാണ് ഇത്. ഒരുവശത്ത് ഹിന്ദുക്കളെയും മുസ്ലീങ്ങളെയും തമ്മിലും മറുവശത്ത് മുസ്ലീങ്ങളെയും ക്രിസ്ത്യാനികളെയും തമ്മിലും അകറ്റാനുള്ള ശ്രമമാണ് സിപിഎം നടത്തുന്നത്. ഇതിനിടയില്‍ സൈബര്‍ ഗുണ്ടകളെ ഉപയോഗിച്ച് വ്യാപകമായി വ്യാജപ്രചാരണവേലകളും നടത്തുന്നു.
ഇതെല്ലാം തീക്കൊള്ളി കൊണ്ട് തലചൊറിയുന്ന പ്രവര്‍ത്തനങ്ങളാണ്. 10 ശതമാനം മുന്നോക്ക സംവരണത്തെ യുഡിഎഫ് സര്‍വാത്മനാ സ്വാഗതം ചെയ്തതാണ്. അതുമൂലം മുസ്ലീങ്ങളടക്കമുള്ള പിന്നോക്കവിഭാഗങ്ങള്‍ക്ക് യാതൊരുവിധ നഷ്ടവും ഉണ്ടാകാന്‍ പാടില്ലെന്ന നിലപാട് കൂടിയാണ് യുഡിഎഫ് മുന്നോട്ടുവയ്ക്കുന്നത്. സഭാ തര്‍ക്കത്തിന് പ്രധാനമന്ത്രിയുടെ ഇടപെടലിലൂടെ ഒരു പരിഹാരം ഉണ്ടാവുകയാണെങ്കില്‍ അത് വളരെ നല്ല കാര്യമാണ്. പക്ഷേ ഇതില്‍ പി.എസ്. ശ്രീധരന്‍പിള്ളയുടെ ഇടപെടല്‍ സാധാരണ ഗവര്‍ണര്‍മാര്‍ ചെയ്യാത്ത രീതിയിലാണ്. ഇപ്പോഴും ഒരു ബിജെപി സംസ്ഥാന പ്രസിഡന്റിന്റെ രീതിയിലാണ് അദ്ദേഹം പെരുമാറുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. രാജ്മോഹന്‍ ഉണ്ണിത്താന് എംപി, ഡിസിസി പ്രസിഡന്റ് ഹക്കീം കുന്നില്‍, കെപിസിസി സെക്രട്ടറി കെ. നീലകണ്ഠന്, യുഡിഎഫ് ജില്ലാ കണ്‍വീനര്‍ എ. ഗോവിന്ദന്‍നായര്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
ഞായറാഴ്ച്ച കുമ്പളയിൽ വെച്ച് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഐശ്വര്യ യാത്രയുടെ പ്രയാണം പ്രതി പക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ അധ്യക്ഷനായി. എ.ഐ.സി.സി പ്രതിനിധി താരിഖ് അൻവർ, പി.കെ.കുഞ്ഞാലിക്കുട്ടി എം.പി, രാജ് മോഹൻ ഉണ്ണിത്താൻ, കെ.സുധാകരൻ എം.കെ രാഘവൻ, ഹക്കീം കുന്നിൽ,, എൻ.എ നെല്ലിക്കുന്ന് എം.എൽ.എ, സതീശൻ പാച്ചേനി, സി.പി ജോൺ തുടങ്ങിയവർ പങ്കെടുത്തു