ബിജെപി പിന്തുണയില്‍ വിജയിച്ച സിപിഎം അംഗം രാജിവെച്ചു: കുമ്പളയില്‍ വിവാദം മാത്രം ബാക്കി
കാസർകോട്: വിവാദങ്ങള്‍ക്കൊടുവില്‍ കാസര്‍കോട് കുമ്പള പഞ്ചായത്തിലെ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനായ സിപിഎം പഞ്ചായത്തംഗം എസ്.കൊഗു രാജിവെച്ചു. ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ സ്ഥാനമാണ് അദ്ദേഹം ഒഴിഞ്ഞത്. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ തിരഞ്ഞെടുപ്പില്‍ സി പി എം- ബി ജെ പി സഖ്യമുണ്ടാക്കിയെന്ന ആരോപണം ബി ജെ പിയിലടക്കം വലിയ തർക്കത്തിനിടയാക്കിയിരുന്നു. തിരഞ്ഞെടുപ്പില്‍ സിപിഎമ്മുമായി ധാരണയുണ്ടാക്കിയെന്ന് ആരോപിച്ച് ബി ജെ പി പ്രവർത്തർ പാർട്ടി ഓഫീസ് ഉപരോധിച്ചത് സംസ്ഥാന തലത്തില്‍ തന്നെ പാർട്ടിയില്‍ വലിയ ചർച്ചയ്ക്ക് ഇടയാക്കിയിട്ടുണ്ട്.
ബി ജെ പി പ്രവര്‍ത്തകന്‍ വിനു കോയിപ്പാടിയെ കൊലപ്പെടുത്തിയ കേസില്‍ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ടവരില്‍ ഒരാളാണ് കൊഗു. ഇദ്ദേഹത്തെ വിജയിപ്പിക്കാന്‍ സ്ഥിരം സമിതി അധ്യക്ഷ തിരഞ്ഞെടുപ്പില്‍ സി പി എമ്മും ബി ജെ പിയും ഒത്തുകളിച്ചെന്ന് ആരോപിച്ചായിരുന്നു ഒരു സംഘം ബി ജെ പി പ്രവർത്തകർ പാർട്ടി ജില്ലാ കമ്മിറ്റി ഓഫീസ് പൂട്ടിയിട്ട് പ്രതിഷേധിച്ചത്.

വിവാദങ്ങളും ആരോപണങ്ങളും കനക്കുന്നതിന് ഇടയിലാണ് തിങ്കളാഴ്ച കൊഗു രാജിവെച്ചത്. മറ്റൊരു പഞ്ചായത്തംഗത്തിന്‍റെ കൈവശം രാജിക്കത്ത് കൈമാറുകയായിരുന്നു. എന്നാല്‍ മറ്റൊരാളുടെ കൈവശം കൊടുത്തുവിട്ട രാജി സ്വീകരിക്കാനാവില്ലെന്ന് പഞ്ചായത്ത് സെക്രട്ടറി ഗീതാമണി അറിയിച്ചു. രാജിക്കത്ത് നേരിട്ടെത്തി സമര്‍പ്പിക്കുകയോ അല്ലെങ്കില്‍ തപാല്‍ മാര്‍ഗം രജിസ്റ്റേര്‍ഡ് ആയി അയച്ചു നല്‍കണമെന്നും പഞ്ചായത്ത് സെക്രട്ടറി വ്യക്തമാക്കി.
ബി ജെ പി പ്രവര്‍ത്തകരുടെ പ്രതിഷേധവുമായി എസ്.കൊഗു രാജിക്ക് ബന്ധമില്ലെന്ന് വ്യക്തമാക്കി സി പി എം കുമ്പള ഏരിയ സെക്രട്ടറി സി.എ സുബൈര്‍ പറഞ്ഞു ഫെബ്രുവരി 15ന് പാര്‍ട്ടിയുടെ നിര്‍ദേശപ്രകാരമാണ് അദ്ദേഹം രാജിവച്ചതെന്നും ബി ജെ പിയിലെ പ്രതിഷേധം അവരുടെ ആഭ്യന്തര കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ സി പി എമ്മിനും ബി ജെ പിക്കുമെതിരെ രൂക്ഷ വിമർശനവുമായി കോണ്‍ഗ്രസ് നേതൃത്വം രംഗത്ത് എത്തി. കാസറഗോഡ് ജില്ല യിലെ സി പി എം - ബി ജെ പി രഹസ്യ ബാന്ധവം നേതൃത്വത്തിന്റെ അറിവോടെയെന്നാണ് കാസർകോട് ഡി സി സി പ്രസിഡന്റ് പികെ ഫൈസല്‍ ആരോപിച്ചത്. സി പി എം -ബി ജെ പി ജില്ലാ നേതൃത്വങ്ങൾ അറിഞ്ഞ് നടത്തിയ രഹസ്യമായ രാഷ്ട്രീയ സഖ്യം പുറത്ത് വന്നു.കുമ്പള ഗ്രാമ പഞ്ചായത്തിലടക്കം ജില്ലയിലെ പലയിടത്തും യു ഡി എഫിനെ പരാജയപ്പെടുത്താൻ ഇത്തരം രാഷ്ടീയ സഖ്യം സി പി എമും ബി ജെ പിയും തമ്മിൽ ഉണ്ടാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കുമ്പള പഞ്ചായത്തിൽ ബി ജെ പി പ്രവർത്തകനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ തന്നെ സ്റ്റാന്റിങ്ങ് കമിറ്റി ചെയർമാൻ ആക്കിയാണ് ഈ ബന്ധത്തിന് തുടക്കം കുറിച്ചത്. ബദിയഡുക്ക പോലെയുള്ള പഞ്ചായത്തിലും ഇത്തരം സഖ്യം ഉണ്ടായപ്പോൾ യു ഡി എഫ് ആരോപണം ഉന്നയിച്ചിരുന്നു. എന്നാൽ ആരോപണത്തെ തള്ളിക്കളയുന്ന നിലപാട് സ്വികരിച്ച രണ്ടു പാർട്ടികളുടെയും ജില്ലാ നേതാക്കൾ ബന്ധത്തെ കുറിച്ച് പരസ്യമായി സമ്മതിക്കാൻ തയ്യാറാകണം. ബി ജെ പി യുടെ പ്രവർത്തകർ പാർട്ടി ഓഫിസുകൾ താഴിട്ട് പുട്ടിയിട്ടും നിലപാട് തിരുത്താൻ തയ്യാറാവാത്ത് ജില്ലാ നേതൃത്വങ്ങളുടെ കൃത്യമായ അറിവോടെയാണ് ഇത്തരം അവിശുദ്ധ കൂട്ട്കെട്ടെന്ന് വ്യക്തമാന്ന്. ആത്മാർത്തതയും, ആത്മാഭിമാനവുള്ള പ്രവർത്തകർ ഇത്തരം അവിശുദ്ധ രാഷ്ട്രിയ നേതൃത്വത്തെ തള്ളി പറഞ്ഞ് ജനാധിപത്യ മതേതര ചേരിയുടെ ഭാഗമാകണമെന്നും ഡി സി സി പ്രസിഡന്റ് പികെ ഫൈസല്‍ കൂട്ടിച്ചേർത്തു.












Click it and Unblock the Notifications