കാസർഗോഡ് കുഴൽപ്പണ റാക്കറ്റിലെ കണ്ണി പിടിയിൽ: രണ്ടേമുക്കാൽ കോടിയുമായി കുടുങ്ങിയത് കാരിയർ
കാഞ്ഞങ്ങാട്: കണ്ണൂരിന് പുറകേ മഞ്ചേശ്വരത്തും കുഴൽപ്പണ റാക്കറ്റിലെ കണ്ണി പിടിയിലായത്. ദക്ഷിണ കാനറ മുതൽ തൃശൂർ ചാവക്കാട് വരെ നീളുന്ന കുഴൽപ്പണ മാഫിയയിലെ കണ്ണികളിലൊരാളാണ് ഇതോടെ പിടിയിലാകുന്നത്. മഞ്ചേശ്വരത്ത് കാറില്‍ കടത്തുകയായിരുന്ന രണ്ടുകോടി 87 ലക്ഷം രൂപയുടെ ഹവാല പണമാണ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് മംഗളൂരു സ്വദേശിയും കുഞ്ചത്തൂര്‍ താമസക്കാരനുമായ ഷംസുദ്ദീനെ അറസ്റ്റ് ചെയ്തു. മംഗളൂരുവില്‍ നിന്നാണുള്ള ഹവാല പണം കാസര്‍ഗോഡ് മുതൽ തൃശൂർ വരെയുള്ള സ്ഥലങ്ങളിൽ വിതരണം ചെയ്യാനായിരുന്നു സംഘത്തിന്റെ ലക്ഷ്യം.
വീട്ടിലെത്തി കൂട്ടുകാരുമൊത്ത് മദ്യപിച്ചത് ചോദ്യം ചെയ്തു:മുത്തച്ഛൻ കൊച്ചുമകളെ വെട്ടി പരിക്കേൽപ്പിച്ചു
മഞ്ചേശ്വരം തൂമിനാട് ചെക്ക്‌പോസ്റ്റിനടുത്തു വച്ചാണ് സംഭവം. വാഹന പരിശോധനക്കിടെ ഡ്രൈവറുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് ചാക്കില്‍ കെട്ടിയ നിലയില്‍ പണം കണ്ടെത്തിയത്. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് മഞ്ചേശ്വരത്തെ ഒരു വ്യക്തിക്ക് കൈമാറാനാണ് പണം കൊണ്ടുവന്നതെന്ന് വ്യക്തമായത്. പണം എണ്ണി തിട്ടപ്പെടുത്തിയ ശേഷം പ്രതിയെ മഞ്ചേശ്വരം പോലീസിന് കൈമാറി. കുമ്പള റേഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ നൗഫലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കുഴല്‍പ്പണം പിടികൂടിയത്.
തട്ടിപ്പ് പുറത്തായി
രണ്ടാഴ്ച്ച മുൻപ് കണ്ണൂർ പരിയാരത്ത് നിരോധിത കറന്‍സിയുടെ പേരില്‍ നടന്നത് വന്‍ തട്ടിപ്പ് നടന്നിരുന്നു. കറന്‍സികള്‍ മാറ്റിക്കൊടുക്കാമെന്നും അതിലൂടെ ലക്ഷങ്ങള്‍ കമ്മീഷന്‍ ലഭിക്കുമെന്നും വിശ്വസിപ്പിച്ച് അന്തര്‍സംസ്ഥാന സംഘമാണ് തട്ടിപ്പ് നടത്തുന്നത്. ഇരിങ്ങലില്‍ ഇതര സംസ്ഥാന സംഘത്തെ തടവിലാക്കി മര്‍ദിച്ച സംഭവവുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് പോലീസിന് ഇതു സംബന്ധിച്ച വിവരം ലഭിച്ചത്. തട്ടിപ്പിനിരയായി 13.6 ലക്ഷം രൂപ നഷ്ടപ്പെട്ട മയ്യില്‍ ബൊമ്മണാച്ചേരിയിലെ അബ്ദുള്‍ സത്താര്‍ ഇക്കാര്യം പോലീസിനെ അറിയിച്ചതാണ് തട്ടിപ്പിന്റെ ചുരുളഴിക്കാന്‍ പോലീസിനെ സഹായിച്ചത്.
പഴയനോട്ടുകൾക്ക് പണം
നാട്ടുകാരനും സുഹൃത്തും കരാറുകാരനും ഡിവൈഎഫ്ഐ ചെറുപഴശ്ശി മേഖലാ പ്രസിഡന്റും സിപിഎം ഒറവയല്‍ ബ്രാഞ്ചംഗവുമായ മയ്യില്‍ കടൂര്‍ ഒറവയലിലെ സിപി സിദ്ദിഖ് (33) ആണ് ക്വാറി നടത്തിപ്പുകാരനായ അബ്ദുള്‍ സത്താറിനെ നിരോധിത കറന്‍സി കൈമാറ്റ സംഘവുമായി ബന്ധപ്പെടുത്തിയത്. രാജസ്ഥാനിലെ അജ്മീറില്‍ ഗുരുജി എന്നയാള്‍ നിരോധിത നോട്ടുകള്‍ വാങ്ങുമെന്നും ഇതിന്റെ ഇടനിലക്കാരായ ഇതര സംസ്ഥാന സംഘത്തെ പരിചയമുണ്ടെന്നുമാണ് വിശ്വസിപ്പിച്ചത്. നിരോധിത നോട്ട് കൈവശമുള്ളവരെ കണ്ടെത്തിയാല്‍ വന്‍ തുക കമ്മീഷന്‍ ലഭിക്കുമെന്നതിനാല്‍ സത്താറിന് ഇത്തരക്കാരെ പരിചയപ്പെടുത്തിക്കൊടുക്കാന്‍ താത്പര്യമായി.
Recommended Video
പത്ത് ലക്ഷം ആവശ്യപ്പെട്ടു
സിദ്ദിഖ്, സത്താറിനെ കൂട്ടി ഇത്തരം പണമുള്ളയാളെന്ന വ്യാജേന തട്ടിപ്പു സംഘത്തില്‍പ്പെട്ട അമീറിനെ പരിചയപ്പെടുത്തി. ഗുരുജിയെ അറിയിച്ച് പണം കൈമാറ്റം ചെയ്യാന്‍ ധാരണയാക്കി. എന്നാല്‍ ഇടപാടില്‍ പോക്കുവരവ് ചെലവ് ഉള്‍പ്പെടെ 10 ലക്ഷം രൂപ ആദ്യം ഗുരുജിക്ക് നല്‍കിയാലേ കാര്യം നടക്കൂ എന്ന് പറഞ്ഞപ്പോള്‍ അത് സത്താര്‍ നല്‍കി. ഈ കണ്ണിയിലെ സമീര്‍ എന്ന ഇബ്രാഹിമാണ് പണം വാങ്ങിയത്. കച്ചവടം രഹസ്യമായിരിക്കണമെന്നും നടന്നില്ലെങ്കില്‍ ശുരുജിക്ക് നഷ്ട പരിഹാരം കൊടുക്കേണ്ടി വരുമെന്നും ഇവര്‍ ധരിപ്പിച്ചു. അമീറിന്റെ കൈവശം ഒരുകോടിയുടെ നിരോധിത കറന്‍സി ഉണ്ടെന്നാണ് പറഞ്ഞിരുന്നത്. വന്‍ തുക കമ്മീഷന്‍ ലഭിക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും പദ്ധതി നടക്കുന്നില്ലെന്ന് സത്താറിന് മനസ്സിലായി. ഇതോടെ നല്‍കിയ പണം തിരികെ ആവശ്യപ്പെട്ടു.
തടവിലാക്കി കൊള്ളയടിച്ചു
പുതിയൊരു പണക്കൈമാറ്റത്തിന് 3.6 ലക്ഷം രൂപ നല്‍കിയാല്‍ പഴയ പണമടക്കം തിരിച്ചു പിടിക്കാമെന്ന ഉറപ്പില്‍ പണവുമായി ഏജന്റുമാര്‍ സത്താറിനെയും കൂട്ടി അമീറിനെ സമീപിച്ചു. ആദ്യം നല്‍കിയ 10 ലക്ഷം രൂപ അമീര്‍ കൈക്കലാക്കിയിരുന്നെങ്കിലും അതില്‍ 3.6 ലക്ഷം രൂപ ഇതരസംസ്ഥാനക്കാരായ ഏജന്റുമാര്‍ക്ക് കൈമാറിയിരുന്നു. ഇത് തിരിച്ചുപിടിക്കാനാണ് അമീറും സംഘവും ഇവരെ വിളിച്ചുവരുത്തി തടവിലാക്കി കൊള്ളയടിച്ചത്. ഇത് സംഘര്‍ഷത്തില്‍ കലാശിച്ചതോടെ പുറത്തറിഞ്ഞ് പോലീസിന്റെ പിടിയിലായി. ഉത്തരേന്ത്യന്‍ സംഘത്തിന്റെ നിരോധിത നോട്ട് കൈമാറ്റമെന്ന തട്ടിപ്പില്‍ കുടുങ്ങി പണം നഷ്ടപ്പെട്ടവരാണ് പിന്നീട് ഇവരുടെ ഏജന്റുമാരായി മാറിയത്.
പാർട്ടിയിൽ നിന്ന് പുറത്താക്കി
ഇതില്‍ പലരും നിരവധി കേസുകളില്‍ ഉള്‍പ്പെട്ടവരും വ്യാജപ്പേരില്‍ അറിയപ്പെടുന്നവരുമാണെന്ന് പോലീസ് പറഞ്ഞു. തളിപ്പറമ്പ് ഡിവൈഎസ്പി ടികെ രത്‌നകുമാര്‍, പരിയാരം ഇന്‍സ്‌പെക്ടര്‍ കെ വി ബാബു, എസ്ഐ പിസി സഞ്ജയകുമാര്‍, എഎസ്ഐ തമ്പാന്‍, സീനിയര്‍ സിപിഒ പ്രസന്നന്‍, ഡിവൈഎസ്പിയുടെ സ്‌ക്വാഡ് അംഗങ്ങളായ ടികെ ഗിരീഷ്, സുരേഷ് കക്കറ എന്നിവരടങ്ങുന്ന പ്രത്യക സംഘമാണ് കേസന്വേഷിക്കുന്നത്. നിരോധിത കറന്‍സി തട്ടിപ്പുമായി ബന്ധപ്പെട്ട് അറസ്റ്റിലായ അഞ്ച് പ്രതികളെയും കോടതി റിമാന്‍ഡ് ചെയ്തു. ഭീമനടിയിലെ പറമ്പത്ത് അമീര്‍ (33), മയ്യില്‍ കടൂരിലെ സിപി സിദ്ദിഖ് (33), ഗുജറാത്ത് കല്യാണിലെ അശ്വിന്‍ (29), മുംബൈ കൊളാബയിലെ ഡോ. ഓംരാജ് റാത്തോഡ് (42), കല്യാണിലെ സമാധാന്‍ (34) എന്നിവരാണ് റിമാന്‍ഡിലായത്. അതേസമയം, നിരോധിത കറന്‍സി തട്ടിപ്പുമായി ബന്ധപ്പെട്ട് റിമാന്‍ഡിലായ സിപി സിദ്ദിഖിനെ സിപിഎം പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിട്ടുണ്ട്.