വെള്ളിയാഴ്ച ജുമുഅ നിസ്‌കാരത്തിന് 100 പേർക്ക് വരെ പങ്കെടുക്കാം, സാമൂഹിക അകലം ഉറപ്പാക്കണം
കാസർകോഡ്: വെള്ളിയാഴ്ചകളിലെ ജുമുഅ നിസ്‌കാരത്തിന് ഒറ്റത്തവണയായി പരാമാവധി 100 പേര്‍ക്ക് പങ്കെടുക്കാമെന്ന് തീരുമാനം. സാധാരണ പ്രാര്‍ത്ഥനകളില്‍ 50 പേര്‍ക്കും മാത്രമേ പങ്കെടുക്കാന്‍ പാടുള്ളൂ. സാമൂഹിക അകലം ഉറപ്പ് വരുത്തി വേണം പ്രാർത്ഥനകളെന്ന് കാസർകോഡ് ജില്ലാതല കോറോണ കോര്‍ കമ്മിറ്റി യോഗം തീരുമാനിച്ചു. കോവിഡ് നിര്‍വ്യാപനത്തിന് സര്‍ക്കാര്‍ നിശ്ചയിച്ച എല്ലാ മാനദണ്ഡങ്ങളും കൃത്യമായി പാലിച്ച് മാത്രമേ പ്രാര്‍ത്ഥനകളില്‍ പങ്കെടുക്കാവുവെന്ന് ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു അഭ്യര്‍ത്ഥിച്ചു.
Recommended Video
പ്രാര്‍ത്ഥനയില്‍ പങ്കെടുക്കുന്നവര്‍ പ്രാര്‍ത്ഥനയ്ക്ക് വരുമ്പോഴും തിരികെ പോകുമ്പോഴും സാമൂഹിക അകലം പാലിക്കണം. റൂം ക്വാറന്റൈയിനിലുള്ളവര്‍ പുറത്തിറങ്ങിയാല്‍ കേസെടുക്കും. നിബന്ധന പാലിക്കാത്തവര്‍ക്കെതിരെ കേരള പകര്‍ച്ചവ്യാധി നിയന്ത്രണ ഓര്‍ഡിനന്‍സ് പ്രകാരം രണ്ട് വര്‍ഷം കഠിന തടവ് ലഭിക്കാവുന്ന വകുപ്പുകള്‍ പ്രകാരം കേസെടുക്കും.
കഴിഞ്ഞ ദിവസം റൂം ക്വാറന്റൈയിന്‍ ലംഘിച്ചതിന് ഒമ്പത് പേര്‍ക്കെതിരെ പോലീസ് കേസ്സെടുത്തിട്ടുണ്ട്. ഇവരെ സര്‍ക്കാര്‍ സ്ഥാപന ക്വാറന്റൈയിനിലേക്ക് മാറ്റി. റൂം ക്വാറന്റൈയിന്‍ ലംഘിക്കുന്നവരെ കുറിച്ചുള്ള വിവരം വാര്‍ഡ് തല ജാഗ്രതാ സമിതികള്‍ പഞ്ചായത്ത്-മുനിസിപ്പല്‍ സെക്രട്ടറിമാരെ അറിയിക്കണമെന്നാണ് നിർദേശം. ആളുകള്‍ കൂട്ടം കൂടുന്നതായും പൊതു ഇടങ്ങളില്‍ സാമൂഹിക അകലം പാലിക്കുന്നത് കുറഞ്ഞുവരുന്നതായും ശ്രദ്ധയില്‍പ്പെട്ടതായി ജില്ലാതല കോറോണ കോര്‍ കമ്മിറ്റി യോഗം വിലയിരുത്തി.
നിയന്ത്രണം പാലിക്കാതെയുള്ള കൂടിച്ചേരലുകള്‍ ഒഴിവാക്കണം. മാസ്‌ക് ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയും ചിലര്‍ കായിക വിനോദങ്ങളില്‍ ഏര്‍പ്പെടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഒരു കാരണവശാലും ഇത് അനുവദിക്കില്ലെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. തലപ്പാടി വരെ മുഴുവന്‍ ബസുകളും സര്‍വ്വീസ് നടത്തണമെന്നും തീരുമാനിച്ചു. കല്ല്യാണ ആവശ്യങ്ങള്‍ക്ക് അന്യസംസ്ഥാനത്ത് നിന്ന് ജില്ലയിലേക്ക് വരുന്നവര്‍ കോവിഡ് 19 ജാഗ്രത വെബ്സെറ്റില്‍ ഷോര്‍ട്ട് ടേം വിസിറ്റ് എന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്ത പാസുമായി വേണം വരാന്‍ എന്നും നിർദേശിച്ചിട്ടുണ്ട്.
മംഗലാപുരം ആശുപത്രികളില്‍ ചികിത്സ തേടുന്നതിന് അടിയന്തിര സാഹചര്യത്തില്‍ പോകുന്നവരും ഇത്തരത്തിൽ രജിസ്റ്റര്‍ ചെയ്യണം. അലഞ്ഞുതിരിയുന്നവരെ പിടികൂടി ക്വാറന്റൈനില്‍ പാര്‍പ്പിക്കുന്നതിനുള്ള സൗകര്യം കാസര്‍കോട് നഗരസഭയിലെ ടി. ഉബൈദ് ലൈബ്രറിയില്‍ ഒരുക്കിയിട്ടുളളതായി മുനിസിപ്പല്‍ സെക്രട്ടറി യോഗത്തില്‍ അറിയിച്ചു. ക്വാറന്റൈയിന്‍ ലംഘിച്ചതിന് കേസെടുക്കുന്നവരെയും ഈ കേന്ദ്രത്തില്‍ പാര്‍പ്പിക്കുന്നതിന് ജില്ലാ കളക്ടര്‍ നിര്‍ദേശിച്ചു.
രാഹുൽ ഗാന്ധിക്ക് മേൽ കടുത്ത സമ്മർദ്ദം! ഇതാണ് പറ്റിയ സമയം, മുറവിളി ഏറ്റുപിടിച്ച് സച്ചിൻ പൈലറ്റും!