അതിഥി തൊഴിലാളികളെ തിരികെ എത്തിക്കാൻ സാധിക്കുമോ? അറിയേണ്ടതെല്ലാം...
കാസർഗോഡ്: ലോക് ഡൗണ്‍ പഞ്ചാത്തലത്തില്‍ സ്വദേശത്തേക്ക് മടങ്ങിയ അതിഥി തൊഴിലാളികള്‍ക്ക് സ്‌പോണ്‍സര്‍മാരുടെ ഉത്തരവാദിത്വത്തില്‍ തിരികെയെത്തി ജോലിയില്‍ പ്രവേശിക്കാന്‍ അവസരമൊരുങ്ങും. ഇത് സംബന്ധിച്ച് ജില്ലാ ഭരണകൂടം തയ്യാറാക്കിയ നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാരിന്റെ അനുമതിക്കായി സമര്‍പ്പിക്കും. കുറഞ്ഞത് അഞ്ച് പേരെങ്കിലും അടങ്ങുന്ന സംഘങ്ങളായി വേണം സ്‌പോണ്‍സര്‍മാര്‍ ഇവരെ തിരികെ കൊണ്ടുവരാന്‍.
ഇങ്ങനെ മടങ്ങിയെത്തുന്ന അതിഥി തൊഴിലാളികള്‍ ജോലി ചെയ്യുന്ന സ്ഥലങ്ങള്‍ ക്വാറന്റെന്‍ പ്രദേശമായി കണക്കാക്കും. മടങ്ങിയെത്തിയതിന് ശേഷം ആരോഗ്യ പരിശോധന നടത്തും. സ്‌പോണ്‍സര്‍മാര്‍ക്കാണ് ഇവരുടെ ചുമതല. മടക്കി കൊണ്ട് വരുന്ന അതിഥി തൊഴിലാളികള്‍ക്കായി ഒരുക്കിയ സൗകര്യങ്ങള്‍ സംബന്ധിച്ച വിവരം ലേബര്‍ ഓഫീസര്‍ പരിശോധിച്ച് ബോധ്യപ്പെട്ടതിന് ശേഷം മാത്രമേ അനുമതി നല്‍കു. അതിഥി തൊഴിലാളികള്‍ മടങ്ങിയെത്തിയതിന് ശേഷം പ്രാഥമികാരോഗ്യകേന്ദ്രം, പഞ്ചായത്ത്, പോലീസ് സംവിധനങ്ങളെ സ്‌പോണ്‍സര്‍മാര്‍ അറിയിക്കണം.
സ്ഥിര വിലാസം ഉള്ള സ്‌പോണ്‍സര്‍മാര്‍ക്ക് മാത്രമേ അനുമതി ലഭിക്കു. ജില്ലയിലെ കാലിക്കടവ്, തലപ്പാടി ചെക്ക് പോസ്റ്റ്കളില്‍ ആയുഷ് ഡോക്ടര്‍മാരെയും ജീവനക്കാരെയും നിയോഗിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. ഇതിനായി ആയുഷിനെ ചുമതലപ്പെടുത്തി. കാഞ്ഞങ്ങാട് ബ്സ്റ്റാന്റ് കോംപ്ലക്‌സിലെ കടമുറികള്‍ ലേലം ചെയ്യാന്‍ അനുമതി നല്‍കി. ക്വാര്‍ട്ടണറി അമോണിയം ലായിനി ഉപയോഗിച്ച മോട്ടോര്‍ വാഹന വകുപ്പ് ജില്ലയിലെ ബസ്സ്റ്റാന്റുകള്‍, ബസുകള്‍ എന്നിവ അണുവിമുക്തമാക്കും.