നീലേശ്വരം പീഡനം: 16 വയസുകാരിക്ക് ഗർഭച്ഛിദ്രം നടത്തിയ വനിതാ ഡോക്ടർക്കെതിരെയും കേസെടുത്തു
കാഞ്ഞങ്ങാട്: നീലേശ്വരം പീഡന കേസിൽ പൊലിസ് കൂടുതൽ നടപടികളിലേക്ക് കടക്കുന്നു. പീഡനത്തിനിരയാക്കിയതിനെ തുടർന്ന് ഗർഭിണിയായ പതിനാറുകാരിയുടെ ഗര്‍ഭച്ഛിദ്രം നടത്തിയ ഡോക്ടര്‍ക്കെതിരെയും കേസെടുത്തു. കാഞ്ഞങ്ങാട് സ്വകാര്യ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് അംബുജാക്ഷിക്കെതിരെയാണ് കേസെടുത്തത്. ഇതുകൂടാതെ സ്‌കാനിംഗ് നടത്തിയ ഡോക്ടര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.
ഗര്‍ഭച്ഛിദ്രം നടത്തിയ വിവരം പോലീസില്‍ അറിയിക്കാതിരുന്ന ഡോക്ടമാര്‍ക്കെതിരെ കേസെടുക്കാത്തത് നേരത്തെ വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു. ഇത് വാര്‍ത്തയായതോടെ പോലീസിനെതിരെ നടപടിയും ഉണ്ടായിരുന്നു. ജില്ലാ ജഡ്ജ് കൂടിയായ കാസര്‍കോട് ജുവനൈല്‍ ജസ്റ്റിസ് ചെയര്‍മാന്‍ നീലേശ്വരം സി.ഐക്ക് ഇതു സംബന്ധിച്ച് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിരുന്നു.
മദ്രസാ അധ്യാപകനായ അച്ഛനുള്‍പ്പെടെ ഏഴുപേര്‍ പീഡിപ്പിച്ചെന്ന പതിനാറുകാരിയുടെ പരാതിയില്‍ കഴിഞ്ഞ മാസം 19-നാണ് പോലീസ് കേസെടുത്തത്. നീലേശ്വരത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ച് ഗര്‍ഭച്ഛിദ്രം നടത്തിയെന്ന് അന്ന് തന്നെ പെണ്‍കുട്ടി മൊഴി നല്‍കിയിരുന്നു. വീട്ടുപറമ്പില്‍ പെണ്‍കുട്ടിയുടെ അച്ഛന്‍ കുഴിച്ചിട്ട ഭ്രൂണ അവശിഷ്ടങ്ങള്‍ അടക്കമുള്ള പ്രധാന തെളിവുകളും കണ്ടെത്തി. അതിനു ശേഷവും, പതിനാറുകാരിയുടെ ഗര്‍ഭച്ഛിദ്രം നടത്തിയ വിവരം മറച്ചുവച്ച ഡോക്ടര്‍മാര്‍ക്കെതിരെ പോലീസ് കേസെടുത്തിരുന്നില്ല. ഇത് വാര്‍ത്തയായതിനെ തുടര്‍ന്നാണ് ജുവനൈല്‍ ജസ്റ്റിസ് ചെയര്‍മാനും ജില്ലാ ജഡ്ജിയുമായ എസ്.എച്ച് പഞ്ചാപകേശന്‍ നീലേശ്വരം സി.ഐക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചത്.
പോക്‌സോ നിയമം 21.1 പ്രകാരം പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടെന്ന് വ്യക്തമായിട്ടും പോലീസില്‍ അറിയിക്കാതിരുന്ന ഡോക്ടറുടെ നടപടി ക്രിമിനല്‍ കുറ്റമാണെന്ന് നോട്ടീസില്‍ പറഞ്ഞിരുന്നു. ഡോക്ടറെ ഒരു തവണ ചോദ്യം ചെയ്‌തെങ്കിലും കേസെടുക്കാന്‍ തക്ക തെളിവുകള്‍ കിട്ടിയിട്ടില്ലെന്നായിരുന്നു അന്ന് പോലീസ് പറഞ്ഞിരുന്നത്.
സ്വന്തം പിതാവാണ് നീലേശ്വരത്തെ പെൺകുട്ടിയെ ആദ്യമായി ലൈംഗിക ചൂഷണത്തിനിരയാക്കുകയും പിന്നീട് പലർക്കായി കാഴ്ച്ചവെയ്ക്കുകയും ചെയ്ത തെന്നാണ് പൊലിസ് അമ്പേഷണത്തിലൂടെ വ്യക്തമായത്. ഇതു കൂടാതെ മംഗളൂരു അടക്കമുള്ള നഗരങ്ങളിലെ ലോഡ്ജുകളിൽ കൊണ്ടുപോയി മറ്റുള്ളവർക്ക് കാഴ്ചവയ്ക്കുകയും ചെയ്തു. ചൈൽഡ് ലൈനിന് കുട്ടിയിൽ നിന്നും ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നീലേശ്വരം പൊലിസ് അന്വേഷണമാരംഭിച്ചത്.