അബ്ദുര്‍റഹ്മാന്‍ ഔഫ് വധം: ഗൂഡാലോചന അന്വേഷിക്കുമെന്ന് പൊലിസ്
കാഞ്ഞങ്ങാട്: എസ് വൈ എസ് പ്രവര്‍ത്തകന്‍ കാസര്‍ഗോഡ് കല്ലൂരാവി പഴയ കടപ്പുറത്തെ അബ്ദുര്‍റഹ്മാന്‍ ഔഫിനെ വധിച്ച കേസിൽ ഗൂഡാലോചന പോലീസ് അന്വേഷിക്കുന്നു. സംഭവ ശേഷം പ്രതികളെ മംഗളുരുവിലേക്ക് കടക്കാൻ സഹായിച്ച കാർ അന്വേഷണ സംഘം പിടിച്ചെടുത്തിരുന്നു. ഈ വാഹനവുമായി കാസർഗോഡ് ജില്ലയിലെ ഒരു മുസ്ലിം ലീഗ് നേതാവിന് ബന്ധമുണ്ടെന്ന സൂചന ലഭിച്ചിട്ടുണ്ട്.
കൂട്ടുപുഴ ചെക്ക് പോസ്റ്റിൽ പോലീസ് പരിശോധന ഒഴിവാക്കി: മറുനാടൻ യാത്രക്കാർക്ക് ആശ്വാസം
കൊല്ലപ്പെട്ട യുവാവിന്റെ കുടുംബവും ഇദ്ദേഹം പ്രവർത്തിച്ചിരുന്ന എസ്.വൈ.എസ്, ഡി.വൈ.എഫ്.ഐ സംഘടനകളും സംഭവത്തിൽ മുസ്ലിം ലീഗ് നേതൃത്വത്തിന്റെ പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ടിരുന്നു. തെരഞ്ഞെടുപ്പ് തോൽവിയിൽ പ്രകോപിതരായ മുസ്ലിം ലീഗ് നേതൃത്വം ഒഫിനെ വധിക്കാൻ ഗൂഡാലോചന നടത്തിയെന്നാണ് ഡി.വൈ.എഫ്.ഐ ആരോപിക്കുന്നത്.
ഇതിനിടെ യുത്ത് ലീഗ് പ്രവർത്തകർ യുവാവിനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച കത്തി വാങ്ങിയ കടയില്‍ നിന്നും ക്രൈം ബ്രാഞ്ച് സംഘം തെളിവെടുത്തിട്ടുണ്ട്. ഇവിടെ നിന്ന് ഒരുവര്‍ഷം മുമ്പാണ് താന്‍ കത്തി വാങ്ങിയതെന്ന് മുഖ്യപ്രതി മുഹമ്മദ് ഇര്‍ർഷാദ് ക്രൈം ബ്രാഞ്ച് കസ്റ്റഡിയിലായിരുന്ന സമയത്ത് ചോദ്യം ചെയ്യലിൽ മൊഴി നല്‍കിയിരുന്നു.
ഇതേത്തുടര്‍ന്നാണ് കാസര്‍കോട് ക്രൈം ബ്രാഞ്ച് ഡി വൈ എസ് പി. കെ ദാമോദരന്റെ നേതൃത്വത്തില്‍ ക്രൈം ബ്രാഞ്ച് സംഘം കടയിലെത്തി അന്വേഷണം നടത്തിയത്.ഔഫിനെ കുത്താനുപയോഗിച്ച 10.8 സെന്റീമീറ്റര്‍ വലിപ്പമുള്ള കത്തി കല്ലൂരാവി മുണ്ടത്തോട് തെങ്ങിന്‍തോപ്പില്‍ നിന്ന് പ്രതി ഇര്‍ഷാദിനെ കൊണ്ടുവന്നുള്ള തെളിവെടുപ്പിനിടെ കണ്ടെടുത്തിരുന്നു. പുല്ലിനിടയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു കത്തി. പിടിയിലമര്‍ത്തിയാല്‍ തുറക്കുന്ന മൂര്‍ച്ചയേറിയ കത്തിയാണിത്.
ഇര്‍ഷാദിന്റെ മൊഴിപ്രകാരം ഒരുവര്‍ഷം മുമ്പ് കടയില്‍ നിന്ന് വാങ്ങിയ കത്തി തന്നെയാണോ ഇതെന്നത് സംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്ന് പോലീസ് പറഞ്ഞു. ഇര്‍ഷാദ് അടക്കം മൂന്ന് പ്രതികളെയും ചോദ്യം ചെയ്ത് തെളിവെടുപ്പുകള്‍ പൂര്‍ത്തിയാക്കിയതോടെ ഔഫ് വധ ഗൂഢാലോചന സംബന്ധിച്ചും പ്രതികള്‍ക്ക് സഹായം നല്‍കിയവരെക്കുറിച്ചുമാണ് ക്രൈം ബ്രാഞ്ചിന്റെ ഇനിയുള്ള അന്വേഷണം. നടത്തുക. ഇതിനായി വരും ദിവസങ്ങളില്‍ കൂടുതല്‍ പേരെ ചോദ്യം ചെയ്യുമെന്നാണ് വിവരം.