മഴ തിമര്‍ത്തുപെയ്യുന്നുണ്ടെങ്കിലും അധികൃതരുടെ അനാസ്ഥമൂലം കാസര്‍കോട് നഗരപരിധിയില്‍ കുടിവെള്ള ക്ഷാമം
കാസര്‍കോട്: മഴ തിമര്‍ത്തുപെയ്യുന്നുണ്ടെങ്കിലും അധികൃതരുടെ അനാസ്ഥമൂലം കാസര്‍കോട് നഗരപരിധിയില്‍ കുടിവെള്ള ക്ഷാമം. നഗരപരിധിയിലെ വാട്ടര്‍ അതോറിറ്റിയുടെ വെള്ളം ആശ്രയിച്ച് കഴിയുന്ന നിരവധി കുടുംബങ്ങളാണ് ഉള്ളത്. വേനൽ കാലത്ത് മൂന്നുദിവസത്തിലൊരിക്കല്‍ എന്ന നിലക്കായിരുന്നു നഗരസഭയിലെ വിവിധ ഭാഗങ്ങളിലെ കുടുംബങ്ങൾക്ക് കുടിവെള്ളം നൽകിയിരുന്നത് .
എന്നാല്‍ മഴ വന്നതോടെ കുടിവെള്ള വിതരണം ആഴ്ചയിലൊരിക്കലോ പത്തുദിവസത്തിലൊരിക്കലോ എന്ന നിലയിലേക്ക് മാറി. ഇക്കാര്യം അധികൃതരുടെ ശ്രദ്ധയിൽ പെടുത്തുമ്പോൾ വൈദ്യുതി മുടക്കമാണെന്നും പമ്പ് തകരാറിലാണെന്നും ഇവർ പറയും. നിരവധി കുടുംബങ്ങളാണ് വാട്ടര്‍ അതോറിറ്റിയുടെ വെള്ളം മാത്രം ആശ്രയിച്ചുകഴിയുന്നത്. ഇനി ആരോടാണ് പരാതി പറയേണ്ടത് എന്നാണ് നാട്ടുകാരുടെ ചോദ്യം. കുറെ ദിവസത്തെ മുറവിളിക്ക് ശേഷം ഇന്നുരാവിലെ വെള്ളം വിതരണം ചെയ്തു.

വാട്ടര്‍ അതോറിറ്റിയുടെ വെള്ളം മാത്രം ആശ്രയിച്ച് കഴിയുന്ന കുടുംബങ്ങളിലാണ് ഇപ്പോൾ ദുരിതത്തിലായിരിക്കുന്നത്. വേനൽക്കാലത്തും ആവശ്യത്തിന് വെള്ളം വാട്ടർ അതോറിറ്റി വിതരണം ചെയ്യുന്നില്ല എന്ന പരാതിയും നാട്ടുകാർക്കുണ്ട്. മഴക്കാലത്ത് നഗരസഭാ പരിധിയില്‍ വൈദ്യുതി മുടക്കം പതിവാണ് അതാണ് കുടിവെള്ള വിതരണം മുടങ്ങാന്‍ കാരണമെന്ന് അധികൃതര്‍ പറഞ്ഞു. അരമണിക്കൂര്‍ വൈദ്യുതി മുടങ്ങിയാല്‍ തന്നെ സാങ്കേതിക കാരണങ്ങളാല്‍ മണിക്കൂറുകളോളം വെള്ളം വിതരണം ചെയ്യാനാകുന്നില്ലെന്നും അധികൃതര്‍ പറയുന്നു. മഴ ശക്തമാകുമ്പോഴും അധികൃതരുടെ അനാസ്ഥകാരണം കുടിവെള്ളം മുടങ്ങുന്നതിനാല്‍ ഉപഭോക്താക്കള്‍ സമരത്തിനൊരുങ്ങുകയാണ്.












Click it and Unblock the Notifications