സീരിയല്‍ കില്ലര്‍ സയനൈഡ് മോഹനന് 16-ാമത്തെ കേസിലും കുറ്റക്കാരന്‍; സയനൈഡ് ഗുളിക നല്കി കൊന്നത് 20 പേരെ, വിവാഹ വാഗ്ദാനം നൽകി കാസര്‍കോട് സ്വദേശിനിയെ വിഷം നല്കി കൊലപ്പെടുത്തിയ കേസില്‍ വിധി 18 ന്!
മംഗളൂരു: വിവാഹ വാഗ്ദാനം നല്കി കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച ശേഷം പൈവളിഗെ സ്വദേശിനിയായ 26 കാരിയെ സയനൈഡ് ഗുളിക നല്കി കൊലപ്പെടുത്തിയ കേസില്‍ സീരിയല്‍ കില്ലര്‍ സയനൈഡ് മോഹനന് കുറ്റക്കാരനാണെന്ന് കണ്ടെത്തി. കന്യാന സ്വദേശിയും കര്‍ണ്ണാടക വിദ്യാഭ്യാസ വകുപ്പില്‍ കായികാധ്യാപകനുമായിരുന്ന മോഹനന് എന്ന സയനൈഡ് മോഹനനെയാണ് മംഗളൂരു അഡീഷണല്‍ സെഷന്‍സ് കോടതി (ആറ്) കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്.
ഫേസ്ബുക്കിൽ നിന്ന് 8.70 കോടി വ്യക്തിവിവരങ്ങൾ ചോർന്നു; 34,300 കോടി രൂപ പിഴ അടക്കാൻ ഉത്തരവ്!
പ്രതിക്കുള്ള ശിക്ഷ ഈ മാസം 18 ന് വിധിക്കും. കൊലപാതകം, വിഷം നല്കല്, തെളിവുനശിപ്പിക്കല്‍, കവര്‍ച്ച, വഞ്ചന തുടങ്ങിയ കേസുകളാണ് പ്രതിക്ക് ചുമത്തിയിരുന്നത്. 2006 മാര്‍ച്ച് 20 ന് ആണ് പൈവളിഗെ സ്വദേശിനിയായ 26 കാരി മടിക്കേരി കെ.എസ്.ആര്.ടി.സി ബസ് സ്റ്റാന്റിനകത്തെ ശുചിമുറിയില്‍ കൊല്ലപ്പെട്ടത്.
വിവാഹ വാഗ്ദാനം നല്കി ലോഡ്ജില്‍ വെച്ച് പീഡിപ്പിച്ച ശേഷം ഗര്‍ഭിണിയാകാതിരിക്കാനുള്ള മരുന്നാണെന്ന് തെറ്റിദ്ധരിപ്പിച്ച് സയനൈഡ് ഗുളിക നല്കി കൊലപ്പെടുത്തിയെന്നാണ് പോലീസ് കേസ്. കൊലപാതകം, വിഷം നല്കല്, സ്വര്‍ണ്ണാഭരണങ്ങള്‍ കൈക്കലാക്കല്‍ വഞ്ചന എന്നീ കുറ്റങ്ങളാണ് മോഹനനെതിരെ ചുമത്തിയിരിക്കുന്നത്.
എന്നാല്‍ തട്ടിക്കൊണ്ടുപോകലും ലൈംഗികാതിക്രമവും നടന്നതായി തെളിയിക്കാനായില്ല. ഈ കേസില്‍ 41 സാക്ഷികളെ വിസ്തരിച്ചിരുന്നു. മരിച്ച സ്ത്രീയുടെ സ്വര്‍ണം വാങ്ങിയ സ്വര്‍ണ്ണപ്പണിക്കാരനെയും കോടതിയില്‍ ഹാജരാക്കിയിരുന്നു. മടിക്കേരി പോലീസ് ആണ് കേസെടുത്ത് അന്വേഷണം നടത്തിയത്. 2009 ഒക്ടോബര്‍ 21 നാണ് സയനൈഡ് മോഹനെ പോലീസ് അറസ്റ്റ് ചെയ്തത്.
ചോദ്യം ചെയ്യലില്‍ പൈവളികെയില്‍ നിന്നുള്ള യുവതിയെ കൊലപ്പെടുത്തിയതായി അദ്ദേഹം സമ്മതിച്ചിരുന്നു. പിന്നീട് തെളിവെടുപ്പില്‍ മരിച്ച യുവതിയുടെ അമ്മായി പരമേശ്വരി സയനൈഡ് മോഹനെ തിരിച്ചറിഞ്ഞതോടെ ഗതിമാറുകയായിരുന്നു. സമാന രീതിയില്‍ ഇരുപതോളം യുവതികളെയാണ് മോഹനന് കൊലപ്പെടുത്തിയത്. വിവിധ കേസുകളില്‍ 2009 ല്‍ അറസ്റ്റിലായ മോഹനന് ഇപ്പോഴും ജയിലിലാണ്. ഇരുപതു കേസുകളില്‍ 15 എണ്ണത്തിലും മോഹനനെ കോടതി ശിക്ഷിച്ചിരുന്നു. ഒ.എം കിസ്റ്റ പ്രോസിക്യൂഷന് വേണ്ടി ഹാജരായി.